പുതുവൈപ്പ് ലാത്തിച്ചാർജ്: കേസിന്റെ വിചാരണ ജൂൺ 29ന് ആരംഭിക്കും; യതീഷ് ചന്ദ്ര ഹാജരായി
ആലുവ: പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിനെതിരെ സമരം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പൊലീസ് മർദ്ദിച്ചെന്ന ഹർജിയിൽ മനുഷ്യാവകാശ കമ്മീഷൻ വിചാരണ ജൂൺ 29ന് ആരംഭിക്കും. കേസിലെ മുഖ്യപ്രതി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര കമ്മീഷൻ ഇന്നലെ മുമ്പാകെ ഹാജരായെങ്കിലും പ്രതിഭാഗം മൊഴി പകർപ്പ് ലഭ്യമല്ലാത്തതിനാലാണ് വിചാരണ അടുത്ത സിറ്റിംഗിലേക്ക് മാറ്റിയത്.
കേസിൽ സാക്ഷിയായിരുന്ന എസ്. ശർമ്മ എം.എൽ.എയെ വാറണ്ട് നൽകി വിളിപ്പിക്കണമെന്ന വാദി ഭാഗം അഭിഭാഷകന്റെ ആവശ്യം കമ്മീഷൻ നിരാകരിച്ചു. വാറണ്ട് അയക്കുന്നതിനുള്ള പ്രാധാന്യം കേസിന് ഇല്ലാത്തതിനാലാണ് ആവശ്യം നിരാകരിച്ചതെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് പറഞ്ഞു. പൊലീസ് നടപടിക്കെതിരെ ദേശീയ മനുഷ്യാവകാശ സംഘടന നൽകിയ പരാതിയിന്മേൽ കൊച്ചി ഡി.സി.പിയായിരുന്ന യതീഷ് ചന്ദ്രയെയും വൈപ്പിൻ എം.എൽ.എ എസ്. ശർമ്മയെയും കഴിഞ്ഞ സിറ്റിംഗിൽ കമ്മീഷൻ വിളിപ്പിച്ചിരുന്നു.
തൃശൂർ പൂരത്തിന്റെ സുരക്ഷ ക്രമീകരണം നടക്കുന്നതിനാൽ യതീഷ് ചന്ദ്രയുടെയും സി.പി.എം പാർട്ടി കോൺഗ്രസിലായതിനാൽ എസ്. ശർമ്മയുടെയും അവധി അപേക്ഷ അംഗീകരിച്ചാണ് ഇന്നലത്തെ സിറ്റിംഗിലേക്ക് ഇരുവരെയും വീണ്ടും വിളിപ്പിച്ചത്. ഇന്നലെ ശർമ്മ സിറ്റിംഗിൽ ഹാജരാകുകയോ അവധി അപേക്ഷ നൽകുകയോ ചെയ്തിരുന്നില്ല.