പൈസയില്ലെന്ന് പറഞ്ഞ പിവി അൻവറിന്റെ ആസ്തി 52 കോടി; സ്വരാജിന്റേയും ഷൗക്കത്തിന്റേയും സ്വത്ത് വിവരങ്ങളും പുറത്ത്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പിവി അൻവറിന് ആകെ 52.21 കോടിയുടെ സ്വത്താണ് ഉള്ളത്. ബാധ്യത 20 കോടി ഉള്ളതായും നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
അൻവറിന് 18.14 കോടിയുടെ നിക്ഷേപം ഉണ്ട്. സ്ഥാവര ആസ്തി 34.07 കോടിയാണ്. രണ്ട് ഭാര്യമുടെ പേരിലും സ്വത്തുക്കളുണ്ട്. ആദ്യ ഭാര്യയുടെ പേരിൽ 8.78 കോടിയും രണ്ടാം ഭാര്യയുടെ പേരിൽ 3.50 കോടിയുടേയും സ്വത്തുക്കളാണ് ഉള്ളത്. രണ്ട് ഭാര്യമാരുടേയും പേരിൽ 10000 രൂപ വീതമാണ് ഉള്ളത്. അൻവറിന്റെ കൈയ്യിൽ 25000 രൂപയാണ് ഉള്ളത്. ഭാര്യമാരുടെ പേരിൽ 1.6 കോടി വിലമതിക്കുന്ന 150 പവൻ സ്വർണാഭരണങ്ങളും ഉണ്ട്.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 18.57 കോടിയായിരുന്നു അൻവറിന്റെ പേരിലുണഅടായിരുന്ന ജംഗമ ആസ്തി. ബാധ്യത 16.94 കോടിയും.
നിരവധി കേസുകളും അൻവറിന്റെ പേരിലുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലുമായിട്ടാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലമ്പൂർ ഡിഎഫ്ഒ ഓഫിസ് ആക്രമണം, ഉന്നതോദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ, ഔദ്യോഗിക രഹസ്യം മാധ്യമങ്ങൾക്ക് നൽകൽ, ആശുപത്രിയിൽ അതിക്രമം കാണിക്കൽ, പ്രകോപനപരമായ പ്രസംഗം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകളും അൻവറിന്റെ പേരിൽ ഉള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിന് ആകെയുടെ സ്വത്ത് 63.90 ലക്ഷം രൂപയാണ്. 20 ലക്ഷം രൂപയാണ് ബാധ്യത. ഭാര്യയ്ക്ക് 94.91 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഉണ്ട്. 25.47 ലക്ഷം രൂപയാണ് ബാധ്യത. കൈവശം ഉള്ളത് 550 രൂപയും. സ്വർണമായി 25 പവൻ ഉണ്ട്. സ്വരാജിന്റെ പേരിൽ വാഹനമില്ല, എന്നാൽ ഭാര്യയുടെ പേരിൽ രണ്ട് വാഹനങ്ങളുണ്ട്.
യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ ആസ്തി 8 കോടിയോളം രൂപയാണ്. ബാധ്യത 72 ലക്ഷവും. ജംഗമ ആസ്തി 83 ലക്ഷം രൂപയാണ്. സ്ഥാപരവസ്തുക്കളുടെ ആകെ മൂല്യ നാല് കോടിയാണ്. 800 ഗ്രാം സ്വർണവും ഉണ്ട്.
പോരാട്ടം മുറകുന്നു; നിലമ്പൂർ ആർക്കൊപ്പം?
പിവി അൻവറിന്റെ രാജിയോടെയാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൽഡിഎഫ് വിട്ട് യുഡിഎഫിന്റെ ഭാഗമാകാമെന്നും നിലമ്പൂരിലെ യുഡിഎഫ് വിജയം ഉറപ്പാക്കി അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗിന്റെ സിറ്റ് സീറ്റായ തിരുവമ്പാടി വിലപേശി പിടിക്കാമെന്നുമൊക്കെയായിരുന്നു അൻവറിന്റെ കണക്ക് കൂട്ടൽ. നിലമ്പൂരിൽ മത്സരിപ്പിക്കാൻ ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയേയും അൻവർ നിർദേശിച്ചു. എന്നാൽ അൻവറിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് തന്റ മുൻ എതിരാളിയായ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കി.
ഇതിന്റെ പേരിൽ അൻവർ യുഎഡിഎഫ് നേതൃത്വത്തോട് കലഹിച്ചതോടെ മുന്നണിയുടെ വാതിലും അൻവറിന് മുന്നിൽ അടക്കപ്പെട്ടു. ഇതോടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ്ടും നിലമ്പൂരിൽ ഒരു അങ്കത്തിന് കൂടി അൻവർ ഇറങ്ങി. മറുവശത്ത് എൽ ഡി എഫ് ആകട്ടെ സ്വതന്ത്രനെ തേടി പോകാതെ പാർട്ടിയിലെ കരുത്തനായ എം സ്വരാജിനെ തന്നെ ഇറക്കി മത്സരം കടുപ്പിച്ചു. വാശിയും ശക്തവുമായ പോരാട്ടത്തിനാണ് ഇപ്പോൾ നിലമ്പൂർ വേദിയായിരിക്കുന്നത്. മൂന്ന് സ്ഥാനാർത്ഥികളും ഒരുപോലെ വിജയം അവകാശപ്പെടുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 2700 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തിൽ അൻവർ വിജയിച്ചത്. ആർക്കൊപ്പമാകും ഇക്കുറി നിലമ്പൂരിന്റെ മനസ് എന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications