സഭയിലെ അസാന്നിധ്യം; അൻവർ രാജിവെക്കണമെന്ന് സതീശൻ; മുഖ്യമന്ത്രി മാപ്പുപറയണമെന്ന് മുരളീധരൻ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനത്തിൽ നിന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ വിട്ടുനിൽക്കുന്നതിൽ സഭയിലും വിവാദം കൊഴുക്കുന്നു. അൻവർ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിലപാടെടുത്തപ്പോൾ അൻവറിനെ സഭയിലെത്തിച്ചതിൽ മുഖ്യമന്ത്രി നിലമ്പൂരിലെ ജനങ്ങളോട് മാപ്പ് പറയണമെന്നാണ് കെ മുരളീധരൻ പറഞ്ഞത്.

അതേസമയം, നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ അഞ്ചു ദിവസം മാത്രം പങ്കെടുത്ത അൻവർ രണ്ടാം സമ്മേളനത്തിന് ഒരു ദിവസം പോലും എത്തിയില്ല. സമ്മേളനങ്ങളിൽ നിന്ന് തുടർച്ചയായി വിട്ടുനിൽക്കുന്ന പശ്ചാത്തലത്തിൽ വിവാദം കൊഴുത്തതോടെ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലുള്ള എംഎൽഎ ഈ മാസം 15 ഓടെ നാട്ടിലെത്തുമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.
സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

തിങ്കളാഴ്ച ആരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത്തെ സമ്മേളനത്തിലും നിലമ്പൂർ എംഎൽഎ പി വി അൻവർ പങ്കെടുക്കാതായതോടെയാണ് വിവാദം കനത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എംഎല്‍എയെ കാണാനില്ലെന്ന വലിയ ചര്‍ച്ചയാണ് എങ്ങുമുണ്ടായിരുന്നത്. അൻവർ മണ്ഡലത്തിലില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതിയും നല്‍കി. ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്ന വിവരമാണ് എംഎൽഎ എവിടെയാണെന്ന ചോദ്യത്തിന് അദ്ദേഹത്തിൻ്റെ മറുപടി.

ഈ നിയമസഭയുടെ ഒന്നാം സമ്മേളനം നടന്നത് 12 ദിവസമായിരുന്നു. അതിൽ പി വി അൻവർ പങ്കെടുത്തതാകട്ടെ വെറും അഞ്ചു ദിവസം മാത്രം. രണ്ടാമത് സമ്മേളനം 17 ദിവസം ഉണ്ടായിരുന്നു. എന്നാൽ ഈ ദിവസങ്ങളിലൊന്നും തന്നെ എംഎൽഎ സഭയിൽ എത്തിയിട്ടില്ല മണ്ഡലത്തിലുമില്ല. നടപ്പ് സമ്മേളനം ആരംഭിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും അൻവറിൻ്റെ ഒരു വിവരവുമില്ല. അവധി അപേക്ഷ നൽകാതെയാണ് നിയമസഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് നിയമസഭാ സെക്രട്ടറിയേറ്റിൽ നിന്നുള്ള രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

മൂന്ന് നിയമസഭാ സമിതികളിലും അംഗമാണ് അൻവര്‍. സഭയില്ലാത്തതിനാൽ സമിതി യോഗങ്ങളിലൊന്നും അദ്ദേഹം പങ്കെടുക്കുന്നുമില്ല. ഭരണഘടനയുടെ 194-ാമത് അനുച്ഛേദപ്രകാരം 60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നാല്‍ എംഎല്‍എയെ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമുണ്ട്. ആ സീറ്റ് പിന്നീട് ഒഴിവ് വന്നതായി സ്പീക്കർ പ്രഖ്യാപിക്കും. ഇതാണ് സാധാരണഗതിയിലുള്ള കീഴ് വഴക്കം. എന്നാൽ തുടർച്ചയായി എംഎൽഎ സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് വിവാദമായ സാഹചര്യത്തിൽ അദ്ദേഹം വൈകാതെ തന്നെ പതിനഞ്ചോടെ നാട്ടിൽ എത്തുമെന്ന് എംഎൽഎ ഓഫീസ് അറിയിച്ചു.

അതേസമയം, ഇന്ന് വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി. പി വി അൻവറിനെ പോലൊരാളെ നിയമസഭയിലെത്തിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ മുരളീധരൻ എം പി വിമർശിച്ചു. വിമർശിക്കുന്നവരെ മ്ലേച്ഛമായ ഭാഷയിൽ കുറ്റപ്പെടുത്തുന്ന സംസ്കാരം കേരളത്തിന് സമ്മാനിച്ചത് പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഎൽഎ രാജിവെക്കാൻ എൽഡിഎഫ് നിലപാടെടുക്കണമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭയിൽ ഇക്കാര്യത്തിൽ പ്രതികരിച്ചത്. പ്രതിപക്ഷം ഒരേസ്വരത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതായും സതീശൻ വ്യക്തമാക്കി.












Click it and Unblock the Notifications