പൈതൽമല ഇക്കോടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു
തളിപ്പറമ്പ്: പൈതൽമല ഇക്കോടൂറിസം കേന്ദ്രം വ്യവസ്ഥകളോടെ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായി കണ്ണൂർ ഡിവിഷൻ ഡിഎഫ്ഒ അറിയിച്ചു. പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വർധിച്ച തീപ്പിടിത്ത സാധ്യത കണക്കിലെടുത്ത് ഫെബ്രുവരി 15 മുതൽ മെയ് 15 വരെ വിനോദ സഞ്ചാരികൾക്ക് ഇക്കോടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശനം നേരത്തെ നിരോധിച്ചിരുന്നു.
യോഗത്തിലെ വ്യവസ്ഥ അനുസരിച്ച് ഇക്കോടൂറിസം കേന്ദ്രത്തിലേക്ക് അമ്പതോളം പേർ വരുന്ന ഒരു ഗ്രൂപ്പായി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു . ഓരോ ഗ്രൂപ്പിനും ഓരോ വാച്ചറെ നിയോഗിക്കും. വാച്ചറുടെ നിർദേശം സന്ദർശകർ അനുസരിക്കണം. രാവിലെ ഒമ്പത് മണി മുതൽ ഒന്നര മണിക്കൂർ ഇടവിട്ട സമയങ്ങളിൽ മാത്രമേ സന്ദർശകരെ പ്രവേശിപ്പിക്കുകയുള്ളു. പ്രവേശന കവാടത്തിൽത്തന്നെ സന്ദർശകരെ പരിശോധിച്ച് തീപ്പെട്ടി, ലൈറ്റർ തുടങ്ങിയ തീപ്പിടിത്തത്തിന് കാരണമായ വസ്തുക്കളും പ്ലാസ്റ്റിക് തുടങ്ങിയ പരിസ്ഥിതി മലിനീകരണത്തിന് കാരണമായ വസ്തുക്കളും ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് കൊണ്ടുപോവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.

കണ്ണൂർ വനം ഡിവിഷനിലെ കണ്ണൂർ ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജൻസിയുടെ കീഴിലാണ് തളിപ്പറമ്പ് റേഞ്ചിലെ പൈതൽമല ഇക്കോടൂറിസം കേന്ദ്രം.












Click it and Unblock the Notifications