കരിങ്കൽ ക്വാറി മാഫിയ പിടിമുറുക്കി ; കൊളവല്ലൂർ എസ്ഐക്ക് സ്ഥാനചലനം
വടകര: കൊളവല്ലൂർ മേഖലയിൽ അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച എസ്.ഐ ടിവി ധനഞ്ജയദാസിനെ സ്ഥലം മാറ്റി. കോഴിക്കോടേക്കാണ് പുതിയ നിയമനം. ഇക്കഴിഞ്ഞ ബുധനാഴ്ച കൊളവല്ലൂരിലെ അനധികൃത ക്വാറികളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരു പ്രദേശമൊന്നാകെ നശിപ്പിക്കാൻ കഴിയുന്നത്ര അനധികൃത സ്ഫോടകവസ്തു ശേഖരം പിടികൂടിയിരുന്നു.
പുലർച്ചെ 4 മണി മുതൽ നടന്ന പരിശോധനയിൽ 2500 ഓളം ജലാറ്റിൻ സ്റ്റിക്കുകൾ, ആയിരത്തോളം ഡിറ്റണേറ്ററുകൾ എന്നിവ ഉൾപ്പടെ 350 കിലോ സ്ഫോടകവസ്തുക്കളാണ് മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്നത്. ഈ കേസിൽ ക്വാറി ഉടമകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് എസ്.ഐയുടെ അപ്രതീക്ഷിത സ്ഥാനചലനം.
രാഷ്ട്രീയ- ക്വാറി മാഫിയയുടെ അവിശുദ്ധ കൂട്ടുകെട്ടാണ് എസ്.ഐയുടെ തിരക്കിട്ട സ്ഥലംമാറ്റ ഉത്തരവിന് പിന്നിലെന്നാണ് ശക്തമായ പൊതുജന സംസാരം. കൊളവല്ലൂരിൽ രണ്ട് മാസം തികയ്ക്കുന്നതിന് മുന്നെ എസ്.ഐ യെ സ്ഥലം മാറ്റുന്നത് പൊലീസ് സേനയിലും അമർഷത്തിന് വഴിവെച്ചിട്ടുണ്ട്. അതേ സമയം എസ്.ഐ യുടേത് സ്വാഭാവിക സ്ഥലമാറ്റമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ പക്ഷം. എന്നാൽ ഒരുദ്യോഗസ്ഥനെ ഒരിടത്ത് ആറുമാസം തികയ്ക്കാതെ സ്ഥലം മാറ്റുന്നത് ഭരണഘടനാ വിരുദ്ധ നടപടിയാണ്.