ആർജെ രാജേഷുമായുള്ള പരിചയം സമ്മതിച്ച് ഖത്തറിലെ യുവതി! നിർണായക തെളിവ് പോലീസിന്
തിരുവനന്തപുരം: ഗാനമേളകളിലെ സജീവസാന്നിധ്യമായ യുവഗായകനും അവതാരകനും റേഡിയോ ജോക്കിയുമായ രാജേഷ് കുമാറിന്റെ കൊലപാതകത്തിന് പിന്നിലെ ചുരുളുകള്‍ അഴിയുന്നു. ഖത്തര്‍ മലയാളിയായ യുവതിയുമായുണ്ടായിരുന്ന അടുപ്പമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിലാണിപ്പോള്‍ പോലീസ്. ആലപ്പുഴയിലെ കൊട്ടേഷന്‍ സംഘമാണ് കൃത്യം നടപ്പാക്കിയത് എന്നും പോലീസ് കരുതുന്നു.
അതിനിടെ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായ തെളിവ് പോലീസിന് ലഭിച്ചു. എന്നാല്‍ പ്രതികള്‍ സംസ്ഥാനം വിട്ടുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. അതേസമയം രജേഷുമായി ബന്ധമുള്ള വിവരം ഖത്തറിലെ ആലപ്പുഴക്കാരിയായ യുവതി സമ്മതിച്ചതായും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഭർത്താവിന് കൊലയിൽ പങ്കുള്ളതായി ഇവർ സമ്മതിച്ചതായാണ് സൂചന.
കുടുംബം തകർത്തതിന് കൊട്ടേഷൻ
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതസംഘം രാജേഷിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ആ സമയത്ത് രാജേഷ് ഖത്തറിലുള്ള സ്ത്രീ സുഹൃത്തുമായി സംസാരിക്കുകയായിരുന്നു എന്ന കൂട്ടുകാരന്‍ കുട്ടന്റെ മൊഴിയാണ് പോലീസിന് കൊലയാളികളിലേക്കുള്ള പിടിവള്ളിയായത്. വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് ഈ യുവതിയുമായി രാജേഷ് അടുപ്പം പുലര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയുടെ വിവാഹബന്ധം വേര്‍പിരിയലില്‍ വരെയെത്തി. കുടുംബം തകര്‍ത്തതിനുള്ള പ്രതികാരമായി രാജേഷിനെ കൊലപ്പെടുത്താന്‍ കൊട്ടേഷന്‍ നല്‍കിയതാവാം എന്നതാണ് പോലീസിന്റെ നിഗമനം.
വാഹനം കണ്ടെത്തി
രാജേഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതികളെല്ലാം കേരളം വിട്ടുവെന്നാണ് പോലീസിന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. പ്രതികള്‍ കൊല നടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അടൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പോലീസ് വാഹനം കണ്ടെത്തിയത്. കൊലയാളികള്‍ ഈ വാഹനം വാടകയ്ക്ക് എടുത്തതാണ് എന്നാണ് കരുതുന്നത്. കായംകുളം സ്വദേശിനിയായ യുവതിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ വാടകയ്ക്ക് നല്‍കിയ വാഹനം കൊലയാളി സംഘത്തിന് നല്‍കിയ മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കൊല്ലം സ്വദേശികളാണ് എന്നാണ് വിവരം.
പോലീസ് മുംബൈയിലേക്ക്
കസ്റ്റഡിയിലുള്ളവരിൽ നിന്നും കൊലയാളി സംഘത്തെക്കുറിച്ച് പൂർണ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കേരളം വിട്ട പ്രതികള്‍ക്ക് വേണ്ടി ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഒരു പ്രത്യേക സംഘം പ്രതികള്‍ക്ക് വേണ്ടി മുംബൈയിലേക്കും തിരിച്ചിട്ടുണ്ട്. ഇവര്‍ മുംബൈയിലേക്ക് കടക്കാനാണ് സാധ്യത എന്ന സൂചനയെ തുടര്‍ന്നാണിത്. രാജേഷുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവോ ബന്ധുക്കളോ ആണോ കൊല നടത്താന്‍ കൊട്ടേഷന്‍ നല്‍കിയത് എന്നാണിനി പോലീസിന് ഉറപ്പാക്കേണ്ടത്. യുവതിയേയും ഭര്‍ത്താവിനേയും നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെത് അടക്കം സഹായം തേടിയിരിക്കുകയാണ് കേരള പോലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭർത്താവിനെ സംശയം
ഈ യുവതിയെ അന്വേഷണ സംഘം ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ഭർത്താവിന്റെ പങ്ക് സംശയിക്കുന്നതായി ഇവർ പോലീസിനോട് പറഞ്ഞതായാണ് സൂചന. കൊല നടക്കുമ്പോള്‍ രാജേഷുമായി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു എന്ന വിവരം യുവതി പോലീസിന് സമ്മതിച്ചിട്ടുണ്ട്. കൊലയാളികളുടെ വെട്ടേറ്റ രാജേഷ് നിലവിളിക്കുന്നത് ഇവര്‍ വ്യക്തമായി കേട്ടതായി സൈബര്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. രാജേഷിന് അപകടം പറ്റിയ വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ചതും ഈ സ്ത്രീ ആയിരുന്നു. ഖത്തറിലായിരിക്കേ പത്ത് മാസത്തോളം രാജേഷുമായി യുവതിക്ക് പരിചയമുണ്ടായിരുന്നു. രാജേഷിന് സാമ്പത്തിക ബാധ്യതകളോ മറ്റോ ഇല്ലായിരുന്നുവെന്നും യുവതി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
കീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി! പിണറായി വിജയന് കേന്ദ്രം അന്ത്യശാസനം നൽകിയെന്ന് ഗോപാലകൃഷ്ണൻ
ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടില്ല.. സ്ത്രീ ശബ്ദവുമില്ല.. ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പ്രോസിക്യൂഷൻ