'വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നു', രാഹുൽ അനിവാര്യതയെന്ന് സുധാകരൻ
ദില്ലി: രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട പശ്ചാത്തലത്തിൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ സിപിഎം അടക്കമുളള പാർട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ അനിവാര്യത മറ്റ് പാർട്ടികളും ഇപ്പോൾ അംഗീകരിച്ചിരിക്കുന്നതായും കെ സുധാകരൻ ദില്ലിയിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. വയനാട് സീറ്റിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്നുളള റിപ്പോർട്ടുകൾക്കിടെയാണ് കെ സുധാകരന്റെ പ്രതികരണം..
കെ സുധാകരന്റെ വാക്കുകൾ: സംഭവത്തിന്റെ ഗൗരവം കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യാ രാജ്യത്ത് ഒരു മജിസ്‌ട്രേറ്റ് ഇത് പോലൊരു വിധി പ്രഖ്യാപിക്കുന്നത് നിയമചരിത്രത്തില്‍ ആദ്യത്തേത് ആണ്. കിട്ടിയിരിക്കുന്ന പരാതിയിലെ വസ്തുത എന്താണ് എന്ന് പരിശോധിക്കാതെ പ്രഖ്യാപിച്ച വിധിയായിട്ടാണ് ഇതിനെ ന്യായാധിപന്മാരും നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളും വിലയിരുത്തുന്നത്. ഇതിനെതിരെയുളള പോരാട്ടം തുടരും.

രാഹുല്‍ ഗാന്ധിയെ എന്തുകൊണ്ടാണ് അവര്‍ എതിര്‍ക്കാന്‍ നോക്കുന്നത്. രാഹുല്‍ ഗാന്ധി ഇന്നത്തെ ഭരണകൂടത്തിന് ഒരു തലവേദന ആണ്. അദ്ദേഹം ലോകമെമ്പാടും പോയി ഇന്ത്യയിലെ സത്യങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ നടക്കുന്നത് വിദേശത്ത് പോയി പറയുന്നു എന്നാണ് ആക്ഷേപം. ഇവിടെ നടക്കുന്നത് ലോകം അറിയണ്ടേ. അതിലെന്താണ് കുറ്റം. നടക്കുന്ന സംഭവമേ രാഹുല്‍ പറഞ്ഞിട്ടുളളൂ.
അതില്‍ തിരുത്താന്‍ തയ്യാറാകുന്നതിന് പകരം സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുളള ശ്രമം നടത്തുന്ന നീചവും നിഗൂഢവുമായ രാഷ്ട്രീയ ശൈലി ജനം വെച്ച് പൊറുപ്പിക്കില്ല. വെള്ളക്കാരനോട് പടവെട്ടാന്‍ നമുക്ക് കരുത്തുണ്ടെങ്കില്‍ ഫാസിസത്തോട് പടവെട്ടാനും ഉളള കഴിവുണ്ട്. ആര്‍എസ്എസ് ഫാസിസത്തെ എതിര്‍ക്കാനുളള കഴിവ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വമുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് അതില്‍ വിശ്വാസമുണ്ട്.
ഈ വിഷയത്തില്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ സമീപനമാണ് ഉളളത്. ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ എല്ലാവരുടേയും പിന്തുണ ഉണ്ടാകുമെന്ന് നിശ്ചയമായും കരുതുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യനായ നേതാവാണ് രാഹുല്‍ ഗാന്ധി എന്ന് എതിര്‍ക്കുന്ന പാര്‍ട്ടികള്‍ പോലും അംഗീകരിച്ചിരിക്കുന്നു. തങ്ങള്‍ക്കൊപ്പമില്ലാത്ത പാര്‍ട്ടികള്‍ പോലും ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതൊക്കെ ഒരു തിരുത്തലിന്റെ തുടക്കമാണ്. അത് തുടരും. അത് ഈ രാജ്യത്തെ വര്‍ഗീയ ഫാസിസത്തിന്റെ അവസാന നാളുകളിലേക്ക് എത്തിക്കും. അതിന് വേണ്ടി പൊരുതുമെന്നും കെ സുധാകരന്‍ പറഞ്ഞു.
'രാഹുൽജി... ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി ലോകത്തിലെ വൻ ശക്തിയായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും നിങ്ങൾക്കൊപ്പം ഉണ്ട് . തനിച്ചല്ല രാഹുൽ ! ഇന്ത്യൻ പാർലമെന്റിൽ സാധാരണക്കാരുടെ ശബ്ദമാണ് രാഹുൽ ജി. സാധാരണക്കാർക്ക് വേണ്ടി ആരും ശക്തമായി സംസാരിക്കേണ്ട എന്നാണ് മോദി വ്യക്തമാക്കുന്നത്' എന്നാണ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇന്ന് യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധം നടക്കുകയാണ്.












Click it and Unblock the Notifications