കോൺഗ്രസിന് പുതിയ തലവേദനയായി രാഹുൽ ഗാന്ധിയുടെ ഉത്തരവ്! ഗ്രൂപ്പ് വടംവലി മറുവശത്ത്
തിരുവനന്തപുരം: യുഡിഎഫ് തരംഗമുണ്ടാകുമെന്ന സര്‍വ്വേ ഫലങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വാണ് സമ്മാനിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വരവോടെ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസിന് മുന്നില്‍ കീറാമുട്ടിയായിരിക്കുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണയമാണ്.
കേരള കോണ്‍ഗ്രസ് മാണിയും മുസ്ലീം ലീഗും അധിക സീറ്റ് ആവശ്യം ഉന്നയിക്കുന്നത് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയിരിക്കുന്നു. അതിനിടെ രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങളും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
ഗ്രൂപ്പ് വടംവലി തുടങ്ങി
എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് സീറ്റ് പങ്ക് വെയ്ക്കലും സ്ഥാനാര്‍ത്ഥി നിര്‍ണയവും. ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിനെ വലയ്ക്കാറ് പതിവ്. ഇത്തവണയും സീറ്റിനുളള വടംവലികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആരംഭിച്ച് കഴിഞ്ഞു.. സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും കലാപം തുടങ്ങിയിട്ടുണ്ട്.
തലവേദനയായി രാഹുലിന്റെ നിർദേശം
അതിനിടെ കോണ്‍ഗ്രസിന് തലവേദനയേറ്റുന്നത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചില നിര്‍ദേശങ്ങളും മാനദണ്ഡങ്ങളുമാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിര്‍ബന്ധമായും മൂന്ന് സ്ത്രീകളെങ്കിലും ഉണ്ടായിരിക്കണം എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിരിക്കുുന്നത്. മാത്രമല്ല യുവാക്കളായ രണ്ട് പേരെയും ഉള്‍പ്പെടുത്തണമെന്നും രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നു.
സ്ത്രീകളും യുവാക്കളും വേണം
നിലവില്‍ യുഡിഎഫ് എംപിമാരില്‍ ഒരു സ്ത്രീ പോലുമില്ല. എംപിമാരില്‍ യുവാക്കളും ഇല്ല. ഇത്തവണ യുഡിഎഫിന് വന്‍ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുളള സ്ത്രീകളേയും യുവാക്കളേയും കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. രാഹുലിന്റെ നിര്‍ദേശം നടപ്പിലാക്കുന്നത് ജയസാധ്യതയെ പോലും തകിടം മറിച്ചേക്കും എന്ന് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് അനുഭവം
കഴിഞ്ഞ തവണ സ്ത്രീ പ്രാതിനിധ്യമായി മത്സരിച്ച ബിന്ദു കൃഷ്ണ ആറ്റിങ്ങലില്‍ എ സമ്പത്തിനോട് തോറ്റു. ആലത്തൂരില്‍ കെഎ ഷീബ മത്സരിച്ചെങ്കിലും തോല്‍വി തന്നെ ഫലം. യുവാക്കളുടെ പ്രതിനിധിയായി ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിനെ ഇറക്കിയെങ്കിലും തോല്‍വിയുടെ രുചിയറിഞ്ഞു.
സിറ്റിംഗ് എംപിമാർ തുടർന്നേക്കും
ഈ അനുഭവങ്ങള്‍ മുന്നിലിരിക്കുമ്പോഴാണ് രാഹുലിന്റെ നിര്‍ദേശം നടപ്പിലാക്കുക എന്ന ബാധ്യത കോണ്‍ഗ്രസിന് മുന്നിലുളളത്. സിറ്റിംഗ് സീറ്റുകളില്‍ നിലവിലെ എംപിമാരെ മത്സരിപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സിറ്റിംഗ് എംപിമാരെ മാറ്റി മൂന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുക എന്നത് ഒരുപക്ഷേ തോല്‍ക്കാന്‍ തന്നെ കാരണമായേക്കുമെന്ന് നേതൃത്വം ഭയക്കുന്നു.
മണ്ഡലങ്ങൾ തിരിച്ച് പിടിക്കാൻ
കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചാലക്കുടി, തൃശൂര്‍, ഇടുക്കി മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. കരുത്തരായ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ അത് നടക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ഈ സീറ്റുകളിലേക്ക് മത്സരിപ്പിക്കാന്‍ മികച്ച വനിതകളെ കണ്ടെത്തുക എന്നത് ശ്രമകരമാണ്. ചാലക്കുടിയിലോ തൃശൂരിലോ പരിഗണിക്കാന്‍ സാധ്യത ഉളള ഒരു വനിതാ നേതാവ് പത്മജ വേണുഗോപാലാണ്.
മുല്ലപ്പള്ളി തന്നെ വേണം
മറ്റൊരു സാധ്യത വടകരയിലാണ്. സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പളളി മത്സരത്തിനിറങ്ങിയില്ലെങ്കില്‍ മണ്ഡലം നഷ്ടപ്പെടുമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നു. വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ സാധ്യതയുളള മറ്റൊരു മണ്ഡലം കെസി വേണുഗോപാലിന്റെ ആലപ്പുഴയാണ്.
ആലപ്പുഴയിലെ സാധ്യത
എഐസിസി ജനറല്‍ സെക്രട്ടറിയായ വേണഗോപാല്‍ ഇത്തവണ മത്സര രംഗത്ത് നിന്നും വിട്ട് നില്‍ക്കുകയാണ് എങ്കില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ആകും പരിഗണിക്കപ്പെടുക. എന്നാല്‍ ഈ സിറ്റിംഗ് സീറ്റുകളിലൊന്നും കൈവിട്ട കളിക്ക് കോണ്‍ഗ്രസ് തയ്യാറെടുക്കില്ല. യുഡിഎഫിന് വിജയ സാധ്യതയുളള കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രത്യേകിച്ചും.
കെട്ടിയിറക്കൽ വേണ്ട
വയനാട്ടില്‍ അന്തരിച്ച എംപി എംഐ ഷാനവാസിന്റെ തുടര്‍ച്ചയായി മകള്‍ അമീനയെ പരിഗണിക്കുന്നുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അടക്കം കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. രാഹുലിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ ജയസാധ്യത ഇല്ലാത്ത സീറ്റുകളില്‍ വനിതകളെ ഇറക്കാനാവും കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
യുവാക്കളുടെ സാധ്യതാ പട്ടിക
ഇത്തവണ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തുണ്ട്. അനിവാര്യര്‍ അല്ലാത്ത നേതാക്കളെ മാറ്റി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ട് കഴിഞ്ഞു.. യുവാക്കളായ നേതാക്കളില്‍ ഡിസിസി അധ്യക്ഷന്മാരായ എം ലിജു, ടി സിദ്ദിഖ്, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്, കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് എന്നിവരെ പരിഗണിച്ചേക്കും.