'തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് തിരിച്ചറിഞ്ഞാൽ നല്ലത്';രമേശ് ചെന്നിത്തല
കൊച്ചി; രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് അടിച്ചുതകർക്കുകയും അവിടെയുണ്ടായിരുന്ന ഓഫീസ് സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്ത സി പി എം വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് രമേശ് ചെന്നിത്തല.ഒരറ്റത്ത് രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുമ്പോൾ മറ്റേ അറ്റത്ത് പിണറായി സർക്കാർ തങ്ങളുടെ പോഷക സംഘടനയെ അതിനായി ഉപയോഗിക്കുന്നതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. ചേട്ടനും അനിയനും ശത്രു രാഹുൽ ഗാന്ധിയാണ്. അതിനായി ഏത് നെറികെട്ട മാർഗങ്ങളും ഉപയോഗിക്കാൻ മടിയില്ലാത്തവരാണ് ഇരുകൂട്ടരുമെന്നും ചെന്നിത്തല പറഞ്ഞു.

ബഫർ സോൺ വിഷയത്തിൽ ഇത്രയധികം വൈകാരികതയുണ്ടെങ്കിൽ ഇക്കൂട്ടർ ആദ്യം അടിച്ചു തകർക്കേണ്ടത് മറ്റ് ചിലരുടെ ഓഫീസുകളാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019-ൽ ശുപാര്‍ശ ചെയ്ത ഇതേ പിണറായി സർക്കാരിന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ ഓഫീസുകൾ.
യഥാർഥ്യങ്ങൾ മറച്ചുവെച്ച് ഇന്ന് സി പി എം നേതൃത്വത്തിന്റെ അറിവോടെ ഇവർ നടത്തിയ അക്രമത്തിന് ബി ജെ പിയുടെ എല്ലാ അനുഗ്രഹവും ആശീർവാദവുമുണ്ടായിരുന്നു. ഡൽഹിയിലാണെങ്കിലും കേരളത്തിലാണെങ്കിലും രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് തിരിച്ചറിഞ്ഞാൽ നല്ലത്, രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് അക്രമാസക്തമാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. അതേസമയം സംഭവത്തിൽ എസ് എഫ് ഐക്കാരെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എസ് എഫ് ഐ സമരത്തെ തള്ളി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും രംഗത്തെത്തി. വയനാട്ടിൽ നടന്നത് പാർട്ടി അറിയാത്ത സമരമാണെന്നായിരുന്നു പാർട്ടി നേതൃത്വം പ്രതികരിച്ചത്. നടപടി തെറ്റാണെന്ന് എൽഡിഎഫ് കൺവീനറും പ്രതികരിച്ചു.












Click it and Unblock the Notifications