രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി കോടതി. വിശദമായ വാദത്തിന് ശേഷമാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിഹർജി തള്ളിയത്. എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് രാഹുലിൻ്റെ ജാമ്യ ഹർജിയിൽ കോടതി വാഗം കേട്ടത്. അതിജീവിതയുടെ വിവരങ്ങൾ പുറത്താകാതിരിക്കാൻ അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ അടക്കം ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എല്ലാം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും എംഎൽഎയുടെ അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു.

വാദിയുടെ വ്യക്തമായ മൊഴിയെടുക്കാതെയാണ് പോലീസ് രാഹുലിനെതിരെ കേസെടുത്തത്. അതിനാൽ അറസ്റ്റ് നിലനിൽക്കില്ല. കോടതി നിര്‍ദേശപ്രകാരമുള്ള മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ സമാന കേസില്‍ പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതാണ്. നിയമസഭാംഗമാണ്. നാടുവിട്ടു പോകുകയോ ഒളിവില്‍ പോകുകയോ ചെയ്യുന്ന ആളല്ലയെന്നും പ്രോസിക്യൂഷൻ വാദിച്ചു.അതേസമയം പ്രതി ഉന്നതബന്ധങ്ങളുള്ള ആളാണെന്നും വാദിയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വാദി വിദേശത്താണെന്നും നാട്ടിലെത്തിയാല്‍ ഭീഷണിയുണ്ടെന്നും ഇതുകൊണ്ടാണ് എത്താത്തതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം മജിസ്‌ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ജാമ്യത്തിനായി ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം. ജനവരി 11 നാണ് രാഹുൽ മാങ്കൂട്ടത്തിൽ റിമാൻ്റിലായത്. മൂന്നാമത്തെ പീഡന പരാതിയിൽ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുലിനെതിരെ ഉള്ളത്.
വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. നേരിൽ കാണാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിർദേശിച്ച് റൂം ബുക്ക് ചെയ്യാൻ യുവതിയോട് ആവശ്യപ്പെട്ടു. കണ്ടപ്പോൾ സംസാരിക്കാൻ പോലും നിൽക്കാതെ തന്നെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. കടുത്ത മാനസിക ,ശാരീരിക പീഡനമാണ് രാഹുലിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. മുഖത്തും ശരീരത്തിലും അടിക്കുകയും ദേഹത്ത് മുറിവുകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പലതവണകളിലായി തന്നോട് പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. പരാതിക്കാരിയോട് രാഹുൽ പണം ആവശ്യപ്പെടുന്നതിൻ്റെ ചാറ്റ് വിവരങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.












Click it and Unblock the Notifications