'ഇതരസംസ്ഥാന തൊഴിലാളികൾ ഭക്ഷണമില്ലാതെ വലയുന്നത് കേരളത്തിന്റെ തല കുനിഞ്ഞു പോകുന്ന നടപടി'
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികൾ ഭക്ഷണമില്ലാതെ വലയുന്നത് കേരളത്തിന്റെ തല കുനിഞ്ഞു പോകുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചങ്ങനാശ്ശേരിയിലെ ഇവരുടെ ഒത്തുകൂടൽ തികഞ്ഞ ഗൗരവത്തോടെ സർക്കാർ കാണണം. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാനുള്ള ചുമതല ആരെയാണ് ഈ സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്? എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മതിയായ ഫണ്ട് ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇവര്‍ക്ക് മതിയായ തുക അനുവദിക്കണം എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്ദീനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആട്ടയും സവാളയും ധാന്യങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
ഇതരസംസ്ഥാന തൊഴിലാളികൾ ഭക്ഷണമില്ലാതെ വലയുന്നത് കേരളത്തിന്റെ തല കുനിഞ്ഞു പോകുന്ന നടപടിയാണ്. ചങ്ങനാശ്ശേരിയിലെ ഇവരുടെ ഒത്തുകൂടൽ തികഞ്ഞ ഗൗരവത്തോടെ സർക്കാർ കാണണം. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാനുള്ള ചുമതല ആരെയാണ് ഈ സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്?തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മതിയായ ഫണ്ട് ഇല്ല. തുക അനുവദിക്കണം എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്ദീനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആട്ടയും സവാളയും ധാന്യങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകണം.ചങ്ങനാശ്ശേരി സംഭവം ഉണ്ടായപ്പോൾ തന്നെ ചീഫ്സെക്രട്ടറിയോട് സംസാരിച്ചു. നടപടിയെടുക്കുമെന്നു ഉറപ്പ് നൽകി.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്ന് ഇന്ന് ഉച്ചയായപ്പോൾ, 36 ഇതര സംസ്ഥാന തൊഴിലാളികളാണ് വിശപ്പ് സഹിക്കാനാകാതെ വിളിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം വിളികൾ എത്തിയിരുന്നു.(ഓഡിയോ റെക്കോർഡ് ഓഫീസിലുണ്ട് ) യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും യുഡിഎഫ് പ്രവർത്തകരുടെയും സഹായത്തോടെ ഭക്ഷണം എത്തിച്ചു നൽകുകയായിരുന്നു. മലപ്പുറം, കണ്ണൂർ, കാസർഗോഡ്,ജില്ലകളിൽ നിന്നും നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ കൺട്രോൾ റൂമിലേക്ക് വിളിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് നൽകിയ നിർദേശങ്ങളിൽ നിന്നും നടപ്പാക്കാനായി എടുത്തത് എന്ന് മുഖ്യമന്ത്രി പറയുന്നത്, ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസവും ആഹാരവും നൽകണം എന്ന അഭിപ്രായമാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ചും കോവിഡ് 19 ന്റെ ഗൗരവം ബോധ്യപ്പെടുത്തിയുമാണ് പ്രശ്നം പരിഹരിക്കേണ്ടത്‍.