'സര്‍ക്കാരിന്റെ വീഴ്ചയാണ് പ്രളയത്തിന് കാരണമെന്ന് തെളിഞ്ഞു', മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: 2018ലെ പ്രളയത്തിന് ഉത്തരവാദികൾ സംസ്ഥാന സർക്കാർ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ചെന്നിത്തല സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രളയം മനുഷ്യനിർമ്മിതമാണ് എന്നുളള തങ്ങളുടെ ആരോപണം ശരി വെയ്ക്കുന്നതാണ് ഇതെന്നും ചെന്നിത്തല വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' ലക്ഷക്കണക്കിന് ജനങ്ങൾക്ക് ദുരിതം നൽകിയ, 483 പേരുടെ മരണത്തിന് കാരണമായ 2018 ലെ പ്രളയം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചമൂലമാണെന്ന്, ബംഗളരുവിലെ വിഖ്യാതമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലെ കണ്ടെത്തല്‍ , പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണ്. ഈ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന യു.ഡി.എഫ്. നിലപാട് ശരിവയ്ക്കുന്നതാണ് ഐ.ഐ.എസ്സിന്റെ ശാസ്ത്രീയപഠന റിപ്പോർട്ട്. നേരത്തേ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതേ നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.
മമതയുടെ തട്ടകത്തില്‍ അമിത് ഷായുടെ റോഡ് ഷോ; നന്ദിഗ്രാമിലെ ബിജെപി പ്രചാരണ ചിത്രങ്ങള്‍

മുന്നറിയിപ്പൊന്നും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് കേരളത്തിന്റെ അടിത്തറ തകര്‍ത്ത പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷം ആദ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഡാമുകളില്‍ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 483 പേരുടെ മരണത്തിനു കാരണമാവുകയും പതിനാലരലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുകയും ചെയ്ത മഹാദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്.
സര്‍ക്കാരിന്റെ വീഴ്ചമൂലമുണ്ടായ ഈ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ച ഉണ്ടായി. ദുരിതാശ്വാസത്തിന് സംഭാവനയായി ലഭിച്ച പണം പോലും സി.പി.എം. യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്ന അവസ്ഥയുണ്ടായി. സര്‍ക്കാരിന്റെ വീഴ്ചയാണ് പ്രളത്തിന് കാരണമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി കേരള ജനതയോട് മാപ്പു പറയണം''.












Click it and Unblock the Notifications