ഗുജറാത്തോ പഞ്ചാബോ; ചെന്നിത്തലയ്ക്ക് പുതിയ റോൾ നൽകി രാഹുൽ, ഹൈക്കമാൻഡിന് മുന്നിൽ കണ്ടീഷൻ
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ മുറിവുണക്കാനുളള പൊടിക്കൈകളുമായി ഹൈക്കമാന്‍ഡ്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരിഗണിക്കാതെ പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും നിശ്ചയിച്ചതില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുളള നേതാക്കള്‍ക്കുളള അതൃപ്തി മാറ്റാനാണ് രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടുളള നീക്കങ്ങള്‍.
അതിന്റെ ഭാഗമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും നീക്കപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് പാര്‍ട്ടി നിര്‍ണായക ചുമതല നല്‍കിയേക്കും. ദില്ലിയില്‍ എത്തിയ ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട് എന്നാണ് സൂചന. വിവരങ്ങള്‍ ഇങ്ങനെ
അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍
പൊളിച്ചെഴുത്തുകള്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടുളള പൊളിച്ചെഴുത്തുകള്‍ ആണ് കേരളത്തിലെ കോണ്‍ഗ്രസില്‍ നടന്ന് കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടതിലുളള അതൃപ്തി ചെന്നിത്തല നേരത്തെ തന്നെ പരസ്യമാക്കിയിരുന്നു. പിന്നാലെ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലും തങ്ങളുടെ താല്‍പര്യങ്ങള്‍ അവഗണിക്കപ്പെട്ടതോടെ നേതാക്കള്‍ കടുത്ത അമര്‍ഷത്തിലുമായി.
ദില്ലിയിലേക്ക്
ഇതോടെയാണ് രാഹുൽ ഗാന്ധി ദില്ലിയിലേക്ക് രമേശ് ചെന്നിത്തലയെ വിളിപ്പിച്ചത്. ദില്ലിയിലേക്ക് പോകുന്നതിന് മുന്‍പുള്ള ചെന്നിത്തലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചില സൂചനകള്‍ നല്‍കുന്നതായിരുന്നു. 1982ല്‍ തന്നെ രാജീവ് ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചത് എന്‍എസ്യുവിന്റെ ദേശീയ പ്രസിഡണ്ടാക്കാനായിരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പോസ്റ്റ്. ഇതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തല ചുവട് വെച്ചേക്കും എന്നുളള വിലയിരുത്തലുകള്‍ വന്നു.
പുതിയ ചുമതല
അത് ശരി വെയ്ക്കുന്ന തരത്തില്‍ ദേശീയ കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തലയ്ക്ക് പുതിയ ചുമതല നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയേക്കും എന്നാണ് വിവരം. പഞ്ചാബിന്റെയോ ഗുജറാത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ആയിരിക്കും ചെന്നിത്തല എന്നാണ് സൂചന.
ചില നിബന്ധനകള്‍
അതേസമയം ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് ചില നിബന്ധനകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ ചെന്നിത്തല വെച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ ചുമതലകള്‍ വഹിക്കുമ്പോഴും കേരളം വിടാനില്ലെന്നും പ്രവര്‍ത്തന മണ്ഡലം കേരളം തന്നെ ആയിരിക്കണം എന്നുമുളള നിബന്ധന ആണ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചിരിക്കുന്നത് എന്നും സൂചനയുണ്ട്.
ഐ ഗ്രൂപ്പിന് അര്‍ഹിക്കുന്ന പരിഗണന
കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചുളള ഏകപക്ഷീയമായുളള തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് ഒഴിവാക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല സംസ്ഥാനത്ത് പാര്‍ട്ടി പുനസംഘടന വരുമ്പോള്‍ ഐ ഗ്രൂപ്പിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ദില്ലിയില്‍ എത്തിയ രമേശ് ചെന്നിത്തല ഇന്ന് രാവിലെ ആണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.
അപമാനിക്കുന്ന രീതി
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റിയതില്‍ അല്ല മറിച്ച് ആ തീരുമാനം നടപ്പാക്കിയ രീതിയോടാണ് വിയോജിപ്പ് എന്ന് ചെന്നിത്തല പറയുന്നു. തന്നോട് മുന്‍കൂട്ടി പറയാതെ ആയിരുന്നു അത്തരമൊരു തീരുമാനം എന്നതാണ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ താന്‍ അനുസരിക്കുമായിരുവെന്നും എന്നാല്‍ തന്നെ അപമാനിക്കുന്ന രീതിയുണ്ടായി എന്നുമാണ് ചെന്നിത്തലയുടെ പരാതി.
ഏത് ചുമതലയും ഏറ്റെടുക്കും
രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയില്‍ പൂര്‍ണ സംതൃപ്തനാണെന്നാണ് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് ചെന്നിത്തല പ്രതികരിച്ചത്. ഹൈക്കമാന്‍ഡ് പറയുന്ന ഏത് ചുമതലയും ഏറ്റെടുക്കും. ഇനി ചുമതലയൊന്നും ഇല്ലെങ്കിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരാനും സമ്മതമാണെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടക്കുകയുണ്ടായി
തോല്‍വി ഞെട്ടിച്ചതായി രാഹുല്‍
കേരളത്തിലെ തോല്‍വി ഞെട്ടിച്ചതായി രാഹുല്‍ ഗാന്ധി അറിയിച്ചതായാണ് വിവരം. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായത് സംസ്ഥാനത്ത് കൊവിഡിന് ശേഷമുണ്ടായ സാഹചര്യമാണെന്ന് ചെന്നിത്തല വിശദീകരിച്ചു. തോല്‍വിക്ക് കാരണം താന്‍ മാത്രമല്ലെന്നും സംഘടനാ വീഴ്ചയ്ക്ക് താന്‍ കാരണക്കാരന്‍ അല്ലെന്നും ചെന്നിത്തല അറിയിച്ചു. മാത്രമല്ല തനിക്ക് നേരെ മാത്രമല്ല ഉമ്മന്‍ചാണ്ടിക്ക് നേരെയും നീതിനിഷേധമുണ്ടായതായി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പരാതിപ്പെട്ടു.
ഉമ്മന്‍ചാണ്ടിയുമായും ചർച്ച
രാഹുല്‍ ഗാന്ധിക്ക് തന്നോട് നെഗറ്റീവ് ഫീലിംഗ്‌സ് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. തന്നോട് രാഹുലിന് വലിയ സ്‌നേഹമാണ്. രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയോടെ തനിക്ക് ഉണ്ടായിരുന്ന പ്രയാസങ്ങളെല്ലാം മാറി. പൊതുവികാരത്തിന് അനുസരിച്ചാണ് തീരുമാനം വേണ്ടി വന്നതെന്ന് രാഹുല്‍ ചെന്നിത്തലയെ അറിയിച്ചു. രാഹുല്‍ ഗാന്ധി ഫോണില്‍ ഇന്ന് ഉമ്മന്‍ചാണ്ടിയുമായും കേരളത്തിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍
Recommended Video