കൊല്ലം ബൈപ്പാസില്‍ ഇടതുമുന്നണിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല; തെളിവുകള്‍ നിരത്തി രമേശ് ചെന്നിത്തല
കൊല്ലം: ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേനന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുഖ്യന്ത്രി പിണറായി വിജയന്‍ ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നത് ഒഴിവാക്കാന്‍ സ്ഥലം എംപി എന്‍ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചു വരുത്തി എന്നുള്ള ആരോപണങ്ങള്‍ക്കിടെയായിരുന്നു കൊല്ലം നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമായത്. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണു ബൈപാസ്.
1972ല്‍ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം ആല്‍ത്തറമൂട് ഭാഗവും പുനര്‍നിര്‍മിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചത്. ബൈപ്പാസ് സാധ്യമായതോടെ നേട്ടത്തിന്റെ അവകാശ വാദവുമായി ഇടത് വലത് മുന്നണികളും ബിജെപിയും രംഗത്ത് വന്നിരുന്നു. എന്നാല്‍ ബൈപ്പാസിന്റെ പേരില്‍ ഇടതുമുന്നണിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
അഭിമാനിക്കാന്‍ ഒന്നുമില്ല
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ ഇടതുമുന്നണിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല. ഇടതു സര്‍ക്കാരിന്റെ വാഗ്ദാന പൂര്‍ത്തീകരണമാണെന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നിരവധി പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സ്വാഭാവികമായി പൂര്‍ത്തിയാകുന്നുണ്ട്.
ഇടതു മുന്നണിയും
അതില്‍ ഇടതു മുന്നണിയും മുഖ്യമന്ത്രിയും മേനി നടിക്കുന്നതില്‍ അര്‍ത്ഥമില്ല. അവസാന ഉരുളയ്ക്കാണ് വയർ നിറഞ്ഞത് എന്ന് തെറ്റിദ്ധരിക്കരുത്. മുന്‍ എം പി പീതാംബരക്കുറപ്പ്, ഇപ്പോഴത്തെ എം പി എന്‍ കെ പ്രേമ ചന്ദ്രന്‍ തുടങ്ങിയവരുടെയും മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് കൊല്ലം ബൈപ്പാസ് യാഥാര്‍ത്ഥ്യമായത്.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത്
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആല്ലപ്പുഴ- കൊല്ലം ബൈപ്പാസുകളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. ആലപ്പുഴക്ക് 23 കോടി രൂപയും, കൊല്ലത്തിന് 37 കോടി രൂപയും നല്‍കുകയും ചെയ്തു.
നിരന്തര ചര്‍ച്ച
2014 ജനുവരി മാസത്തില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ ആലപ്പുഴ - കൊല്ലം ബൈപ്പാസ് പദ്ധതിയെ സ്റ്റാന്‍ഡ് എലോണ്‍ പ്രൊജക്റ്റ് എന്ന രീതിയില്‍ തത്വത്തില്‍ അംഗീകരിച്ച് അമ്പത് ശതമാനം ചിലവ് കേന്ദ്രവും അമ്പത് ശതമാനം ചിലവ് സംസ്ഥാന സര്‍ക്കാരും വഹിക്കാമെന്ന വ്യവസ്ഥയോടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പും, നാഷണല്‍ ഹൈവെ അതോറിറ്റിയും കരാറില്‍ ഒപ്പ് വയ്കുകയും ചെയ്തിരുന്നു.
യു പി എ- യു ഡി എഫ്
യു പി എ- യു ഡി എഫ് സര്‍ക്കാരുകളുടെ കാലത്തുണ്ടായ ഈ നിര്‍ണായക ഇടപടെലാണ് കൊല്ലം ബൈപ്പാസിന്റെ സാക്ഷാല്‍ക്കാരത്തിന്റെ പ്രേരക ശക്തി. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ റെയില്‍, വിഴിഞ്ഞം തുറമുഖം എന്നിവക്ക് നല്‍കിയെ അതേ പരിഗണന തന്നെയാണ് കൊല്ലം ബൈപ്പാസിനും യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയതെന്ന കാര്യവും മറക്കരുത്.
അനാവശ്യ വിവാദങ്ങള്‍
2017 ല്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു ഈ ബൈപ്പാസ്. എന്നാല്‍ കേന്ദ്ര - കേരള സര്‍ക്കാരുടെ ഉദാസീനതമൂലമാണ് രണ്ട് വര്‍ഷത്തോളം ഇത് നീണ്ട് പോയത്. ബി ജെ പിയും- സി പി എമ്മും ഇക്കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.
ഇടതു സര്‍ക്കാര്‍
സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഹൈവെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സത്ംഭാവനാവസ്ഥയിലാവുകയായിരുന്നു. പലപ്പോഴും നിര്‍മാണ സാമഗ്രികള്‍ക്ക് സത്ംഭനം നേരിടുകയും ചെയ്തു.
പണി പൂര്‍ത്തിയായെങ്കിലും
പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം എങ്ങിനെയെങ്കിലും നീട്ടിക്കൊണ്ടു പോകാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ഇതെല്ലാം മറച്ച് വച്ചുകൊണ്ടാണ് മുഖ്യമന്ത്രി കൊല്ലം ബൈപ്പാസിന്റെ പൂര്‍ത്തീകരണം ഇടതു സര്‍ക്കാരിന്റെ അക്കൗണ്ടിലെഴുതി ചേര്‍ക്കാന്‍ വ്യഗ്രതപ്പെടുന്നത്.