തടങ്കല്‍ പാളയങ്ങള്‍; 'കേരളത്തിലെ ജനങ്ങള്‍ക്കറിയേണ്ടത് രണ്ട് കാര്യങ്ങള്‍, പിണറായി മറുപടി പറയണം'
തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും ആരോപണങ്ങള്‍ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിമയത്തിന്‍റെ പശ്ചാത്തലത്തില്‍ മോദിയും അമിത് ഷായും കരുതല്‍ തടങ്കലിനായി കേരളത്തിന് നിര്‍ദ്ദേശം നല്‍കിയുണ്ടോ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തടങ്കല്‍ പാളയങ്ങള്‍ സംബന്ധിച്ചുള്ള കേന്ദ്ര നിര്‍ദേശത്തിന് കേരളം നല്‍കിയ മറുപടി പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറുപ്പിലൂടെ ആവശ്യപ്പെട്ടു. ചെന്നിത്തലയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

ആടിനെ പട്ടിയാക്കുന്നത്
സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള തീരുമാനം 2012ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് തുടങ്ങിവച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്.

കാലാവധി തീര്‍ന്നിട്ടും
വിസ-പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞിട്ടും സംസ്ഥാനത്ത് തുടരുന്നവര്‍,മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ശിക്ഷാകാലാവധി പൂര്‍ത്തിയാവുകയും ചെയ്ത വിദേശ പൗരന്‍മാര്‍ എന്നിവർക്ക് കാലാവധി തീര്‍ന്നിട്ടും ജയിലില്‍ തുടരുന്ന സാഹചര്യം ഉണ്ടായിരുന്നു.

അന്നത്തെ സര്‍ക്കാര്‍
അവരുടെ രാജ്യത്തെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പേപ്പറുകള്‍ ശരിയാകാത്തത് മൂലമാണ് ശിക്ഷ കഴിഞ്ഞിട്ടും അവര്‍ക്ക് ജയില്‍ തുടരേണ്ടി വന്നത്.അങ്ങനെ വന്നപ്പോള്‍ അവരെ ജയിലില്‍ പാര്‍പ്പിക്കാതെ,കെയര്‍ഹോമുകളിലേക്ക് മാറ്റാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചു.

കെയര്‍ ഹോമുകള്‍
അഭ്യന്തര വകുപ്പില്‍ നിന്ന് മാറി സാമൂഹ്യ നീതി വകുപ്പിനെ ആ ചുമതല ഏല്‍പ്പിച്ചതും, ശ്രദ്ധയും പരിചരണവും പുതിയൊരു അന്തരീക്ഷവും ലഭിക്കാനുള്ള കെയര്‍ ഹോമുകള്‍ രൂപീകരിക്കുക എന്നത് മുന്നില്‍ കണ്ടുകൊണ്ടാണ്.

അമിത്ഷാ
എന്നാല്‍ അമിത്ഷാ കേന്ദ്രആഭ്യന്തര മന്ത്രിയായതിന് ശേഷം മതപരമായ വിവേചനം മുന്‍ നിര്‍ത്തി പൗരത്വ നിയമം ഭേദഗതി ചെയ്യുകയും,ഒരു മതവിഭാഗം മാത്രം പൗരത്വത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയും കരുതല്‍ തടങ്കലിലാവുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായി.

ജനങ്ങള്‍ക്കറിയേണ്ടത്
ജയിലില്‍ നിന്ന് മോചിതരായവരെ കെയര്‍ഹോമുകളില്‍ താമസിപ്പിക്കുന്നതും,പൗരത്വം റദ്ദ് ചെയ്ത് ഒരു വിഭാഗത്തെ മാത്രം കരുതല്‍ തടങ്കല്‍പാളയത്തിലേക്ക് മാറ്റുന്നതും താരതമ്യം ചെയ്യുന്നത് ദുഷ്ടലാക്കോടെയാണ്. കേരളത്തിലെ ജനങ്ങള്‍ക്കറിയേണ്ടത് രണ്ട് കാര്യങ്ങളാണ്.

പിണറായി മറുപടി പറയണം
2019 ല്‍ ബി ജെ പി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദേശം നല്‍കിയിട്ടുണ്ടോ?
ഉണ്ടെങ്കിൽ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം.
ഫേസ്ബുക്ക് പോസ്റ്റ്
രമേശ് ചെന്നിത്തല












Click it and Unblock the Notifications