'മഗ്‌സസെ ആരാണെന്ന് അറിയുമോ'? വിവാദത്തിൽ ചോദ്യം ചോദിച്ചയാളെ ഉത്തരം മുട്ടിച്ച് എംവി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎം നിര്‍ദേശ പ്രകാരം മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ മാഗ്‌സസെ പുരസ്‌ക്കാരം നിരസിച്ചത് വിവാദമായിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് തിരിച്ച് ചോദ്യം ചോദിച്ച് ഉത്തരം മുട്ടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. 'മഗ്‌സസെ അവാര്‍ഡ് ശൈലജ വാങ്ങേണ്ടതില്ല എന്ന പാര്‍ട്ടി തീരുമാനം ശരിയാണോ' എന്നായിരുന്നു ചോദ്യം. 'മഗ്‌സസെ ആരാണെന്ന് അറിയുമോ' എന്നായിരുന്നു എംവി ഗോവിന്ദന്റെ ചോദ്യം.
'മഗ്‌സസെയുടെ പേരിലുളള അവാര്‍ഡ് അല്ലേ, അദ്ദേഹത്തെ സംബന്ധിച്ച് വല്ല ധാരണയും ഉണ്ടോ'. ഇല്ലെന്ന് മറുപടി കിട്ടിയതോടെ എംവി ഗോവിന്ദന്‍ തന്നെ വിശദീകരണവും നല്‍കി. 'മഗ്‌സസെ ആരെന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നൂറ് കണക്കിന് കേഡര്‍മാര്‍ക്കും എതിരായി അതിശക്തമായ അടിച്ചമര്‍ത്തല്‍ നടത്തിയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ് മാഗ്‌സസെ' എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
'മഗ്സസെ അവാർഡ് റിയാസിന് നൽകട്ടെ, മരുമോൻ സഗാവ് ചെന്ന് കൈനീട്ടി വാങ്ങും', പരിഹസിച്ച് ജയശങ്കർ
'അദ്ദേഹത്തിന്റെ പേരിലുളള ഒരു അവാര്‍ഡ് കൊടുത്തിട്ട് കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ട എന്നാണ് പാര്‍ട്ടി കരുതുന്നത്. അതുകൊണ്ടാണ് ആ അവാര്‍ഡ് വാങ്ങുന്നത് ശരിയല്ലെന്ന് പാര്‍ട്ടി കെകെ ശൈലജയെ ഉപദേശിച്ചത്. അവര്‍ അത് കൃത്യമായി മനസ്സിലാക്കി നിലപാട് സ്വീകരിച്ചു എന്നതാണ്', എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കേ നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ നേതൃത്വത്തിനാണ് കെകെ ശൈലജയെ മഗ്‌സസെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. എന്നാല്‍ പുരസ്‌ക്കാരം സ്വീകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനമെടുക്കുകയായിരുന്നു. താനടക്കം പാര്‍ട്ടി നേതൃത്വം ഒരുമിച്ചാണ് തീരുമാനമെടുത്തത് എന്ന് കെകെ ശൈലജ പ്രതികരിച്ചു.
സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ
വിവാദം സംബന്ധിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം ഇങ്ങനെ: 'കേരളത്തിന്റെ പൊതുആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തിലാണ് സ. കെ കെ ഷൈലജയെ മഗ്സസെ പുരസ്‌കാരത്തിന് പരിഗണിച്ചത്. ആരോഗ്യരംഗത്തെ മുന്നേറ്റം എൽഡിഎഫ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഇതൊരിക്കലും ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല. ഇതുവരെ മഗ്സസെ പുരസ്‌കാരം സജീവ രാഷ്ട്രീയ പ്രവർത്തകർക്ക് നൽകിയിട്ടില്ല.
സ. ഷൈലജ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും സജീവ രാഷ്ട്രീയ പ്രവർത്തകയുമാണ്. ഫിലിപ്പൈൻസിൻ്റെ മുൻ പ്രസിഡന്റായ റമൺ മഗ്സസെ ആ രാജ്യത്തിലെ കമ്മ്യൂണിസ്റ്റ് വേട്ടയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ്. അങ്ങനെയുള്ള ഒരാളുടെ പേരിലുള്ള അവാർഡാണിത്. ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പുരസ്‌കാരം നിരസിക്കാനുള്ള തീരുമാനം സ. ഷൈലജ കൈക്കൊണ്ടിരിക്കുന്നത്. ഇത് പാർടിയുടെ കൂട്ടായ തീരുമാനമാണ്'.