വാളുമായി വീട്ടിൽ കയറി, വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു, സിപിഎം പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം തുടരുന്നു. എരഞ്ഞോളിപ്പാലത്ത് ബിജെപി പ്രവര്‍ത്തകന്റെ അമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചതായി പരാതി. ബിജെപി പ്രവര്‍ത്തകനായ എരഞ്ഞോളി കച്ചിമ്പ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ അമ്മ രജിതയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവന്ന പെയിന്റ് ഒഴിച്ചു എന്നാണ് ആരോപണം.
ശരത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ആക്രമണം. ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലേക്ക് വാളുമായി അതിക്രമിച്ച് കയറി ബലം പ്രയോഗിച്ച് രജിതയുടെ ദേഹത്ത് ചുവന്ന പെയിന്റ് അടിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. മാത്രമല്ല ഇവര്‍ രജിതയുടെ കഴുത്തിലെ രണ്ട് പവന്റെ സ്വര്‍ണമാല അപഹരിച്ചതായും ബിജെപി ആരോപിക്കുന്നു.
രജിതയെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ ചിലര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എരഞ്ഞോളി പാലത്തിനടുത്ത് ചുവരെഴുത്തിനിടെയാണ് സംഭവമെന്ന് പോലീസ് വ്യക്തമാക്കി. രജിതയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ എംപി ആസാദ്, എസ്‌ഐ എം അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് കാവല്‍. നേരത്തെ തന്നെ എരഞ്ഞോളിയില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ ബിജെപി നേതാവ് വി മുരളീധരന്‍ എംപിയുടെ സഹോദര പുത്രനായ നവനീതിന് മര്‍ദ്ദനമേറ്റിരുന്നു.
{document1}