ചാനലിൽ ഉറഞ്ഞ് തുള്ളി രാഹുൽ ഈശ്വർ, ഒട്ടും വിട്ടുകൊടുക്കാതെ അഭിലാഷും.. അഡാർ പൂരം, വീഡീയോ
കോഴിക്കോട്: ശബരിമല വിഷയത്തിൽ തുടക്കം മുതൽക്കേ അതിവൈകാരികമായി പ്രതികരിക്കുന്ന ആളാണ് രാഹുൽ ഈശ്വർ. ഭാര്യയും അവതാരകയുമായ ദീപ രാഹുൽ ഈശ്വറും അങ്ങനെ തന്നെ. സുപ്രീം കോടതി വിധി വരുന്നതിന് മുൻപ് റിപ്പോർട്ടർ ചാനലിൽ ശബരിമല വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ രാഹുൽ പറഞ്ഞത് താനടക്കമുള്ളവരുടെ നെഞ്ചിൽ ചവിട്ടി മാത്രമേ ഫെമിനിച്ചികൾ ശബരിമലയിൽ കയറുകയുള്ളൂ എന്നാണ്.
വിധി വന്നതിന് ശേഷം ജെല്ലിക്കെട്ട് മാതൃകയിൽ സമരം നടത്താൻ ആളെക്കൂട്ടുകയും ചെയ്യുന്നുണ്ട് രാഹുൽ ഈശ്വർ. കഴിഞ്ഞ ദിവസം അഭിലാഷ് മോഹനൻ നയിച്ച എഡിറ്റേഴ്സ് അവർ ചർച്ചയിൽ രാഹുൽ ഈശ്വർ ഉറഞ്ഞ് തുള്ളുക തന്നെയായിരുന്നു. അഭിലാഷും ഒട്ടും വിട്ട് കൊടുത്തില്ല. വിശദാംശങ്ങൾ ഇങ്ങനെ.
ദീപക് മിശ്ര കള്ളനെന്ന് രാഹുൽ ഈശ്വർ
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കള്ളനെന്നാണ് രാഹുൽ ഈശ്വർ വിളിച്ചത്. എന്റെ നെഞ്ചില്‍ കുത്തിയിരിക്കുന്ന ഇന്ത്യന്‍ ഫ്‌ളാഗേണേ, നെഞ്ചിനുള്ളിലിരിക്കുന്ന അയ്യപ്പസ്വാമിയാണേ സത്യം, ജസ്റ്റിസ് ദീപക് മിശ്ര കള്ളനാണ് എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അതറിയാം. നമ്മള്‍ മറച്ച് വെച്ചിട്ട് എന്താണ് കാര്യമെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
നല്ല പേരുണ്ടാക്കാനുള്ള ശ്രമം
ഇംപീച്ച്‌മെന്റ് മോഷന്‍ മൂവ് ചെയ്യപ്പെട്ട, കൂടെയുള്ള നാല് ജഡ്ജിമാര്‍ കള്ളനെന്ന് പറഞ്ഞ ഈ മനുഷ്യന്‍ അയാളുടെ റിട്ടയര്‍മെന്റിന് മുന്‍പ് അയാള്‍ക്ക് നല്ല പേരുണ്ടാക്കാന്‍ വേണ്ടി ചെയ്തതാണ്. അക്കാര്യം ഇവിടിരിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
തടഞ്ഞ് അഭിലാഷ്
ഇതോടെ അവതാരകനായ അഭിലാഷ് ഇടപെട്ടു. ദീപക് മിശ്രയെക്കുറിച്ച് തനിക്ക് അത്തരമൊരു അഭിപ്രായമില്ലെന്ന് അഭിലാഷ് വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ രാഹുല്‍ ഈശ്വര്‍ നേരത്തെ നടത്തിയിരുന്നതാണ് എന്നും അത് സുപ്രീം കോടതി വരെ എത്തിയിരുന്നുവെന്നും അഭിലാഷ് ഓര്‍മ്മപ്പെടുത്തി.
പറഞ്ഞയാൾ ഉത്തരവാദി
അന്ന് കോടതി പോകട്ടെ എന്ന് കരുതി വിട്ടതായിരുന്നുവെന്നും അല്ലെങ്കില്‍ താനടക്കം കോടതി അലക്ഷ്യത്തിന് അകത്ത് പോയെനെ എന്നും അഭിലാഷ് പറഞ്ഞു. അതുകൊണ്ട് അത്തരം പരാമര്‍ശങ്ങള്‍ അരുതെന്നും അഭിലാഷ് പറഞ്ഞു. എന്നാല്‍ അഭിലാഷിന് കോടതിയലക്ഷ്യം വരില്ലെന്നും പറയുന്നയാള്‍ മാത്രമാണ് ഉത്തരവാദിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
മുഖംമൂടിയിട്ട കള്ളനാണ്
വീണ്ടും രാഹുല്‍ ഈശ്വര്‍ അധിക്ഷേപം തുടര്‍ന്നു. അയാളുടെ മുഖത്ത് നോക്കി കള്ളന്‍ എന്ന് വിളിക്കാനിരുന്നതാണ് എന്നും പിന്നെ തനിക്ക് വീട്ടില്‍ ഒരു ഭാര്യയും കുട്ടിയും ഉള്ളത് കൊണ്ടാണ് ചെയ്യാത്തത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ദീപക് മിശ്ര മുഖംമൂടിയിട്ട കള്ളനാണ് എന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
അഭിലാഷേ ഇത് കഷ്ടമാണ്
ഇതോടെ അഭിലാഷ് വീണ്ടും ഇടപെട്ടു. വിധിന്യായം ദീപക് മിശ്രയുടേത് മാത്രമല്ലെന്നും ഭരണഘടനാ ബെഞ്ചിലെ നാല് പേരുടേതും കൂടിയാണെന്നും അഭിലാഷ് പറഞ്ഞു. എന്നാല്‍ അവതാരകന്‍ ഇടപെട്ടതോടെ രാഹുല്‍ ഈശ്വറിന് ഹാലിളകിയ മട്ടായി. അഭിലാഷേ ഇത് കഷ്ടമാണ് എന്ന് രാഹുല്‍ ആവര്‍ത്തിച്ച് അലറിക്കൊണ്ടിരുന്നു.
കുറേ ചർച്ച കണ്ടിട്ടുണ്ട്
മുപ്പത് സെക്കന്‍ഡ് തരൂ എന്നായി രാഹുല്‍. അഭിലാഷ് എന്നയാള്‍ ജേര്‍ണലിസം പഠിക്കുന്നതിന് മുന്‍പ് ചാനല്‍ചര്‍ച്ചകളില്‍ ഇരിക്കുന്ന ആളാണ് താന്‍. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ചര്‍ച്ച നടത്തിയിട്ടുള്ള വ്യക്തിയാണ്. ചാനല്‍ ചര്‍ച്ചയില്‍ എന്തൊക്കെ പറയാം എന്ന് തനിക്ക് അറിയാമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Recommended Video
താനാണ് തീരുമാനിക്കുക
ഇതോടെ അഭിലാഷ് വീണ്ടും ഇടപെട്ടു. തന്റെ ചാനല്‍ ചര്‍ച്ചയില്‍ ഇത്തരത്തില്‍ ഒരാളെ വ്യക്തിഹത്യ നടത്താന്‍ അനുവദിക്കില്ല. അത് താങ്കള്‍ ഏതൊക്കെ അന്താരാഷ്ട്ര ചാനലുകളില്‍ ചര്‍ച്ച നടത്തിയെന്ന് പറഞ്ഞാലും അനുവദിക്കില്ല. തന്റെ ചര്‍ച്ചയില്‍ എന്തൊക്കെ നടക്കണം നടക്കേണ്ട എന്ന് തീരുമാനിക്കുന്നത് താനാണെന്നും അഭിലാഷ് ചുട്ടമറുപടി നല്‍കി.
വീഡിയോ
എഡിറ്റേഴ്സ് അവറിലെ പ്രസക്തഭാഗം