മത്സ്യത്തൊഴിലാളികളെ കടലില്‍ കുടുക്കിയത് സര്‍ക്കാര്‍?; കാലാവസ്ഥ നിരീക്ഷണകേന്ദ്രം എന്തിന്?
തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കടലില്‍ കുടുക്കിയപ്പോള്‍ ഉത്തരവാദികള്‍ ആരെന്നത് സംബന്ധിച്ച വിവാദം തുടങ്ങി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സര്‍ക്കാരും തമ്മിലാണ് പരസ്പരം പഴിചാരുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൊടുങ്കാറ്റിനെക്കുറിച്ച് നേരത്തെ വിവരം നല്‍കിയിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം.
കേരളത്തില്‍ ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത: 9 ജില്ലകളിലെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
അതേസമയം, തങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ലെന്ന് കേന്ദ്രവും പറയുന്നു. നേരത്തെ തന്നെ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ സര്‍ക്കാരിന്റെ ദുരന്തനിവാരണ സേനയുടെ ജോലി പാതി കുറയുമായിരുന്നു. പ്രതീകൂല കാലാവസ്ഥയെ വകവെക്കാതെ കടലില്‍ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയെന്നത് ജീവന്‍ പണയം വെച്ചുള്ള കളിയാണ്.
ദിവസങ്ങള്‍ക്കുമുന്‍പേ വിവരം ലഭിച്ചിരുന്നെങ്കില്‍ കാര്യമായ ഒരുക്കം നടത്താം. അതേസമയം, സമ-ശീത-ഉഷ്ണ മേഖലയിലെ മഴ പ്രവചനം ദുഷ്‌കരമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിനായി പ്രത്യേക ഗവേഷണ വിഭാഗം വേണമെന്ന ആവശ്യം ഇപ്പോഴത്തെ സംഭവത്തോടെ ശക്തമാവുകയാണ്.
ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും നേരത്തെ തന്നെ തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം ഇപ്പോഴുണ്ട്. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങള്‍ കൈമാറുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് 48 മണിക്കൂര്‍ മുന്‍പുതന്നെ വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇത് ശരിയായ ഗൗരവത്തോടെ സര്‍ക്കാരുകള്‍ കൈകാര്യം ചെയ്യുന്നുണ്ടോയെന്നതാണ് പ്രധാന വിഷയം. വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ നടപടിയെടുക്കാമെന്നും ഇപ്പോള്‍ വിവാദം മാറ്റിവെക്കണമെന്നുമാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.