സർക്കാരിനെ വീഴ്ത്തിയാൽ ആറ് മാസക്കാലം മാണി മുഖ്യമന്ത്രി...!! ചരട് വലിച്ചത് ഈ സിപിഎം ഉന്നതർ...!!
കോട്ടയം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാര്‍ കെഎം മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. കെഎം മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് സിപിഎം വാഗ്ദാനം ചെയ്തിരുന്നുവെന്ന് അടുത്തിടെയാണ് വെളിപ്പെടുത്തലുണ്ടായത്.
കെ എം മാണിയെ യുഡിഎഫിൽ നിന്നും അടർത്തിയെടുക്കാൻ സിപിഎമ്മിലെ മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തിയത് പിസി ജോർജ് ആയിരുന്നു. ആ നേതാക്കൾ ആരൊക്കെയെന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മംഗളമാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

കോടിയേരിയും ജയരാജനും
ഇടത് പക്ഷത്ത് ചേരുന്നതിനുള്ള പ്രതിഫലമായി കെഎം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത്‌കൊണ്ടുള്ള ചര്‍ച്ച നടത്തിയത് സിപിഎമ്മിലെ രണ്ട് പ്രമുഖ നേതാക്കളാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍ മന്ത്രി ഇപി ജയരാജനുമാണ് ആ നേതാക്കളെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

സർക്കാരിനെ തകർക്കാൻ
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാണിയുടെ സഹായത്തോടെ അട്ടിമറിക്കാന്‍ സാധിച്ചാല്‍ ആറ് മാസത്തേക്ക് മുഖ്യമന്ത്രി സ്ഥാനമായിരുന്നു സിപിഎമ്മിന്റെ വാഗ്ദാനം. മാത്രമല്ല എംഎല്‍എമാരായ പിജെ ജോസഫ്, ഡോ. എന്‍ ജയരാജ്, എന്നിവരെക്കൂടാതെ പിസി ജോര്‍ജിനേയോ സിഎഫ് തോമസിനെയോ മന്ത്രിമാരുമാക്കാം എന്നായിരുന്നു ധാരണ

ചർച്ചയിൽ പിസിയും
മാണിയുടെ പാലായിലെ വസതിയില്‍ വെച്ചായിരുന്നു കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനും ചര്‍ച്ച നടത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു. അന്ന് സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാനും ആയിരുന്ന പിസി ജോര്‍ജും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു

പിണറായിയേയും കണ്ടു
ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് വെച്ച് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി മാണി കൂടിക്കാഴ്ച നടത്തിയെന്നും പറയുന്നു. സിപിഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മാണി ഇടതുപക്ഷത്തേക്ക് വരുന്നതിനെ അനുകൂലിച്ചിരുന്നു.

പന്ന്യൻ അനുകൂലം
കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് വരുന്നത് സംബന്ധിച്ച് സിപിഐയുമായി ചര്‍ച്ച നടത്തിയത് പിസി ജോര്‍ജ് ആയിരുന്നു. തിരുവനന്തപുരത്തെ എംഎന്‍ സ്മാരകത്തില്‍ വെച്ചായിരുന്നു ചര്‍ച്ച. നിലവില്‍ സിപിഐ ഇത് നിഷേധിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്.

പിസിയുടെ വെളിപ്പെടുത്തൽ
ബാര്‍കോഴക്കേസ് വന്നതോടയാണ് മാണിയെ തങ്ങളുടെ ഒപ്പം ചേര്‍ക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആ ശ്രമങ്ങള്‍ വീണ്ടും സജീവമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാണി-സിപിഎം ബന്ധത്തെക്കുറിച്ച് പിസി ജോർജ് വെളിപ്പെടുത്തൽ നടത്തിയിരുന്നു

വിവാദ ചർച്ചകൾ
യുഡിഎഫ് ഘടകകക്ഷിയായിരുന്ന സമയത്ത് തന്നെ കെഎം മാണി എല്‍ഡിഎഫിലേക്ക് പോയേക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. മാണി മുന്നണി വിടുന്നത് തടയാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചതാണ് ബാര്‍കോഴക്കേസെന്നും ആരോപണം ഉയര്‍ന്നു. മുന്നണി വിട്ട ശേഷവും മാണിയുടെ സിപിഎം ബന്ധം വിവാദ ചര്‍ച്ചയായി തുടരുകയാണ്.

രാഹുലിന്റെ വാഗ്ദാനം
സിപിഎമ്മിലെ ഉന്നതനുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിടാന്‍ കെഎം മാണി ചര്‍ച്ച നടത്തിയെന്നാണ് പിസി ജോര്‍ജ് ആരോപിച്ചത്. മാണിയെ യുഡിഎഫ് മുഖ്യമന്ത്രിയാക്കാമെന്നും ജോസ് കെ മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാമെന്നും രാഹുല്‍ ഗാന്ധി ഇടപെട്ട് വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണത്രേ മാണി നീക്കത്തില്‍ നിന്നും പിന്നോക്കം പോയത്

പിണറായി മാണിയെ രക്ഷിക്കുന്നു
അന്ന് മാണിയും സിപിഎമ്മും ഉണ്ടാക്കിയ ബന്ധം ഇന്നും തുടരുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു. മാണിയെ രക്ഷിക്കാമെന്ന് അന്ന് പിണറായി വാക്ക് കൊടുത്തിരുന്നു. അത് പ്രകാരം ഓരോ അഴിമതിക്കേസില്‍ നിന്നും മാണിയെ രക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും എല്‍ഡിഎഫിനൊപ്പം കൂടാനുള്ള ശ്രമത്തിലാണ് മാണിയെന്ന് പിസി ആരോപിച്ചിരുന്നു












Click it and Unblock the Notifications