സര്‍ക്കാരിന്റെ അരിക്കട പാളി; വില കൂടുന്നു, ജയ അരി 50 രൂപയിലേക്ക്, ആശ്വാസം മാര്‍ച്ചിന് ശേഷം?
കൊച്ചിയില്‍ ജയ അരിക്ക് 45, 46 രൂപയാണ് ആണ് വില, സുരേഖക്ക് 39, 40 എന്നീ തോതിലും.
കോഴിക്കോട്: അരി വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അരിക്കട പദ്ധതി പാളുന്നു. ആവശ്യത്തിന് വിപണയില്‍ അരി ലഭിക്കാതെ വന്നതോടെ വില കുതിച്ച് ഉയരുകയാണ്. ജയ, സുരേഖ അരിക്കാണ് വില കഴിഞ്ഞ കുറച്ച് ആഴ്ചകളായി കുത്തനെ വര്‍ധിക്കുന്നത്.
കൊച്ചിയില്‍ ജയ അരിക്ക് 45, 46 രൂപയാണ് ആണ് വില, സുരേഖക്ക് 39, 40 എന്നീ തോതിലും. അതേസമയം, കൊല്ലം, തിരുവനന്തരപുരം ജില്ലകളില്‍ ചില ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഈ അരികള്‍ക്ക് 50 രൂപ വരെ വാങ്ങുന്നുണ്ട്.
ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് കൂടുതല്‍ അരി എത്തുന്നത്. ഇതില്‍ കൂടുതല്‍ ആന്ധ്രയില്‍ നിന്നാണ്. ആന്ധ്രയില്‍ നെല്ല് സംഭരണം കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി പറയുന്നത്. മാര്‍ച്ചില്‍ അരി വില വീണ്ടും വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
എന്നാല്‍ ഏപ്രിലില്‍ നേരിയ ആശ്വാസം ലഭിച്ചുതുടങ്ങും. അപ്പോഴേക്കും ആന്ധ്രയില്‍ വിളവെടുപ്പ് കഴിഞ്ഞ് അരി കേരളത്തിലേക്ക് എത്തിത്തുടങ്ങുമെന്നാണ് കരുതുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ വിലയില്‍ നേരിയ കുറവ് വന്നേക്കും.
വടക്കന്‍ ജില്ലകളില്‍ ജയ അരിക്ക് 38 രൂപയാണ്. രണ്ട് മാസം മുമ്പ് ഇത് 30 രൂപയായിരുന്നു. സാധാരണക്കാര്‍ കൂടുതല്‍ വാങ്ങുന്ന കുറുവ അരിക്കും വില വര്‍ധിച്ചിട്ടുണ്ട്. 26-28 നിലവാരത്തില്‍ വിറ്റിരുന്ന കുറുവക്ക് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ 36 രൂപ വരെ നല്‍കണം. ബിരിയാണി അരിക്കും വില വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ജോക്കര്‍ അരിക്ക് 70 രൂപക്ക് മുകളില്‍ നല്‍കണം.
എഫ്‌സിഐ വഴി മതിയായ അരി ലഭിക്കാത്തതും വരള്‍ച്ച മൂലം അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള അരിവരവ് കുറഞ്ഞതുമാണ് സംസ്ഥാന സര്‍ക്കാരിന്റെ അരിക്കട പദ്ധതിക്ക് തിരിച്ചടിയായത്. ഈമാസം 13നാണ് അരിക്കടകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചത്. മട്ട അരി കിലോക്ക് 24 രൂപക്കും ജയ അരി 25നും പച്ചരി 23രൂപക്കും വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, കട തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും മേല്‍പ്പറഞ്ഞ അരികളൊന്നും തൊട്ടുനോക്കാന്‍പോലും കിട്ടാത്ത സ്ഥിതിയാണ്.