Rj രാജേഷിന്‍റെ കൊലപാതകം: ദോഹയില്‍ നിന്നുള്ള നൃത്താധ്യാപികയ്ക്കും ഭര്‍ത്താവിനും പങ്ക്?
മുന്‍ റേഡിയോ ജോക്കിയും യുവഗായകനുമായ രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് രാജേഷിനെ കൊലപ്പെടുത്തിയത് കാറിലെത്തിയ ക്വട്ടേഷന്‍ സംഘമാണെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ലഭിച്ചതായും വിവരമുണ്ട്.
നേരത്തേ രാജേഷിന് ഗള്‍ഫിലുള്ള ഒരു സ്ത്രീയുമായി അവിഹിതമുണ്ടെന്നും അതാണ് കൊലയില്‍ കലാശിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ ക്വട്ടേഷന്‍ ഏറ്റെടുത്ത നാലംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ദോഹയില്‍ താമസിക്കുന്ന രാജേഷിന്‍റെ അടുപ്പക്കാരിയെ കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്നാണ് വിവരം.
മൊബൈല്‍ ഫോണ്‍ പരിശോധിക്കും
നേരത്തെ ദോഹയില്‍ റേഡിയോ ജോക്കി ആയിരുന്ന രാജേഷ് കുമാര്‍ പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഗായകനും അവതാരകനുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടയ്ക്കലില്‍ ഗാനമേള കഴിഞ്ഞ് തിരിച്ച് മടവൂര്‍ ജങ്ഷനില്‍ ഉള്ള സ്വന്തം സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് രാജേഷ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പുലര്‍ച്ചെ ഒന്നരമണിക്കായിരുന്നു കൊലപാതകം. രാജേഷിന് ബന്ധം ഉണ്ടെന്ന് പറയുന്ന ദോഹയിലുള്ള സ്ത്രീയുമായി ഫോണില്‍ സംസാരിക്കവെയാണ് രാജേഷ് ആക്രമിക്കപ്പെട്ടത്. കാറില്‍ മുഖം മറച്ചെത്തിയ സംഘം രാജേഷിനെ തുരുതുരാ വെട്ടുകയായിരുന്നു. സംഘം രാജേഷ് പരിപാടി അവതരിപ്പിച്ച ക്ഷേത്രത്തിലും പോയിട്ടുണ്ടാകാം എന്നാണ് പോലീസിന്‍റെ നിഗമനം. അക്രമി സംഘത്തെ കണ്ടെത്താന്‍ മടവൂര്‍ പ്രദേശത്തുള്ള ടവര്‍ കേന്ദ്രീകരിച്ച് ആ സമയത്ത് നടന്ന എല്ലാ കോളുകളും പരിശോധിക്കാനാണ് പോലീസിന്‍റെ നീക്കം. ലോക്ക് ചെയ്തിരിക്കുന്ന രാജേഷിന്‍റെ മൊബൈല്‍ ഫോണും സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പോലീസ് പരിശോധിച്ച് വരികയാണ്.
സംഘം എത്തിയത് സ്വിഫ്റ്റ് കാറില്‍
ചുവന്ന സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയതെന്നാണ് പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെ സിസിടിവി പരിശോധിച്ചെങ്കിലും കാറിന്‍റെ നിറം മാത്രമാണ് മനസിലാക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നാണ് വിവരം. അതേസമയം വാഹന നമ്പര്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ സമാനമായ ചില ആക്രമങ്ങള്‍ ഓച്ചിറ, കായംകുളം ഭാഗത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ ആ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആക്രമം നടക്കുന്ന സമയത്ത് രാജേഷിന്‍റെ ഒപ്പം ഉണ്ടായിരുന്ന കുട്ടന്‍ ആക്രമി സംഘം എത്തിയത് കാറിലായിരുന്നെന്നും നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.അതേസമയം ആക്രമികളെ തിരിച്ചറിയാനോ അവരെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ നല്‍കാനോ കുട്ടനും സാധിച്ചിട്ടില്ല.
ചെന്നൈയിലേക്ക് പോകാന്‍ ഇരിക്കവേ
നാട്ടില്‍ തിരിച്ചെത്തിയ രാജേഷിന് ദോഹയില്‍ ഒപ്പം ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശിനിയായ ഭര്‍തൃമതിയായ നൃത്താധ്യാപികയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാജേഷുമായുള്ള ബന്ധത്തെ ചൊല്ലി യുവതി ഭര്‍ത്താവുമായി വഴക്കിട്ട് തനിച്ച് താമസിക്കുകയാണ്. എങ്കിലും ഇവര്‍ ഫോണ്‍ വഴി രാജേഷുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. ഇവര്‍ രാജേഷിനെ സാമ്പത്തികമായി സഹായിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തന്‍റെ ഭര്‍ത്താവ് രാജേഷിനെ വകവരുത്തിയേക്കാമെന്നുള്ള ഭയം കൊണ്ട് ഇവര്‍ രാജേഷിന് ചെന്നൈയില്‍ ഒരു ജോലിയും ശരിയാക്കി നല്‍കിയിരുന്നു. തന്‍റെ സുഹൃത്ത് വഴി സംഗീത അധ്യാപകനായുള്ള ജോലിയാണ് രാജേഷിനായി യുവതി ശരിയാക്കി നല്‍കിയത്. ഇതിനായി ചെന്നൈയിലേക്ക് പോകാന്‍ ഇരിക്കവേയാണ് കൊലപാതകം നടന്നത്.
ഖത്തര്‍ വ്യവസായി
രാജേഷിന് മറ്റാരുമായി ശത്രുത ഉണ്ടായിട്ടില്ലെന്നിരിക്കെ നൃത്താധ്യപികയായ യുവതിയുടെ ഭര്‍ത്താവായ ഖത്തര്‍ വ്യവസായിക്ക് നേരെയാണ് പോലീസ് അന്വേഷണം വ്യപിപ്പിച്ചിട്ടുള്ളത്. യുവതിയും രാജേഷും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ പോലീസ് ഇവരെ ബന്ധപ്പെട്ടിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം ചെക്ക് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സ്ത്രീക്ക് നാട്ടിലേക്ക് വരാനാകില്ലെന്നാണ് അവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഖത്തര്‍ കേന്ദ്രീകരിച്ച് വ്യവസായം നടത്തുന്ന അവരുടെ ഭര്‍ത്താവിനും ഗരള്‍ഫില്‍ യാത്രാ വിലക്ക് ഉള്ളതിനാല്‍ ഇയാള്‍ക്കും നാട്ടിലേക്ക് വരാന്‍ ആകില്ലെന്നാണ് വിവരം. ഇവരെ നാട്ടിലെത്തിക്കാനുള്ള കൂടുതല്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ് പോലീസ്.