വടകരയില്‍ ജയരാജന്‍; തോല്‍പ്പിക്കാന്‍ കച്ചകെട്ടി ആര്‍എംപി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കും
Recommended Video

വടകര: കഴിഞ്ഞ രണ്ട് തവണയായി മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫ് നിലനിർത്തുന്ന വടകര പാർലമെന്‍റ് മണ്ഡലം എന്തുവിലകൊടുത്തും ഇത്തവണ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. പി ജയരാജന്‍ എന്ന ശക്താനയ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് മണ്ഡലം തിരിച്ചു പിടിക്കാന്‍ സിപിഎം ഇത്തവണ രംഗത്തിറക്കുന്നത്.
ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം ഉറപ്പിക്കുമ്പോള്‍ ആര്‍എംപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാനാണ് എല്ലാവരുടേയും ആകാംക്ഷ. എന്ത് നിലപാട് സ്വീകരിച്ചാലും പി. ജയരാജന്‍റെ തോല്‍വി ഉറപ്പിക്കുന്ന തന്ത്രമാണ് വടകരയില്‍ സ്വീകരിക്കേണ്ടതെന്ന ചര്‍ച്ചയാണ് ആര്‍എംപിക്കുള്ളില്‍ ഉയരുന്നത്.

ടിപി ചന്ദ്രശേഖരിനൂടെ
2009 ല്‍ മുല്ലപ്പള്ളിയിലുടെ ദീര്‍ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് മണ്ഡലത്തില്‍ വിജയിക്കുമ്പോള്‍ നിര്‍ണ്ണായകമായത് ടിപി ചന്ദ്രശേഖരിനൂടെ ആര്‍എംപി നേടിയ 21833 വോട്ടുകളായിരുന്നു. ചന്ദ്രശേഖരന്‍ പിടിച്ച വോട്ടുകളില്‍ അധികവും കാലാകാലങ്ങളായി സിപിഎമ്മിന് ലഭിച്ചു പോന്നിരുന്ന വോട്ടുകളായിരുന്നു.

2014 വീണ്ടും മുല്ലപ്പള്ളി
2014 മുല്ലപ്പള്ളി വീണ്ടും മണ്ഡലത്തില്‍ വിജയിച്ചപ്പോഴും നിര്‍ണ്ണായകമായത് ആര്‍എംപി പിടിച്ച വോട്ടുകളായിരുന്നു. 17229 വോട്ടുകളായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി വടകരിയില്‍ നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായ എഎന്‍ ഷംസീര്‍ തോറ്റതാവട്ടെ മൂവായിരത്തില്‍ താഴെ വോട്ടുകള്‍ക്കും.

കെകെ രമ നേടിയത്
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രമായി 20504 വോട്ടുകളാണ് കെകെ രമ നേടിയത്. മണ്ഡലത്തിലെ വിജയ പരാജയങ്ങളെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന വോട്ടുവിഹിതം ഇപ്പോഴും തങ്ങളുടെ കൈവശമുണ്ടെന്നാണ് ആര്‍എംപിയുടെ ആത്മവിശ്വാസം.

ജയരാജനെ പിടിച്ചു കെട്ടാന്‍
ഈ കണക്കുകളുടെ പിന്‍ബലത്തില്‍ അടവുനയങ്ങള്‍ സ്വീകരിച്ചാല്‍ ഇത്തവണയും മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ തോല്‍വി ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ആര്‍എംപി കരുതുന്നത്. പി ജയരാജനെ പിടിച്ചു കെട്ടാന്‍ രണ്ട് മാര്‍ഗങ്ങളാണ് ആര്‍എംപിക്ക് മുന്നിലുള്ളത്.

യുഡിഎഫ് പിന്തുണ ഉറപ്പാക്കുക
സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി യുഡിഎഫ് പിന്തുണ ഉറപ്പാക്കുക എന്നുള്ളതാണ് ആദ്യ മാര്‍ഗം. എന്നാല്‍ സിറ്റിങ് സീറ്റില്‍ അത്തരമൊരു തന്ത്രം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോ എന്നുറപ്പില്ല. പി ജയരാജന്‍റെ തോല്‍വി ഉറപ്പാക്കേണ്ടത് കോണ്‍ഗ്രസിന്‍റെ കൂടി ഉത്തരവാദിത്വമാണെന്ന് ആര്‍എംപി ഈ സാഹചര്യത്തില്‍ ആവശ്യപ്പെട്ടേക്കും.

രണ്ടാമത്തെ മാര്‍ഗം
സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്നുള്ളതാണ് ആര്‍എംപിക്ക് മുന്നിലുള്ള രണ്ടാമത്തെ മാര്‍ഗം. പാര്‍ട്ടി അണികളിലെ ചെറിയൊരു വിഭാഗത്തിനെങ്കിലും ഈ തീരുമാനം അതൃപ്തിയുണ്ടാക്കിയേക്കും. എന്തായാലും വൈകാതെ തന്നെ തീരുമാനം ഉണ്ടാകും.

അടവുനയം
വടകരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആര്‍എംപി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് അടവുനയം എന്ന രീതിയിലേക്ക് ചര്‍ച്ചമാറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാവാനുള്ള കാത്തിരിപ്പിലാണ് ആര്‍എംപി.

സ്വതന്ത്രസ്ഥാനാര്‍ഥി
ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമയെ സ്വതന്ത്രസ്ഥാനാര്‍ഥിയാക്കി അവരെ പിന്തുണക്കണമെന്ന അഭിപ്രായമുള്ളവര്‍ യുഡിഎഫിലുമുണ്ട്. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനുള്ളിലും ഈ അഭിപ്രായം ഉണ്ടായിരുന്നു.

സംഘടനാ സംവിധാനം ഇല്ല
ഇതുസംബന്ധിച്ച് പ്രാദേശിക ഘടകങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് അഭിപ്രായം തേടിയിരുന്നു. പി ജയരാജന്‍റെ സ്ഥാനാര്‍തിഥം ഗുണം ചെയ്യുമെങ്കിലും മണ്ഡലത്തിലെ പലഭാഗങ്ങളിലും ആര്‍എംപിക്ക് സംഘടനാ സംവിധാനം ഇല്ലെന്നത് പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

വടകരയില്‍ മാത്രം
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള തലശ്ശേരി, കൂത്തുപറമ്പ് എന്നിവക്ക് പുറമെ വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് വടകര ലോക്സഭാ മണ്ഡലത്തില്‍ വരുന്നുണ്ട്. ഇതില്‍ വടകരയില്‍ മാത്രമാണ് ആര്‍എംപിക്ക് സ്വാധീനമുള്ളത്.

മുല്ലപ്പള്ളി വരണം
കെകെ രമ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം ജയരാജനെ നേരിടാന്‍ മുല്ലപ്പള്ളിയെ തന്നെ രംഗത്ത് ഇറക്കണമെന്ന ആവശ്യവും യുഡിഎഫിനുള്ളില്‍ ശക്തമായിട്ടുണ്ട്. മുല്ലപ്പള്ളിയാണ് സ്ഥാനാര്‍ത്ഥിയാവുന്നതെങ്കില്‍ പിന്തുണയ്ക്കാന്‍ ആര്‍എംപി തയ്യാറായേക്കും.

ന്യായീകരിക്കുക
അക്രമരാഷ്ട്രീയത്തിനെതിരേയുള്ള നിലപാട് എന്ന നിലയിലായിരിക്കും ആര്‍എംപി ഇതിനെ ന്യായീകരിക്കുക. എതിര്‍സ്ഥാനാര്‍ഥി ജയരാജനായതിനാല്‍ ഈ നിലപാടിനെ അണികള്‍ ചോദ്യം ചെയ്യാനിടയില്ലെന്നും ആര്‍എംപിഐ കണക്ക് കൂട്ടുന്നു.












Click it and Unblock the Notifications