കോന്നിയിൽ കെ സുരേന്ദ്രനായി മുറവിളി; പിടിമുറുക്കി ആർഎസ്എസ്, ബിജെപിയുടെ രണ്ടാം മണ്ഡലം
കോന്നി: കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ഏറ്റവും അധികം ശ്രദ്ധപതിയുന്ന മണ്ഡലമാണ് കോന്നി. കെ സുരേന്ദ്രന് മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും കോന്നിയിൽ ശോഭാ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. എന്നാൽ കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിച്ച് സീറ്റ് പിടിച്ചെടുക്കണമെന്നാണ് ആർഎസ്എസ് നേതൃത്വം മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം . വട്ടിയൂർക്കാവിന് പുറമെ ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലമാണ് കോന്നിയും എന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ.
ജാതിസമവാക്യങ്ങൾ മാറി മറിയുന്ന മണ്ഡലമായതിനാൽ കോന്നിയിൽ മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. ശോഭാ സുരേന്ദ്രനെ കൂടാതെ അശോകൻ കുളനടയുടെയും ടി പി സെൻകുമാറിന്റെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും കെ സുരേന്ദ്രന് വേണ്ടി പിടിമുറുക്കുകയാണ് ആർഎസ്എസ്..

കോന്നിയിൽ സുരേന്ദ്രൻ
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രനെ പരിഗണിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നും മത്സരിച്ച കെ സുരേന്ദ്രന് കോന്നി മണ്ഡലത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചാൽ സീറ്റ് പിടിച്ചെടുക്കാൻ സാധിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ആർഎസ്എസ് നേതൃത്വം. വട്ടിയൂർക്കാവിനെ കൂടാതെ ബിജെപി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമാണ് കോന്നിയും. കോന്നിയിലോ മഞ്ചേശ്വരത്തോ സുരേന്ദ്രൻ മത്സരിക്കണമെന്ന ആവശ്യം ബിജെപി സംസ്ഥന സമിതിയിലും ശക്തമായി ഉയർന്നിട്ടുണ്ട്.

മത്സരിക്കാനില്ല
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയതോടെയാണ് സ്ഥാനാർത്ഥി ചർച്ചകൾ വീണ്ടും ശോഭാ സുരേന്ദ്രനിലേക്ക് എത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിൽ കഴിഞ്ഞ തവണ വെറും 89 വോട്ടുകൾക്കാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. ഇനി പുതിയ സ്ഥാനാർത്ഥികൾ വരട്ടെയെന്നാണ് കെ സുരേന്ദ്രന്റെ നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ മികച്ച പ്രകടനമാണ് ശോഭാ സുരേന്ദ്രന്റെ സാധ്യത വർദ്ധിപ്പിക്കുന്നത്.

കടുത്ത പോരാട്ടം
ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയാൽ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കാനുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തൽ. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ ബിജെപിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. കോന്നി നിയമസഭാ മണ്ഡലത്തില്‍ വെറും 2721 വോട്ടിനാണ് യുഡിഎഫ് ലീഡ് ചെയ്തത്. യുഡിഎഫ് 49667 വോട്ട് നേടിയപ്പോള്‍, എല്‍ഡിഎഫ് 46946 വോട്ടും എന്‍ഡിഎ 46506 വോട്ടും നേടി. ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാനായത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.11 പഞ്ചായത്തുകളിൽ നാലിടത്ത് ബിജെപിയായിരുന്നു ലീഡ് ചെയ്തത്.

വട്ടിയൂർക്കാവിലും ആശങ്ക
ബിജെപി ഏറ്റവും അധികം പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ തന്നെ സ്ഥാനാർത്ഥിയായി വരണമെന്നാണ് ആർഎസ്എസ് നേതൃത്വം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ മണ്ഡലത്തിലേക്ക് പരിഗണിച്ചത് കുമ്മനം രാജശേഖരന്റെ പേരാണെങ്കിലും മത്സരിക്കാനുള്ള ബുദ്ധിമുട്ട് കുമ്മനം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. കുമ്മനം സ്ഥാനാർത്ഥിയാകണമെന്ന് എട്ട് ജില്ലാ കമ്മിറ്റികളും നേരിട്ട് അഭ്യർത്ഥിച്ചതായാണ് വിവരം. കുമ്മനം നിലപാടിൽ ഉറച്ച് നിന്നാൽ യുവനേതാക്കളെ പരിഗണിക്കാനും നീക്കം നടക്കുന്നുണ്ട്.

കോൺഗ്രസിലും ആശങ്ക
അതേസമയം കോന്നി മണ്ഡലത്തിലെ സീറ്റ് നിർണയത്തിൽ കോൺഗ്രസിലും പ്രതിസന്ധി തുടരുകയാണ്. റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പരസ്യ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ് കോന്നിയിൽ ഈഴവ സമുദായത്തിൽ നിന്നുളള സ്ഥാനാർത്ഥി വേണമെന്ന് ഡിസിസി നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ റോബിൻ പീറ്ററിനെ മാറ്റാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധമാണ് അടൂർ പ്രകാശ് ഉയർത്തുന്നത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് അടൂർ പ്രകാശ്.












Click it and Unblock the Notifications