റഷ്യ-യുക്രൈന്‍ പ്രതിസന്ധി: തുടക്കം മുതല്‍ ഇന്ത്യ സ്വീകരിക്കുന്നത് തന്ത്രപരമായ നിലപാട്
ദില്ലി: റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് യാഥാർത്ഥ്യബോധമുള്ളതും സന്തുലിതവും ദേശീയ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമാണെന്ന വിലയിരുത്തലുമായി നയതന്ത്ര വിദഗ്ധർ. അന്താരാഷ്ട തലത്തില്‍ നിന്നും വിമർശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും നിലവില്‍ ഇന്ത്യ സ്വീകരീച്ച നിലപാട് തന്നെയാണ് ശരിയെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. യു.എസും യൂറോപ്പും ചില ആഫ്രിക്കൻ രാജ്യങ്ങളും 'റഷ്യൻ ആക്രമണത്തിനും അധിനിവേശത്തിനും' പിന്നാലെ പോയി വിമർശനം ഉയർത്തിയപ്പോള്‍, ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ചരിത്രപരമായ ഇന്ത്യോ-സോവിയറ്റ് ബന്ധത്തില്‍ ഊന്നി നിന്നുകൊണ്ടുള്ളത് കൂടിയായിരുന്നു. റഷ്യയുടമായി ആയുധക്കരാർ ഉള്‍പ്പടെ ശക്തമായ വ്യാപാര ബന്ധം കൂടിയുള്ള രാജ്യം കൂടിയാണ് ഇന്ത്യ.
ഉക്രെയ്നിലെ റഷ്യയുടെ "നിയമപരമായ " ആശങ്കകൾ മനസ്സിലാക്കിയതായി പറഞ്ഞ ആദ്യത്തെ പ്രധാന ശക്തികൂടിയായിരുന്നു ഇന്ത്യ. 2014 മാർച്ചില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാറായിരുന്നു ഇത്തരമൊരു സമീപനം സ്വീകരിച്ചത്. ക്രിമിയയുടെ പാർലമെന്റ് ഉക്രെയ്നിൽ നിന്ന് വേർപിരിയുന്നതിന് റെഫറണ്ടം നടത്തുന്നതിന് വോട്ട് ചെയ്ത അതേ ദിവസം അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോന്റെ പ്രസ്താവനയും പുറത്ത് വന്നു.

"ഉക്രെയ്നിനുള്ളിൽ എന്ത് ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെങ്കിലും സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ വിവിധ താൽപ്പര്യങ്ങളെ അനുരഞ്ജിപ്പിക്കുന്നതിനുള്ള വിശാലമായ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. കൂടാതെ നിയമാനുസൃതമായ റഷ്യൻ താൽപ്പര്യങ്ങളും മറ്റ് താൽപ്പര്യങ്ങളും ഇതില്‍ ഉൾപ്പെടുന്നു. അവ ചർച്ച ചെയ്യപ്പെടുകയും അവയ്ക്ക് തൃപ്തികരമായ ഒരു പരിഹാരം ഉണ്ടാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.''- എന്നായിരുന്നു ശിവശങ്കർ മേനോന്റെ പ്രസ്താവന.
2020 നവംബറിൽ, ക്രിമിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച യുക്രെയിൻ കൊണ്ടുവന്ന പ്രമേയത്തിനെതിരെ ഇന്ത്യ വോട്ട് ചെയ്യുകയും ചെയ്തു. ഉക്രെയ്ൻ പ്രതിസന്ധിയിലും ക്രിമിയൻ പ്രശ്നത്തിലും റഷ്യയുടെ പങ്ക് മനസ്സിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഇതിനിടയിൽ പുടിൻ റഷ്യൻ പാർലമെന്റിൽ പറയുകയും ചെയ്തിരുന്നു.
ഫെബ്രുവരി 21 ന് കിഴക്കൻ ഉക്രെയ്‌നിലെ റഷ്യൻ പിന്തുണയുള്ള രണ്ട് പ്രദേശങ്ങളുടെ സ്വാതന്ത്ര്യം പുടിൻ അംഗീകരിച്ചതിന് ശേഷം യുഎൻ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) വിളിച്ച അടിയന്തര യോഗത്തിലും മുന്‍ നിലപാട് തന്നെയായിരുന്നു ഇന്ത്യ സ്വീകരിച്ചത്. ഉക്രെയ്‌നും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള അതിർത്തിയിൽ സംഘർഷം വർധിക്കുന്നത് ആഴത്തിലുള്ള ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഇന്ത്യ അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
"ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള സുസ്ഥിരമായ നയതന്ത്ര ചർച്ചയിലാണ് പരിഹാരമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനിടയിൽ, വലിയ സംയമനം പാലിച്ചുകൊണ്ട് എല്ലാ കക്ഷികളും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തേണ്ടതിന്റെ പ്രധാന്യം മനസ്സിലാക്കണമെന്ന് ഞങ്ങള്‍ ഓർമ്മിപ്പിക്കുന്നു" യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു.
പുതിയ സാഹചര്യത്തിലും ഇന്ത്യ സ്വീകരിച്ചത് രാജ്യതാല്‍പര്യം മുന്‍നിർത്തിയുള്ള നിലപാടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനുമായി ഇന്നലെ രാത്രിയോടെ ടെലിഫോണ് സംഭാഷണം നടത്തിയിരുന്നു. റഷ്യയും നാറ്റോ ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന കാര്യമാണ് പ്രധാനമന്ത്രി ആവർത്തിച്ചത്.
അക്രമം ഉടൻ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു.ഉക്രെയ്നിലെ ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെക്കുറിച്ചും പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനെ ധരിപ്പിച്ചു. അവരുടെ സുരക്ഷിതമായ പുറത്തുകടക്കലിനും ഇന്ത്യയിലേയ്ക്കുള്ള മടക്കത്തിനുമാണ് ഇന്ത്യ ഏറ്റവും മുൻഗണന നൽകുന്നുവെന്നും അറിയിച്ചു.












Click it and Unblock the Notifications