ശബരിമല; വിധി എന്തായാലും ഒറ്റക്കെട്ടായി അംഗീകരിക്കണം, സിപിഎം വിശ്വാസികൾക്ക് എതിരല്ലെന്ന് അനന്തഗോപൻ!
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാളത്തെ കോടതി വിധി എന്തുതന്നെയായാലും അംഗീകരിക്കണമെന്ന് സിപിഎം. വിധി എന്തായാലും അംഗീകരിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ പറഞ്ഞു. സിപിഎം എക്കാലത്തും വിശ്വാസികളുടെ പാരമ്പര്യങ്ങള്‍ക്ക് എതിരല്ല. എന്നാല്‍, അനാചാരങ്ങള്‍ക്കും അന്തവിശ്വാസങ്ങൾക്കും എതിരാണെന്നും അനന്തഗോപൻ കൂട്ടിച്ചേർത്തു.
ഒരു കലാപത്തിന്റെ അന്തരീക്ഷത്തിലേക്ക് ബോധപൂര്‍വ്വം കൊണ്ട് പോയാലേ പ്രശ്നങ്ങളുണ്ടാകൂ. അല്ലെങ്കില്‍ കലാപമുണ്ടാകില്ല. യുഡിഎഫും പ്രത്യേകിച്ച് ബിജെപിയും രീഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇടപെടലുകളാണ് കലാപ അന്തരീക്ഷം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള വിധി വന്നപ്പോള്‍ എല്ലാവരും സ്വാഗതം ചെയ്തതാണ്. അത് നടപ്പാക്കരുതെന്നോ ശരിയല്ലെന്നോ ഒരു ഭാഗത്തുനിന്നും പ്രതികരണം വന്നിരുന്നില്ല.

പിന്നീട് കേരളത്തിലും പത്തനംതിട്ട ജില്ലയിലും രാഷ്ട്രീയമായി അത് ഉപയോഗപ്പെടുത്താന്‍ പരിശ്രമങ്ങള്‍ വന്നപ്പോഴാണ് മറ്റ് പ്രശ്നങ്ങളുണ്ടായതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്തും കേരളത്തില്‍ പ്രത്യേകിച്ചും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്ന ശബരിമല കേസിലെ വിധി കോടതി പരിശോധിക്കുമോ അതോ ഹർജികൾ തള്ളിക്കളയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും ബുധനാഴ്ച സുപ്രീംകോടതി തീരുമാനം പറയും. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ഭരണഘടന ബെഞ്ചിൽ എത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നിലപാടായിരിക്കും തീരുമാനത്തിൽ നിർണ്ണായകമാവുക. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ശനിയാഴ്ച തുറക്കാനിരിക്കേയാണ് സുപ്രീംകോടതി വിധി വരുന്നത്. അതുകൊണ്ട് തന്നെ ശബരിമലയിൽ വൻ സുരക്ഷ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications