ദേവസ്വം ബോര്‍ഡിന്‍റേത് പിതൃശൂന്യമായ നിലപാട്; സര്‍ക്കാറിനും ബോര്‍ഡിനുമെതിരെ ആഞ്ഞടിച്ച് സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാറും കോടതിയില്‍ സ്വീകരിച്ച നിലപാടിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഏതൂവിധേനയും ശബരിമലയെ തകര്‍ക്കുക എന്നുള്ള ലക്ഷ്യം മാത്രമേ സര്‍ക്കാറിനും ബോര്‍ഡിനുമുള്ളുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.
കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.
ഏതുവിധേനയും ശബരിമലയെ തകർക്കുക എന്നുള്ള ഒറ്റലക്ഷ്യം മാത്രമേ പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമുള്ളൂ എന്നതാണ് സുപ്രീംകോടതിയിൽ അവർ ഇന്നെടുത്ത നടപടിയിലൂടെ ബോധ്യമാവുന്നത്. പുനപരിശോധനാ ഹർജി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇന്ന് നടന്നത്. വിശ്വാസികളെ വേട്ടയാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി വിജയനും ദേവസ്വം ബോർഡും.
നേരത്തെ കോടതിയിലെടുത്ത നിലപാടിനു വിരുദ്ധമായ നടപടി എന്തുകൊണ്ടെടുക്കുന്നു എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ദേവസ്വം ബോർഡിനായില്ല. തികച്ചും പിതൃശൂന്യമായ നിലപാടാണ് ദേവസ്വം ബോർഡിന്റേത്. സിപിഎമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോർഡ് പെരുമാറുന്നത്. വിശ്വാസികൾക്കനുകൂലമായ നിലപാട് സുപ്രീംകോടതി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.