ശബരിമല വിധി; കോടതി വിധി എന്തായാലും അവധാനതയോടെ സ്വീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനെതിരായി സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. വിധി എന്ത് തന്നെയായാലും അവധാനതയോടെ സ്വീകരിക്കണമെന്നും ഭക്തജനങ്ങളാരും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
കേസിൽവിധി എന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാര്‍ ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഇന്നത്തെ കോടതി വിധി ദേവസ്വം ബോര്‍ഡിനും ഏറെ നിര്‍ണ്ണായകമാണ്. സ്ത്രീപ്രവേശന വിധിക്ക് ശേഷം കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് വലിയ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമായിരുന്നു ശബരിമലയും പരിസര പ്രദേശങ്ങളും സാക്ഷ്യം വഹിച്ചത്.

ഇതോടെ തീര്‍ത്ഥാടരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. ഇതോടൊപ്പം സര്‍ക്കാറിനോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി നടത്തിയ കാണിക്ക നിഷേധമെന്ന പ്രചാരണവും വലിയ തോതിലുള്ള വരുമാന നഷ്ടമാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടാക്കിയത്. വ്യാപാര സ്ഥാപനങ്ങള്‍ ലേലത്തിന് എടുത്തവര്‍ക്കും വലിയ നഷ്ടം ഉണ്ടായി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ സഹായം നല്‍കി.
100 കോടി രൂപയാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് സഹായമായി പ്രഖ്യാപിച്ചത്. ആദ്യ ഗഡുവായി 30 കോടി അനുവദിക്കുകയും ചെയ്തു. ഇന്നത്തെ കോടതി വിധി എന്തായാലും ഇനിയൊരു പ്രതിഷേധ സഹാചര്യം ശബരിമലയില്‍ ഉണ്ടാവരുതെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആഗ്രഹിക്കുന്നത്.












Click it and Unblock the Notifications