സംഘപരിവാർ നാടിളക്കിയിട്ടും ഒരടി പോലും പിന്നോട്ടില്ലാതെ സർക്കാർ, സർക്കാരിനൊപ്പം ദേവസ്വം ബോർഡും
ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുന്‍നിലപാടില്‍ നിന്നും ഒരടി പോലും പിന്നോട്ട് പോകാതെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സംഘപരിവാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലും സ്ത്രീ പ്രവേശനം അനുവദിക്കണം എന്ന നിലപാടില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറച്ച് നിന്നു.
അതേസമയം നേരത്തെ യുവതീ പ്രവേശനത്തെ എതിര്‍ത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തവണ നിലപാട് മാറ്റി. സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് നിലപാടുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
നിലപാടിൽ പിന്നോട്ടില്ല
ഏറെ നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ശബരിമല വിഷയം വലിയ ഘടകമാകും എന്നുറപ്പാണ്. ശബരിമല വിഷയം സര്‍ക്കാരിനെതിരെയുളള തെരഞ്ഞെടുപ്പ് ആയുധമായി കോണ്‍ഗ്രസും ബിജെപിയും പ്രയോഗിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിലപാടില്‍ വെള്ളം ചേര്‍ക്കാനില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇടത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
റിവ്യൂ ഹർജികൾ തളളണം
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുളള വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ തള്ളിക്കളയണം എന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ജയ്ദീപ് ഗുപ്തയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. അതിശക്തമായി പുനപരിശോധനാ ഹര്‍ജികളെ സര്‍ക്കാര്‍ എതിര്‍ത്തു
ശബരിമല വിധിക്കൊപ്പം തന്നെ
സുപ്രീം കോടതി വിധിയിലെ ഓരോ പരാമര്‍ശമായി എടുത്ത് ജയ്ദീപ് ഗുപ്ത സര്‍ക്കാരിനുളള പിന്തുണ അറിയിച്ചു. തുല്യതയാണ് ശബരിമല വിധിയുടെ അടിസ്ഥാനം. അയിത്തമാണ് വിധിയുടെ അടിസ്ഥാനം എന്നത് തന്ത്രിയുടെ വ്യാഖ്യാനം മാത്രമാണെന്നും സര്‍ക്കാര്‍ വാദിച്ചു. ചിലരുടെ വാദം കേട്ടില്ല എന്നത് വിധി തിരുത്താനുളള ന്യായമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
ഭരണഘടന പാലിക്കപ്പെടണം
വിശ്വാസ സ്വാതന്ത്ര്യം തടസ്സപ്പെടുന്നത് മൗലിക അവകാശ ലംഘനമാണ്. ഭരണ ഘടനാ വിരുദ്ധമായ ആചാരമാണ് ശബരിമലയില്‍ നില നിന്നത്. അതിന് എതിരായ വിധിയിലൂടെ മതവിഭാഗങ്ങള്‍ക്ക് വിള്ളലേറ്റോ എന്നതല്ല മറിച്ച് ഭരണഘടന പാലിക്കപ്പെടുക എന്നതാണ് ്പ്രധാനമെന്നും സര്‍ക്കാര്‍ വാദിച്ചു. സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുളള വിധി നിലനിര്‍ത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സർക്കാരിനൊപ്പം ബോർഡും
ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളൊക്കെ അവസാനിച്ച് സമാധാനം പുലരുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആത്മവിശ്വാസം പ്രകടിച്ചു. സര്‍ക്കാര്‍ നിലപാടിനോട് യോജിച്ചുളള നിലപാടാണ് ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞു.
എല്ലാവരും തുല്യർ
സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുന്നത് തുല്യനീതിയുടെ ലംഘനമാണ്. മതങ്ങളുടെ അടിസ്ഥാനം എല്ലാ വ്യക്തികളും തുല്യരാണ് എന്നതാണ്. അതേസമയം ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിനെ ജ. ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തു. യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നില്ലേ എന്ന് ഇന്ദു മല്‍ഹോത്ര ചോദിച്ചു. ഇതാണ് പുതിയ നിലപാട് എന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ജനം തിരിച്ചടി നൽകും
സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ച നിലപാടിനെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ വിമര്‍ശിച്ച് രംഗത്ത് വരുന്നുണ്ട്. സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാരിന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു.