പേരാമ്പ്രയിലെ സാബിത്ത് പോയത് മലേഷ്യയിൽ അല്ല, ദുബായിൽ.. കൊലയാളി വൈറസിന്റെ ഉറവിടം തേടി പോലീസ്!
കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്താണ് ആദ്യത്തെ നിപ്പാ വൈറസ് ലക്ഷണങ്ങളോട് കൂടി പനിമരണം നടന്നത്. ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്തിന്റെ മരണം നിപ്പാ ബാധയേറ്റാണോ എന്നിതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. സാബിത്തിന്റെ മരണത്തിന് ശേഷം അതേ വീട്ടില്‍ രണ്ട് മരണങ്ങള്‍ കൂടി നടന്നു.
സാബിത്തിന്റെ സഹോദരന്‍ സാലിഹ്, പിതാവ് മൂസ എന്നിവരാണ് നിപ്പാ വൈറസ് ബാധിച്ച് മരിച്ചത്. സ്ഥിരീകരിച്ചിട്ടില്ല എങ്കിലും നിപ്പാ വൈറസ് സാബിത്തില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് പടര്‍ന്നത് എന്ന് തന്നെയാണ് ആരോഗ്യവകുപ്പ് കരുതുന്നത്. സാബിത്തിലേക്ക് എങ്ങനെ വൈറസ് എത്തി എന്ന അന്വേഷണത്തിന് ആരോഗ്യവകുപ്പിനൊപ്പം പോലീസുമുണ്ട്. മരണത്തിന് മുൻപുള്ള 40 ദിവസങ്ങളിലെ സാബിത്തിന്റെ യാത്രകളിലൂടെയാണ് അന്വേഷണം.
കിണറിലെ വവ്വാലുകൾ അല്ല
സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ നിന്നും വവ്വാലുകള്‍ വഴിയാണ് നിപ്പാ വൈറസ് ബാധയേറ്റത് എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഈ കിണറ്റില്‍ നിന്നും പിടികൂടിയ വവ്വാലുകളില്‍ വൈറസിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവ പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളാണ്. പഴം കഴിക്കുന്ന വവ്വാലുകളിലാണ് നിപ്പാ വൈറസ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ആട്, പശു, പന്നി എന്നിങ്ങനെയുള്ള മൃഗങ്ങളിലും വൈറസ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വൈറസിന്റെ ഉറവിടം എന്ത്
ചങ്ങരോത്ത് മേഖലയിലുള്ള പഴം ഭക്ഷിക്കുന്ന വവ്വാലുകളെ പിടികൂടി പരിശോധന നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. വവ്വാലുകളില്‍ നിന്നല്ലെങ്കില്‍ എവിടെ നിന്നാണ് ഈ കൊലയാളി വൈറസിന്റെ ഉറവിടം എന്ന ചോദ്യമാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്. ആദ്യം മരണപ്പെട്ട സാബിത്തിന് 15 ദിവസം മുന്‍പാണ് വൈറസ് ബാധയേറ്റതെന്നാണ് കരുതുന്നത്. അതിന് മുന്‍പ് സാബിത്ത് എവിടെയൊക്കെ പോയി എന്നതാണ് അന്വേഷിക്കുന്നത്.
വിദേശ യാത്രകൾ അന്വേഷിക്കുന്നു
കോഴിക്കോട് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് മരണത്തിന് മുന്‍പുള്ള സാബിത്തിന്റെ ജീവിതം പരിശോധിക്കുന്നത്. വിദേശയാത്രകളാണ് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത്. സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്നും അവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നും ചില മാധ്യമങ്ങള്‍ അടക്കം പ്രചരിപ്പിച്ചിരുന്നു. എന്നാലിത് തെറ്റാണെന്നാണ് പോലീസ് കണ്ടെത്തല്‍.
മലേഷ്യയിൽ പോയിട്ടില്ല
സാബിത്ത് മലേഷ്യയില്‍ അല്ല, മറിച്ച് ദുബായിലാണ് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പാസ്‌പോര്‍ട്ട് രേഖകളും ഇക്കാര്യം ശരിയാണെന്ന് സൂചിപ്പിക്കുന്നു. ജോലിക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂവിനാണ് സഹോദരനൊപ്പം സാബിത്ത് ദുബായില്‍ പോയത്. അതാകട്ടെ 2017 ഫെബ്രുവരിയിലാണ്. ഒക്ടോബറില്‍ ഇരുവരും നാട്ടിലേക്ക് തിരിച്ച് വരികയും ചെയ്തു. പാസ്‌പോര്‍ട്ട് രേഖകള്‍ ബന്ധുക്കള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
വിവരങ്ങൾ കൈമാറി
ദുബായില്‍ നിന്നും തിരികെ വന്നതിന് ശേഷം സാബിത്ത് വിദേശത്ത് പോയിരുന്നോ എന്നതിന് തെളിവുകളൊന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസുമായും ഫോറിനര്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുമായും ബന്ധപ്പെട്ട് സാബിത്തിന്റെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ പോലീസ് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
40 ദിവസങ്ങളിലെ വിവരങ്ങൾ
ദുബായില്‍ നിന്നും നാട്ടിലെത്തിയ ശേഷം സാബിത്ത് വയറിംഗ്, പ്ലംബിംഗ് പോലുള്ള ജോലികളാണ് ചെയ്തിരുന്നത്. സാബിത്തിന്റെ മരണത്തിന് മുന്‍പുള്ള നാല്‍പത് ദിവസങ്ങളിലെ വിവരങ്ങളാണ് എസ്പി ജി ജയദേവന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. സാബിത്ത് നടത്തിയ ഫോണ്‍വിളികളുടെ രേഖല്‍ അടക്കം പോലീസ് പരിശോധിക്കുന്നു. എവിടെയൊക്കെ പോയി എന്നതും ആരൊക്കെയുമായി ബന്ധപ്പെട്ടു എന്നതും പരിശോധിക്കുന്നു.
ഉറവിടം കണ്ടെത്തിയേ പറ്റൂ
സാബിത്തിന്റെ മരണസമയത്ത് നിപ്പാ വൈറസിനെ കുറിച്ചുള്ള സംശയങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ നിപ്പാ വൈറസ് പരിശോധനയ്ക്കുള്ള സ്രവങ്ങളോ രക്തമോ ശേഖരിച്ചിരുന്നുമില്ല. ഇതാണ് സാബിത്തിന്റെ മരണകാരണം നിപ്പാ തന്നെയാണ് എന്ന് സ്ഥിരീകരിക്കാനുള്ള ബുദ്ധിമുട്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുക എന്നത് പ്രധാനമാണ്. സാബിത്തിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കിയ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനും ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഡോ. ഷിംന അസീസിന് ഭീഷണിയുമായി മോഹനൻ വൈദ്യർ ഫാൻ.. വെട്ടുകിളി ആക്രമണം ഭയന്ന് പിന്നോട്ടില്ലെന്ന് ഷിംന
രോഗമുണ്ടാക്കുന്നത് വൈറസിനേക്കാൾ കൂടുതൽ മനുഷ്യർ.. നിപ്പ പടരുമ്പോൾ തുറന്നടിച്ച് നടി ഹിമ ശങ്കർ