ചെരുപ്പൂരല്‍: ഗുരുതര രോഗി... കുനിയരുതെന്ന് ഡോക്ടറുടെ നിര്‍ദ്ദേശമെന്ന് ശക്തന്‍
തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരുപ്പൂരിപ്പിച്ചു എന്ന വിവാദത്തില്‍ സ്പീക്കര്‍ എന്‍ ശക്തന്റെ വിശദീകരണം. തനിയ്ക്ക് ഗുരുതര രോഗമുണ്ടെന്നും കുനിയരുതെന്ന് ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നും എന്‍ ശക്തന്‍ പറഞ്ഞു.
കണ്ണിന് കാഴ്ച നഷ്ടപ്പെടുന്ന അതി ഗുരുതരമായ രോഗത്തിനടിമയാണ് താന്‍. ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന രോഗം. ഈ സാഹചര്യത്തിലാണ് ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിയ്ക്കുന്നത്.
ചെരുപ്പ് ഊരിക്കൊടുത്ത ഡ്രൈവര്‍ ബിജു അടുത്ത ബന്ധുവാണ്. അസുഖം തുടങ്ങിയ കാലം മുതലേ കൂടെയുളള ആളാണ്. കാര്യം അറിയാതെ മാധ്യമങ്ങള്‍ സംഭവം വിവദമാക്കുകയായിരുന്നു എന്നാണ് സ്പീക്കര്‍ എന്‍ ശക്തന്റെ ആരോപണം.
പതിനെട്ട് വര്‍ഷമായി രോഗി
കണ്ണിലെ ഞരമ്പ് പൊട്ടുന്ന രോഗത്തിന് 18 വര്‍ഷത്തെ പഴക്കമുണ്ട്. ഒരു ലക്ഷത്തില്‍ ഒരാള്‍ക്കൊക്കെ വരുന്ന അപൂര്‍വ്വ രോഗമാണ് ഇതെന്നും എന്‍ ശക്തന്‍ പറയുന്നു.
കണ്ണിന് കാഴ്ചയില്ല
രോഗം ഗുരുതരമായി ഒരു കണ്ണിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും സ്പീക്കര്‍ പറയുന്നു.
ഡോക്ടറുടെ നിര്‍ദ്ദേശം
രോഗത്തിന് ചികിത്സ ഇപ്പോഴും തുടരുന്നുണ്ട്. ഡോക്ടര്‍ പ്രധാനപ്പെട്ട മൂന്ന് നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. കുനിയരുത്, ഭാരമുള്ള സാധനങ്ങള്‍ എടുക്കരുത്, കണ്ണില്‍ ചൂട് തട്ടരുത് എന്നിവയാണ് അത്.
ഡ്രൈവര്‍ ബിജു
ബിജു എന്നാണ് ആ ഡ്രൈവറുടെ പേര്. 18 വര്‍ഷമായി തന്റെ സഹായിയായി കൂടെയുള്ള ആളാണ് ബിജു. രോഗം കണ്ടെത്തിയതിന് ശേഷമാണ് ബിജുവിനെ കൂടെ കൂട്ടുന്നത്.
യാത്രയില്‍ മാത്രമല്ല
കേരളത്തില്‍ എവിടെ യാത്ര ചെയ്യുകയാണെങ്കിലും സ്വകാര്യ ആവശ്യങ്ങളില്‍ സഹായിക്കാനായി ബിജു കൂടെ ഉണ്ടാകും. വീട്ടിലും ബിജു ഉണ്ടാകും എന്നാണ് സ്പീക്കര്‍ പറയുന്നത്.
കെട്ടുള്ള ചെരുപ്പ്
സാധാരണ ചെരുപ്പ് ഊരേണ്ട സാഹചര്യം ഉണ്ടെങ്കില്‍ കെട്ടില്ലാത്ത ചെരുപ്പാണ് ഇടാറുള്ളത്. അല്ലാത്ത സാഹചര്യങ്ങളില്‍ കെട്ടുള്ള ചെരുപ്പും
കൊയ്ത്തിനെത്തി
കൊയ്ത്തിനെത്തിയപ്പോള്‍ ചെളിയിയില്‍ ഇറങ്ങേണ്ടിവരും എന്ന് കരുതിയാണ് കെട്ടുള്ള ചെരുപ്പിട്ടത്. എന്നാല്‍ കറ്റമെതിയ്ക്കുന്നത് പായ വിരിച്ചായിരുന്നു. അതുകൊണ്ടാണ് ചെരുപ്പ് ഊരേണ്ടി വന്നത്.
ആവശ്യപ്പെട്ടിട്ടല്ല
ചെരുപ്പ് ഊരാന്‍ ബിജുവിനോട് ആവശ്യപ്പെട്ടതല്ല, ബിജു സ്വയമേ ചെയ്തതാണ് എന്നാണ് അടുത്ത വിശദീകരണം.
എന്തിന് വിവാദമാക്കി
തനിയ്ക്ക് രോഗമുളള കാര്യം എല്ലാവര്‍ക്കും അറിയാം. താന്‍ ബോധപൂര്‍വ്വമല്ല അത് ചെയ്തത് എന്നതും വ്യക്തമാണ്. എന്നിട്ടും എന്തിനാണ് എല്ലാവരും ഇത് വിവാദമാക്കുന്നത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള സ്പീക്കറുടെ ചോദ്യം