ഏത് അപകടത്തിലും ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ: വിമർശനവുമായി സന്ദീപ് വചസ്പതി
കോഴിക്കോട്: വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബി ജെ പി നേതാവ് ശങ്കു ടി ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂര്‍ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുകയാണ് ശങ്കു ടി ദാസ്. കരളിനാണ് പ്രധാനമായും പരിക്കേറ്റിട്ടുള്ളത്.
ആന്തരിക രക്തസ്രാവമുള്ളതിനാല്‍ ഇതിനുള്ള ചികിത്സയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടയില്‍ തന്നെ ഒരു വിഭാഗം ശങ്കു ടി ദാസിന്റെ അപകടത്തില്‍ വലിയ ദുരൂഹതകള്‍ ആരോപിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ നിലവില്‍ ഇത്തരം വാദങ്ങളെ പൂർണ്ണമായും തള്ളുകയാണ് ബി ജെ പി സംസ്ഥാന വക്താവ് കൂടിയായ സന്ദീപ് വചസ്പതി.
യുഎഇ പ്രവാസികള്‍ ജാഗ്രതൈ: ചൂട് വീണ്ടും വർധിക്കും, ശക്തമായ പൊടിക്കാറ്റും; ആശ്വസ മഴയും ഉണ്ടായേക്കും
എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണെന്നാണ് സന്ദീപ് വചസ്പതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്, എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം സമാജത്തിൽ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക.
ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർഥ്യമാണ്. നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് ഇത്. സ്ക്രീനിൽ വലത് നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക.
അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെ ഉള്ളത് മറുനാടന്റെ ഭാവന മാത്രമാണ്. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ അരകിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പൊ കോഴിക്കോട് മിംസ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. ഇതാണ് യാഥാർഥ്യം. ഇപ്പൊ വേണ്ടത് ദുരൂഹത തിയറി അല്ല, പ്രാർത്ഥനയാണ്. ആത്മവിശ്വാസമാണ്. ധൈര്യമാണ്.
Recommended Video