'ഈ വെടിനിർത്തൽ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമുണ്ടായി?'; ചോദ്യവുമായി സന്ദീപ് വാര്യർ, 'അത് കോൺഗ്രസ് ആശയം'
തിരുവനന്തപുരം: വെടിനിർത്തൽ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് ഗുണമാണ് ഉണ്ടായതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയും കരാർ ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ ചോദ്യം. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം ചോദിച്ചത്.
പാക് അധീന കശ്‌മീർ തിരിച്ചുപിടിക്കും എന്ന അമിത് ഷായുടെയും രാജനാഥ് സിംഗിന്റെയും ഒക്കെ മുൻ അവകാശവാദങ്ങൾ എവിടെ പോയെന്നും സന്ദീപ് വാര്യർ ഇന്ന് രാവിലെ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചോദിച്ചു. മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് മാറ്റുന്നതിന് മുമ്പ് നരേന്ദ്ര മോദി ഈ രാജ്യത്തെ പാർലമെന്റിനോടെങ്കിലും അത് ബോധ്യപ്പെടുത്തിയോ എന്നും യുഎസ് ഇടപെടൽ ചൂണ്ടിക്കാട്ടി സന്ദീപ് വാര്യർ വിമർശിച്ചു.

ഇന്ത്യ മഹാരാജ്യത്തെ പ്രധാനമന്ത്രി ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആളാണെന്നും അതല്ലാതെ രാജഭരണം പോലെ അവകാശം കിട്ടിയതല്ല എന്നും ഭക്തജന സംഘം മനസിലാക്കണമെന്ന് പറഞ്ഞ അദ്ദേഹം തെറ്റായ നടപടികളെ വിമർശിക്കാൻ ഈ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ടെന്നും പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടി.
കൂടാതെ ദേശീയ ബോധവും രാജ്യസ്നേഹവും സംഘപരിവാറിന് ലവലേശം ഇല്ലെന്നും സന്ദീപ് വാര്യർ മറ്റൊരു പോസ്‌റ്റിൽ പറഞ്ഞിരുന്നു. സംഘപരിവാർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഇന്ത്യൻ ദേശീയതയെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു. ഇന്ത്യൻ ദേശീയതയിൽ ആർഎസ്എസ് വിശ്വസിക്കുന്നില്ലെന്നും അത് കോൺഗ്രസിന്റെ ആശയമാണെന്നും സന്ദീപ് വാര്യർ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
എന്നെ നിരന്തരമായി വിമർശിച്ചിരുന്ന പഴയ മിത്രങ്ങൾ പലരും അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി നടത്തിയ നാണംകെട്ട വെടിനിർത്തൽ പ്രഖ്യാപനത്തെ എതിർക്കുന്നതായി കണ്ടു. അത്രയും സന്തോഷം.
ചില ചോദ്യങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ട്. നരേന്ദ്രമോദി അന്ധഭക്തജന സംഘത്തിലെ ആർക്കെങ്കിലും തെറിവിളിക്കപ്പുറം കൃത്യമായ മറുപടി ഉണ്ടെങ്കിൽ പറയാം.
1) ഈ വെടി നിർത്തൽ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമുണ്ടായി ?
2) പാക്കധീന കാശ്മീർ തിരിച്ചുപിടിക്കും എന്ന അമിത് ഷായുടെയും രാജനാഥ് സിംഗിന്റെയും ഒക്കെ മുൻ അവകാശവാദങ്ങൾ എവിടെ പോയി ?
3) പഹൽഗാമിൽ സംഭവിച്ച സുരക്ഷാ വീഴ്‌ച ചർച്ച ചെയ്യപ്പെടാതിരിക്കാനായിരുന്നോ ഇക്കണ്ട നാടകമൊക്കെ ?
4) അതിർത്തിയിൽ പാക്ക് വെടിവെപ്പിലും ഷെല്ലിങ്ങിലും നഷ്‌ടപ്പെട്ട നിരവധി ജീവനുകൾക്കും വീടുകൾക്കും ജനങ്ങളുടെ സ്വത്ത് വഹകൾക്കും ആര് സമാധാനം പറയും ? ആ നഷ്‌ടങ്ങൾക്ക് പ്രതികാരം അർഹിക്കുന്നില്ലേ ?
5) അമേരിക്കൻ പ്രസിഡന്റിന്റെ ഇടപെടലിലാണ് വെടിനിർത്തൽ ഉണ്ടായത് എന്ന വ്യക്തമായിരിക്കുന്നു. മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് മാറ്റുന്നതിന് മുമ്പ് നരേന്ദ്രമോദി ഈ രാജ്യത്തെ പാർലമെന്റിനോടെങ്കിലും അത് ബോധ്യപ്പെടുത്തിയോ ?
6) ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ ശക്തമായ തിരിച്ചടി കൊടുക്കാൻ തയ്യാറായ സമയത്ത് ഒരാളോടും ആലോചിക്കാതെ നടത്തിയ ഈ വെടിനിർത്തൽ ഇന്ത്യൻ സൈനികരുടെ ആത്മവിശ്വാസത്തെ ചോർത്തി കളയുന്ന നടപടിയായില്ലേ ?
7) ഇന്ത്യയെ വിശ്വസിച്ച് പാക്കിസ്ഥാനോട് പോരടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ബലൂച് പോരാളികളെ മോദി പുറകിൽ നിന്ന് കുത്തിയില്ലേ ?
ഇന്ത്യ മഹാരാജ്യത്തെ പ്രധാനമന്ത്രി ജനാധിപത്യ മാർഗ്ഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആളാണ്. അതല്ലാതെ രാജഭരണം പോലെ അവകാശം കിട്ടിയതല്ല എന്ന് ഭക്തജന സംഘം മനസ്സിലാക്കണം. തെറ്റായ നടപടികളെ വിമർശിക്കാൻ ഈ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. അസഭ്യവർഷം കൊണ്ട് നരേന്ദ്രമോദിയുടെ ഭരണ പരാജയം മറച്ചുവെക്കാൻ കഴിയില്ല.
എംഎൻ വിജയൻ മാസ്‌റ്റർ പറഞ്ഞതുപോലെ ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ് റൂമിൽ നിന്ന് പുറത്താക്കിയാലും കുട്ടി ഉന്നയിച്ച ചോദ്യം അവിടെ അവശേഷിക്കും.












Click it and Unblock the Notifications