പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഹലാലാണെന്ന് സംഘപരിവാറിന് ഇന്നും അറിയില്ല; ജോണ്‍ ബ്രിട്ടാസ്
ദില്ലി: സംഘപരിവാറിന്റെ ഹലാല്‍ ഭക്ഷണ വിവാദത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകനും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ് രംഗത്ത്. പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന കാര്യം സംഘപരിവാറുകാര്‍ക്ക് അറിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ദേശാഭിമാനിയില്‍ പങ്കുവച്ച ലേഖനത്തിലാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.
മൂന്നു പതിറ്റാണ്ടുമുമ്പ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി എത്തിയപ്പോള്‍ പാര്‍ലമെന്റില്‍ വന്ന ഒരു ചോദ്യത്തിലൂടെയാണ് ഹലാല്‍ എന്ന പദപ്രയോഗം ശ്രദ്ധയില്‍പ്പെട്ടത്. പാര്‍ലമെന്റ് ക്യാന്റീനില്‍ നല്‍കുന്ന ഭക്ഷണം, വിശേഷിച്ച് മാംസാഹാരം, ഹലാല്‍ ആണോ ജഡ്കയാണോ എന്നായിരുന്നു ചോദ്യം. ഹലാല്‍ എന്ന മറുപടിയാണ് സഭയില്‍ അന്നത്തെ മന്ത്രി നല്‍കിയതെന്ന് ജോണ്‍ ബ്രിട്ടാസ് ലേഖനത്തില്‍ പറഞ്ഞു.
കഴിയാവുന്ന തരത്തിലുള്ള ഭക്ഷണമൊക്കെ കഴിച്ചിരുന്നതുകൊണ്ടാകണം ഹലാല്‍/ ജഡ്ക ചോദ്യം കൗതുകകരമായിത്തോന്നിയത്. വര്‍ഷങ്ങള്‍ക്കുശേഷം ഹലാല്‍ ചോദ്യം കേരളത്തില്‍ വിവാദമായി ഭവിക്കുമെന്ന് അന്നു നിനച്ചിരുന്നില്ല. കേരളത്തില്‍ ഹലാലിനുമേല്‍ വിവാദം സൃഷ്ടിക്കുമ്പോഴും പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ അറിയുന്നുണ്ടാകില്ല. ഹലാല്‍ എന്നാല്‍ അനുവദിക്കപ്പെട്ട ഭക്ഷണമെന്നാണ് അര്‍ഥം. മാംസാഹാരത്തിന്റെ കാര്യത്തിലാണ് ഇതിന്റെ പ്രസക്തി. അറുത്ത് ചോര വാര്‍ന്ന മാംസമാണ് ഹലാല്‍. ജഡ്ക എന്നാല്‍ തല്‍ക്ഷണം ഇടിച്ചുകൊല്ലുന്ന രീതിയാണ്. മാംസത്തില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് വിഷാംശമുണ്ടാകാന്‍ ഇടവരുത്തുമെന്ന് പറയുന്നവരുണ്ടെന്നും ബ്രിട്ടാസ് ലേഖനത്തില്‍ കുറിക്കുന്നു.

ജനാധിപത്യത്തിന്റെ മാറ്റു നിര്‍ണയിക്കുന്ന അളവുകോലുകളിലൊന്നാണ് ബഹുസ്വരത. ഇഷ്ടമുള്ള ഭക്ഷണവും വേഷവും ഭാഷയുമൊക്കെ സ്വതന്ത്രമായി തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമ്പോഴാണ് സമൂഹം പക്വതയാര്‍ജിക്കുന്നത്. യഹൂദരുടെ ക്വോഷര്‍ ഭക്ഷണരീതിയെ വിമര്‍ശിച്ചുകൊണ്ടാണ് ഹിറ്റ്ലര്‍ വംശീയ വിദ്വേഷത്തിന് തിരിതെളിച്ചത്. ഇന്ന് ഇന്ത്യയില്‍ ഭക്ഷണവും ഭാഷയും വേഷവുമൊക്കെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികളായാണ് സംഘപരിവാര്‍ കാണുന്നത്.
ചില ഭക്ഷ്യയിനങ്ങളെ മതവുമായി കൂട്ടിയിണക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ പഠനാര്‍ഹമാണ്. മുംബൈയിലെ ഭീകരാക്രമണക്കേസിലെ പ്രതി കസബിനെപ്പോലും ഇതിനായി ഉപയോഗിച്ചെന്നത് പലരെയും അമ്പരപ്പിച്ച കാര്യമാണ്. കസബ് ജയിലില്‍ ബിരിയാണി ചോദിച്ചെന്നു പറഞ്ഞ് കോടതിയില്‍ രംഗം കൊഴുപ്പിച്ച അഭിഭാഷകന്റെ യഥാര്‍ഥ ഉദ്ദേശ്യം മതവിദ്വേഷം സൃഷ്ടിക്കലായിരുന്നു. അതിഹീനമായ പ്രവൃത്തി ചെയ്തയാളാണ് കസബ് എങ്കിലും ബിരിയാണിക്കഥ കെട്ടുകഥയായിരുന്നെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി.
എത്രയോ സംസ്‌കൃതികളുടെ സമന്വയമാണ് നമ്മുടെ പൈതൃകം! അതില്‍ സംഗീതവും കലയും ശില്‍പ്പവേലയും വൈദ്യവും ഭക്ഷണവും വസ്ത്രവുമൊക്കെ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ വൈവിധ്യങ്ങള്‍ ആശ്ലേഷിക്കുന്നവരാണ് മലയാളികള്‍. ലോകത്തിന്റെ ഏതു കോണിലുമുള്ള ഭക്ഷണവും സ്വന്തമായി കാണാനാണ് മലയാളി ശ്രമിക്കുന്നത്. ഹലാലിനെ തുപ്പലുമായി ബന്ധപ്പെടുത്തി വിഷലിപ്തമായ ഒരു പ്രചാരണമാണ് ആര്‍എസ്എസ് അഴിച്ചുവിടുന്നതെന്ന് ബ്രിട്ടാസ് വ്യക്തമാക്കി.
മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ചെറുനാരുകള്‍പോലും അറുത്തുകളയാനുള്ള തീവ്രയത്‌നമാണ് നടക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് സ്ഥാപനമായ ടാറ്റ പോലും ഈ വിദ്വേഷപ്രചാരണത്തിനുമുന്നില്‍ തല കുമ്പിട്ടു. ടാറ്റയുടെ ആഭരണ ബ്രാന്‍ഡായ തനിഷ്‌കില്‍ വന്ന പരസ്യത്തില്‍ ഒരു മുസ്ലിം കുടുംബത്തിലെ ഹിന്ദുവധുവിനെ ചിത്രീകരിച്ചതായിരുന്നു പ്രകോപനം.
സുപ്രസിദ്ധ ടെക്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ ഫാബ് ഇന്ത്യ കഴിഞ്ഞ ദീപാവലിയില്‍ സമാനമായ കടന്നാക്രമണത്തിനിരയായി. തങ്ങളുടെ ദീപാവലി പരസ്യത്തില്‍ ഇഷെ റിവാസ് -പൈതൃകത്തിന്റെ ആഘോഷമെന്ന ഉറുദു വാക്ക് ഉപയോഗിച്ചെന്നതായിരുന്നു പ്രകോപനം. മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും എത്രയോ പരസ്യവാചകങ്ങളിലൂടെയാണ് ഇന്ത്യ ആദ്യകാലത്ത് സഞ്ചരിച്ചത്! ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ അന്ന് ടെലിവിഷനില്‍ വന്നുതുടങ്ങിയ ബജാജ് സ്‌കൂട്ടറിന്റെ പരസ്യം ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.ഹിന്ദുവും മുസ്ലിമും സിഖുമൊക്കെ സ്‌കൂട്ടറില്‍ ആഘോഷപൂര്‍വം യാത്ര ചെയ്യുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം- ജോൺ ബ്രിട്ടാസ് ലേഖനത്തിൽ കുറിച്ചു.












Click it and Unblock the Notifications