സെലക്ടീവായി പ്രതികരിക്കുന്ന സാഹിത്യകാരന്മാർക്കെതിരെ പണ്ഡിറ്റ്!!
ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ദാരിദ്ര്യം വിറ്റ് കാശാക്കുന്നവരും നഴ്സുമാരുടെ വിഷയം ഭംഗിയായി അവതരിപ്പിച്ച് കീശ വീർപ്പിക്കുന്നവരും നഴ്സുമാരുടെ സമരത്തെ അവഗണിച്ചെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
തൃശൂർ: ദിവസങ്ങളായി സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രശ്നങ്ങളിൽ ഇതുവരെ അഭിപ്രായം പറയാത്ത സാഹിത്യകാരന്മാരെ വിമർശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സാഹിത്യകാരന്മാർ വാ തുറക്കുന്നത് നവംബറിലും ഡിസംബറിലും മാത്രമാണെന്ന് സന്തോഷ് പണ്ഡിറ്റ്.
നഴ്സുമാർ സമരം നടത്തുമ്പോൾ പോലും ഒന്നു പ്രതികരിക്കാൻ തയ്യാറാവാത്ത സാഹിത്യകാരന്മാർ അടക്കമുള്ളവർ അവാർഡ് നിർണയത്തിന്റെ തൊട്ടു മുമ്പുള്ള മാസങ്ങളിൽ മാത്രമാണ് സെലക്ടീവ് വിഷയങ്ങളിൽ പ്രതികരണവുമായി എത്താറുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂരിൽ ശമ്പള വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു പണ്ഡിറ്റ്. നഴ്സ്മാർ നടത്തുന്ന സമരം ഡോക്ടറ്‍മാരാണ് നടത്തിയരുന്നതെങ്കിൽ രണ്ട് ദിവസം കൊണ്ട് തീർന്നേനെയെന്നും പണ്ഡിറ്റ് പറഞ്ഞു. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ദാരിദ്ര്യം വിറ്റ് കാശാക്കുന്നവരും നഴ്സുമാരുടെ വിഷയം ഭംഗിയായി അവതരിപ്പിച്ച് കീശ വീർപ്പിക്കുന്നവരും നഴ്സുമാരുടെ സമരത്തെ അവഗണിച്ചെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സന്തോഷ് പണ്ഡിറ്റിനെ മുദ്യാവാക്യം വിളികളഓടെയാണ് നഴ്സുമാർ സ്വീകരിച്ചത്. കേരളത്തിലുള്ള ബംഗാളികൾക്ക് കിട്ടുന്ന ശമ്പളം പോലും വിദ്യാസമ്പന്നരായ നഴ്സുമാർക്ക് നൽകാത്തത് ദൗർഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നഴ്സുമാരുടെ സമര ഫണ്ടിലേക്ക് 25000 രൂപയും അദ്ദേഹം സംഭാവന ചെയ്തു. ഒരു പാട്ടും പാടിയ ശേഷമാണ് പണ്ഡിറ്റ് പോയത്. ശമ്പള വർധന ആവശ്യപ്പെട്ട് ആരംഭിച്ച നഴ്സ്മാരുടെ സമരം 13 ദിവസം പിന്നിട്ടിരിക്കുകയാണ്.