ബാലന്റെ കയ്യിലെ 30ഓളം മുടിയിഴകൾ.. പേരാമ്പ്ര ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ!
വടകര: 2015 ജൂലൈ ഒന്‍പതിനാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. മീത്തല്‍ ബാലന്‍ എന്ന അറുപത്തിരണ്ടുകാരനും ഭാര്യ അന്‍പത്തിയൊന്‍പതുകാരിയായ ശാന്തയുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇരുവരേയും കുന്നുമ്മല്‍ ചന്ദ്രന്‍ എന്നയാള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പേരാമ്പ്ര ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തമാണ് ചന്ദ്രന് ലഭിച്ചിരിക്കുന്ന ശിക്ഷ. കൊലപാതകിക്ക് കഠിന ശിക്ഷ ഉറപ്പാക്കിയത് പോലീസ് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളാണ്.

വീട്ടിൽ കയറി വെട്ടിക്കൊന്നു
രണ്ടര വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പേരാമ്പ്ര ഇരട്ടക്കൊലക്കേസില്‍ വിധി വന്നിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പ്രതി കുന്നുമ്മല്‍ ചന്ദ്രന്‍ ബാലനോട് പണം കടമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാലന്‍ പണം നല്‍കിയില്ല. ഇതേത്തുടര്‍ന്നുള്ള കടുത്ത പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബാലനേയും ശാന്തയേയും വീട്ടിൽ കയറിച്ചെന്ന് ചന്ദ്രന്‍ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമിലായിരുന്നു ബാലന്‍ വെട്ടേറ്റ് മരിച്ച് കിടന്നിരുന്നത്. അതേ മുറിക്ക് പുറത്തുള്ള ഇടനാഴിയില്‍ ആയിരുന്നു ശാന്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹായമായത് ശാസ്ത്രീയ തെളിവുകൾ
ബാലനേയും ശാന്തയേയും കൊലപ്പെടുത്തിയ ശേഷം മോഷണവും നടത്തിയാണ് ബാലന്‍ സ്ഥലം വിട്ടത്. ശാന്തയുടെ ദേഹത്തുണ്ടായിരുന്ന വളകളും മാലയും അടക്കമുള്ള സ്വര്‍ണാഭരണങ്ങളും കൊണ്ടാണ് ചന്ദ്രന്‍ രക്ഷപ്പെട്ടത്. ചന്ദ്രന്റെ വീട്ടില്‍ നിന്നും പോലീസ് ഈ ആഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കൊല നടത്തുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇവ കൂടാതെ ചന്ദ്രനാണ് ഇരട്ടക്കൊല നടത്തിയ കൊലയാളിയെന്ന് കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനെ സഹായിച്ചത് പോലീസ് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളായിരുന്നു. സാഹചര്യത്തെളിവുകളും ചന്ദ്രന് എതിരെയായിരുന്നു.

മുപ്പതോളം മുടിയിഴകൾ
കിടപ്പ് മുറിയില്‍ വെട്ടേറ്റ് മരിച്ച് കിടന്ന ചന്ദ്രന്റെ കയ്യില്‍ ചുരുട്ടിപ്പിടിച്ച നിലയില്‍ മുപ്പതോളം മുടിയിഴകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഈ മുടിയിഴകളാണ് കൊലപാതകിയെ തിരിച്ചറിയാന്‍ അന്വേഷണ സംഘത്തെ ഏറ്റവും അധികം സഹായിച്ചത്. മുടിയിഴകള്‍ പോലീസ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെ അവ ചന്ദ്രന്റെതാണ് എന്ന് തെളിഞ്ഞു. മാത്രമല്ല ബാലന്റെ വീട്ടില്‍ നിന്നും ചന്ദ്രന്റെ വിരലടയാളങ്ങളും പോലീസിന് ലഭിച്ചിരുന്നു. പോലീസ് കണ്ടെടുത്ത മദ്യക്കുപ്പിയിലും ചന്ദ്രന്റെ വിരലടയാളങ്ങളുണ്ടായിരുന്നു. ചന്ദ്രന്റെ വീടിന്റെ പിറക് വശത്തുള്ള മരക്കഷണങ്ങള്‍ക്കിടയില്‍ നിന്നും രക്തം പുരണ്ട കൊടുവാളും വസ്ത്രങ്ങളും കണ്ടെടുത്തും പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി.

കഠിന തടവും ഇരട്ടജീവപര്യന്തവും
പോലീസ് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും പിന്‍ബലത്തില്‍ പ്രതി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എന്ന് പ്രോസിക്യൂഷന് വാദിക്കാനായി. ചന്ദ്രന് പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിയെ ആശ്രയിച്ച് കഴിയുന്ന കുടുംബമുണ്ടെന്നും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ശിക്ഷയില്‍ ഇളവ് തേടി. ചന്ദ്രന്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കോടതി വിധിച്ച ശിക്ഷ ചരിത്രപരമാണ്. 22 വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ. എഴുപതിനായിരം രൂപ പിഴയായും വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു.

94 രേഖകളും 28 തൊണ്ടി മുതലുകളും
22 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ച ശേഷമാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. പേരാമ്പ്ര ഇരട്ടക്കൊലക്കേസില്‍ 51 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കൊല്ലപ്പെട്ട ബാലനും പ്രതി ചന്ദ്രനും തമ്മില്‍ സംസാരിച്ചതിന്റെ സാക്ഷിയായ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ ഉള്ളവരെ വിസ്തരിക്കുകയുണ്ടായി. കൊലപാതകത്തിന് നേരിട്ട് സാക്ഷിയായ അജില്‍ സന്തോഷ് എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൊഴിയും നിര്‍ണായകമായി. കൊലപാതകം തടയാന്‍ ശ്രമിക്കവേ അജിലിനേയും ചന്ദ്രന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ബാലന്റെ മകന്റെ ഭാര്യയായ പ്രജിതയായിരുന്നു ഒന്നാം സാക്ഷി. 94 രേഖകളും 28 തൊണ്ടി മുതലുകളും കേസില്‍ നിര്‍ണായകമായി.












Click it and Unblock the Notifications