വീഴ്ച ആവർത്തിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത;മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിലും പാർട്ടി മാനദണ്ഡം
പാർട്ടി നിശ്ചയിക്കുന്നവരായിരിക്കും പ്രൈവറ്റ് സെക്രട്ടറിമാർ
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം മുതൽ മന്ത്രിസഭാ രൂപീകരണം വരെ പാർട്ടി കാണിച്ച കണിശതയും വ്യക്തമായ മാനദണ്ഡവും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിലുമുണ്ടാകുമെന്ന് വ്യക്തമാക്കുകയാണ് സിപിഎം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തിലും കൃത്യമായ മാനദണ്ഡം പാലിക്കാനാണ് സിപിഎം തീരുമാനം.

പാർട്ടി നിശ്ചയിക്കുന്നവരായിരിക്കും പ്രൈവറ്റ് സെക്രട്ടറിമാർ. മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരുടെയും ഓഫീസുകളിൽ പാർട്ടി നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്നവർക്ക് പറ്റിയ വീഴ്ചയാണ് കഴിഞ്ഞ സർക്കാരിനെ പല വിവാദങ്ങളിലേക്കും വലിച്ചിഴച്ചത്. അത് ആവർത്തിക്കാതിരിക്കാനുള്ള പ്രത്യേക ജാഗ്രത ഇത്തവണ ഉണ്ടാകും.
പ്രൈവറ്റ് സെക്രട്ടറിമാരാല്ലത്ത മറ്റ് സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിനും നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. പാർട്ടിയിൽനിന്ന് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാകുന്നവർക്ക് കഴിഞ്ഞതവണ തന്നെ സിപിഎം യോഗ്യത നിശ്ചയിച്ചിരുന്നു. ബിരുദധാരികളെ മാത്രം സ്റ്റാഫിൽ നിയമിച്ചാൽ മതിയെന്നായിരുന്നു തീരുമാനം. ഇതിൽ ഒറ്റപ്പെട്ട ഇളവുകൾ മാത്രമാണ് നൽകിയിരുന്നത്. സർക്കാരിന്റെ കാലാവധിക്കു മുമ്പ് വിരമിക്കുന്നവരെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാക്കേണ്ടെന്ന തീരുമാനവും ഇത്തവണ പാർട്ടി സ്വീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായിരുന്ന കെ.കെ രാഗേഷിനെയാണ് നിയമിക്കുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നേരത്തേയുണ്ടായിരുന്ന പുത്തലത്ത് ദിനേശൻ തുടർന്നേക്കും. പ്രൈവറ്റ് സെക്രട്ടറിമാർ ഉദ്യോഗസ്ഥരിൽനിന്ന് വേണ്ടെന്നാണ് പൊതു തീരുമാനം. ഉദ്യോഗസ്ഥരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായിട്ടായിരിക്കും നിയമിക്കുക. പ്രൈവറ്റ് സെക്രട്ടറിമാരായി ആരെങ്കിലും വന്നാൽ അവർ പാർട്ടിയോട് കൂറുള്ളവരാകണമെന്നുമാണ് സിപിഎം നിലപാട്.












Click it and Unblock the Notifications