സർക്കാരിന് കീറാമുട്ടിയായി സ്വാശ്രയമെഡിക്കൽ പ്രവേശനം; ഇപ്പോൾ ചർച്ചയ്ക്കില്ലെന്ന് മാനേജ്മെന്റുകൾ...
സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസിന്റെ വിധി വന്നതിന് ശേഷം മാത്രമേ സർക്കാരുമായി ചർച്ചയ്ക്കുള്ളുവെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്.
തിരുവനന്തപുരം: ഇത്തവണയും സ്വാശ്രയ മെഡിക്കൽ പ്രവേശനം സർക്കാരിന് തലവേദനയാകുന്നു. കഴിഞ്ഞ വർഷത്തെ ഫീസ് തുടരാമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറിയ ചില മാനേജ്മെന്റുകൾ ജൂലായ് 10 തിങ്കളാഴ്ച സർക്കരുമായി നടത്താനിരുന്ന ചർച്ചയ്ക്കില്ലെന്നും വ്യക്തമാക്കി.
സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസിന്റെ വിധി വന്നതിന് ശേഷം മാത്രമേ സർക്കാരുമായി ചർച്ചയ്ക്കുള്ളുവെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. മാനേജ്മെന്റ് സീറ്റിൽ വർദ്ധനയും ഇൻസ്റ്റിറ്റ്യൂട്ട് ക്വാട്ടയും വേണമെന്നാണ് ഇവരുടെ ആവശ്യം.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 85 ശതമാനം സീറ്റിലും അഞ്ചര ലക്ഷം രൂപയാണ് സർക്കാർ വാർഷിക ഫീസായി നിശ്ചയിച്ചിരിക്കുന്നത്. എൻആർഐ സീറ്റുകളിൽ 20 ലക്ഷം രൂപയുമാണ് ഫീസ്. എന്നാൽ ഈ ഫീസ് ഘടന അംഗീകരിക്കാനാകില്ലെന്നാണ് ചില മാനേജ്മെന്റുകളുടെ നിലപാട്.
പെരിന്തൽണ്ണ എംഇഎസ് മെഡിക്കൽ കോളേജ്, അത്തോളി മലബാർ മെഡിക്കൽ കോളേജ്, സിഎസ്ഐ കാരക്കോണം എന്നിവയാണ് കഴിഞ്ഞ വർഷത്തെ ഫീസ് തുടരാമെന്ന് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ കൗൺസിലിങ് നീട്ടിക്കൊണ്ടുപോയി ഒഴിവ് വരുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തി വൻ തുക തലവരിയായി കൈക്കലാക്കാനാണ് മാനേജ്മെന്റുകൾ ലക്ഷ്യമിടുന്നതെന്നും കരുതുന്നുണ്ട്. ഇത്തവണ കൗൺസിലിങ് നീട്ടിക്കൊണ്ടുപോയി നൂറ്റമ്പതോളം മെഡിക്കൽ, ഡെന്റൽ പിജി സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തിയ മാനേജ്മെന്റുുകൾ ലക്ഷങ്ങളാണ് കൈക്കലാക്കിയത്.












Click it and Unblock the Notifications