പിന്നിൽ നിന്നും പിടിച്ച് നിർത്തി.. നെഞ്ചിൽ കഠാര കുത്തിയിറക്കി! അഭിമന്യൂ.. ഞാന്‍ പെറ്റ മകനേ..
കൊച്ചി: കൗരവരൊരുക്കിയ പത്മവ്യൂഹമെന്ന ചതിക്കുഴിയിലേക്ക് ഇറങ്ങിച്ചെന്ന് മരണം വരിച്ച വീരന്റെ പേരാണ് വട്ടവട കൊട്ടക്കമ്പൂരുകാരന്‍ മനോഹരന്‍ ഏകമകനിട്ടത്. അഭിമന്യു. ഒരു ആദിവാസി വിഭാഗക്കാരന്‍ കാണുന്നതിലും വലിയ സ്വപ്‌നങ്ങള്‍ തനിക്ക് വേണ്ടിയും നാടിന് വേണ്ടിയും സ്വരുക്കൂട്ടി ഒരു വര്‍ഷം മുന്‍പ് മഹാരാജാസിന്റെ മുറ്റത്ത് എത്തിയവന്‍.
എത്രയോ തവണ അവനാ മണ്ണില്‍ ചവിട്ടി നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.. വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ.. എത്രയോ തവണ അവന്റെ ശബ്ദത്താല്‍ പ്രകമ്പനം കൊണ്ടിട്ടുണ്ടാവണം മഹാരാജാസിന്റെ ചുമരുകളും മതിലുകളും. അതേ മണ്ണില്‍ തന്നെ അവരവനെ കുത്തിവീഴ്ത്തി. ആ ഇരുപതുകാരന്റെ ഇടംനെഞ്ചില്‍ കത്തിയിറക്കിയും വളര്‍ത്തുന്നത് ഏത് രാഷ്ട്രീയത്തേയാണ്!
എന്താണീ ക്രൂരതയ്ക്കുള്ള മറുപടി
ഇടുക്കി കൊട്ടക്കമ്പൂരിലെ ആദിവാസി ഊരില്‍ നിന്നും എന്തൊക്കെ സാഹചര്യങ്ങളോട് പൊരുതിയിട്ടാവണം അഭിമന്യു എന്ന ചെറുപ്പക്കാരന്‍ എറണാകുളത്തെ പേരുകേട്ട മഹരാജാസ് കോളേജില്‍ എത്തിയിട്ടുണ്ടാവുക. അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും സഹോദരി കൗസല്യയും അടങ്ങുന്ന കുടുംബത്തിന്റെ ഭാവി താനാണെന്ന ബോധ്യമുള്ളപ്പോള്‍ തന്നെയും തന്റെ പ്രസ്ഥാനത്തിന് വേണ്ടി പോരാടാന്‍ ചങ്കുറപ്പോടെ ഇറങ്ങിയവന്‍. എന്ത് ന്യായീകരണം ചമച്ചാലാണ് ഈ ക്രൂരതയ്ക്കുള്ള മറുപടിയാവുക.
അഭിമന്യൂ.. ഞാന്‍ പെറ്റ മകനേ..
അഭിമന്യൂ.. ഞാന്‍ പെറ്റ മകനേ.. മഹാരാജാസില്‍ അഭിമന്യുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അമ്മയില്‍ നിന്നും ഉയര്‍ന്ന നിലവിളിയാണത്. നിശ്ചലമായി കിടക്കുന്ന അവന് ചുറ്റും നിന്ന് അവന്റെ സഖാക്കള്‍ നിര്‍ത്താതെ മുദ്രാവാക്യം വിളിക്കുന്നു. രക്തസാക്ഷി മരിക്കുന്നില്ലെന്നും അവന്‍ തങ്ങളിലൂടെ ജീവിക്കുമെന്നും ആവര്‍ത്തിക്കുന്നു. അവനത് കേട്ടിരിക്കണം.
അതേ ദിവസം തന്നെ മടക്കം
അഭിമന്യു ഇനിയില്ലെന്ന് അവന്റെ സഖാക്കള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. ക്യാമ്പസ്സില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍. ഏത് കാര്യത്തിനും ഓടാന്‍ മുന്നിലുണ്ടായിരുന്നവന്‍. ഇടുക്കി എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും കോളേജ് ഹോസ്റ്റല്‍ സെക്രട്ടറിയും എന്‍എസ്എസ് സ്‌കീമിന്റെ സെക്രട്ടറിയുമെല്ലാമായിരുന്നു അഭിമന്യു. കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി. ഒരു വര്‍ഷം മുന്‍പ് ക്യാമ്പസ്സില്‍ എത്തിയ അവന്റെ മടക്കം പുതിയ ബാച്ച് എത്തുന്ന അതേ ദിനത്തില്‍ തന്നെ.
സൈമൺ ബ്രിട്ടോയുടെ വലംകൈ
മുന്‍ എസ്എഫ്‌ഐ നേതാവും എംഎല്‍എയുമായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ വലംകൈ ആയിരുന്നു അഭിമന്യൂ. എല്ലാത്തിനും തനിക്കൊപ്പം അവനുണ്ടായിരുന്നുവെന്ന് സൈമണ്‍ ബ്രിട്ടോ പറയുന്നു. ഫിസിയോ തെറാപ്പി ചെയ്യാന്‍ സഹായിക്കാനും കിടക്കയില്‍ നിന്നും പൊക്കിയിരുത്താനും പുസ്തകമെഴുത്തിന് സഹായിക്കാനുമൊക്കെ. തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെ തന്നെയായിരുന്നു അവനെന്ന് സൈമണ്‍ ബ്രിട്ടോ പറയുന്നു.
കൂട്ട് കടുത്ത ദാരിദ്ര്യം മാത്രം
സൈമൺ ബ്രിട്ടോയുടെ വാക്കുകൾ ഇങ്ങനെ: “ഇത്രയും നല്ല ഒരു കുട്ടിയെ കാണാനുണ്ടാവില്ല. അത്രയും പാവമായിരുന്നു. അവധി ദിവസമായാലും നാട്ടിലേക്ക് പോവാത്തപ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട്. ‘പൈസ വേണ്ടേ സഖാവേ’ എന്നാണ് അവന്‍ പറയുക. ഒട്ടും പണമില്ലായിരുന്നു അവന്റെ കയ്യില്‍. കടുത്ത ദാരിദ്ര്യം മാത്രം.എന്റെ യാത്രാവിവരണ പുസ്തകം അവനാണ് എഴുതി സഹായിച്ചിരുന്നത്. അതിനായി വീട്ടില്‍ വരും. വട്ടവടയിലേക്ക് പോവാത്ത വെള്ളിയാഴ്ചകളില്‍ എന്റെ വീട്ടിലേക്ക് പോരും.
അവനെയൊന്ന് ചുംബിച്ചു
സീന അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. അത് കഴിക്കുമ്പോഴും ‘ആ ഹോസ്റ്റലിലെ ബാക്കിയുള്ളവരാരും കഴിച്ചിട്ടുണ്ടാവില്ല’ എന്ന് പറഞ്ഞേ അവനത് കഴിക്കാറുള്ളൂ. അത്രയും നല്ല മനസ്സായിരുന്നു”. പൊതുദർശനത്തിന് ശേഷം അഭിമന്യുവിനെ പുറത്തേക്ക് എടുക്കുമ്പോൾ വീൽ ചെയറിൽ ഇരിക്കുന്ന സൈമൺ ബ്രിട്ടോയ്ക്ക് കാണുന്നതിന് വേണ്ടി ഒന്ന് നിന്നു. പ്രിയപ്പെട്ട സഖാവിനെ സൈബൺ ബ്രിട്ടോ ഒന്ന് കുനിഞ്ഞ് ചുംബിച്ചു.
പ്രശ്നങ്ങളുടെ തുടക്കം
ഇന്നാണ് ക്യാംമ്പസ്സില്‍ പുതിയ കുട്ടികളുടെ പ്രവേശനോത്സവം. സാധാരണ പോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാത്രി കോളേജിന് സമീപത്ത് എത്തി. എന്നാല്‍ എസ്എഫ്‌ഐ ബുക്ക് ചെയ്ത ചുമരുകളിലെല്ലാം ക്യാംമ്പസ്സ് ഫ്രണ്ടുകാര്‍ മുദ്രാവാക്യം എഴുതി നിറച്ചിരുന്നു. അതിന് മുകളില്‍ എസ്എഫ്‌ഐ എഴുതിയതോടെയാണ് തര്‍ക്കങ്ങളുടെ തുടക്കം.
ഇരുപതോളം അക്രമികൾ
ഇരുപതോളം പേരുടെ സംഘമാണ് ആക്രമണത്തിന് എത്തിയത്. കഠാര അടക്കമുള്ള ആയുധങ്ങള്‍ അവരുടെ കൈവശമുണ്ടായിരുന്നു. പ്രശ്‌നം തുടങ്ങിയപ്പോള്‍ ഹോസ്റ്റര്‍ സെക്രട്ടറി ആയിരുന്ന അഭിമന്യുവിനെ വിദ്യാര്‍ത്ഥികള്‍ വിളിച്ച് വരുത്തുകയായിരുന്നു. സംഘര്‍ഷത്തിനിടെ അക്രമികളിലൊരാള്‍ അഭിമന്യുവിനെ പിന്നില്‍ നിന്നും പിടിച്ച് നിര്‍ത്തി, മറ്റൊരാള്‍ ഇടത് നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി.
കരഞ്ഞ് പറഞ്ഞിട്ടും നിർത്താതെ
അഭിമന്യു വീഴുന്നത് കണ്ട് ഓടിയെത്തിയ റോമി എന്ന വിദ്യാര്‍ത്ഥി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കവേയാണ് കുത്തേറ്റുവെന്ന് മനസ്സിലായത്. അഭിമന്യുവിനെ കൊല്ലണമെന്ന് ഉറപ്പിച്ച് എത്തിയതാണ് അക്രമി സംഘമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കുത്തേറ്റ് വീണ അഭിമന്യുവിനെ താങ്ങിയെടുത്ത് ഓടുന്ന വഴി കരഞ്ഞ് പറഞ്ഞിട്ടും നിര്‍ത്താതെ പോയ ഓട്ടോക്കാരനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ആ മുറ്റത്തെ ചോരപ്പാടുകൾ
ആശുപത്രിയില്‍ എത്താന്‍ കാത്ത് നിന്നില്ല അഭിമന്യു. അതിന് മുന്‍പേ തന്നെ ജീവന്‍ പോയിരുന്നു. അഭിമന്യൂവിന്റെ സുഹൃത്തും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അര്‍ജുനും കുത്തേറ്റു. അര്‍ജുന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. എസ്എഫ്‌ഐയുടെ മുപ്പത്തി മൂന്നാമത്തെ രക്തസാക്ഷിയാണ് അഭിമന്യു. ഇതിന് മുന്‍പ് 1970കളില്‍ തോമസ് ഐസകിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിടെ ആളുമാറി മുത്തുക്കോയ കൊല്ലപ്പെട്ടപ്പോഴാണ് മഹാരാജാസിന്റെ മുറ്റത്ത് അവസാനമായി ചോര വീണത്.