അമ്മ യോഗത്തിലെ മുകേഷുമായുള്ള ഏറ്റുമുട്ടൽ.. സംഭവിച്ചത് വിശദീകരിച്ച് ഷമ്മി തിലകൻ
Recommended Video
കൊച്ചി: വിമത ശബ്ദം ഉയര്‍ത്തിയ നടിമാരുമായും നടന്മാരുമായുമാണ് കഴിഞ്ഞ ദിവസം അമ്മ നേതൃത്വം കൊച്ചിയില്‍ ചര്‍ച്ച നടത്തിയത്. നടന്‍ തിലകനും താരസംഘടനയുമായുള്ള പ്രശ്‌നപരിഹാരത്തിനും മരണശേഷമെങ്കിലും തിലകന്റെ വിലക്ക് നീക്കണം എന്ന ആവശ്യത്തിനും പുറത്തായിരുന്നു ഷമ്മി തിലകനുമായുള്ള ചര്‍ച്ച.
എന്നാല്‍ ഈ ചര്‍ച്ചയില്‍ ഷമ്മി തിലകനും മുകേഷും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇടപെട്ടാണ് കയ്യാങ്കളി തടഞ്ഞതെന്നും വാര്‍ത്ത വന്നു. യഥാര്‍ത്ഥത്തില്‍ അമ്മ യോഗത്തില്‍ മുകേഷുമായി ഉരസിയോ എന്നത് ഷമ്മി തിലകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
അന്ന് സംഭവിച്ചത് ഇതാണ്
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമ്മ യോഗത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് ഷമ്മി തിലകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛനുമായി ബന്ധപ്പെട്ട വിഷയത്തിലല്ല മുകേഷുമായി അമ്മ യോഗത്തില്‍ തര്‍ക്കമുണ്ടായത്. മറിച്ച് വ്യക്തിപരമായ വിഷയങ്ങളിലാണ്. അതും വാര്‍ത്തകള്‍ വരുന്നത് പോലെ രൂക്ഷമായ തര്‍ക്കമൊന്നും അവിടെ നടന്നിട്ടില്ല.
മുകേഷ് പറഞ്ഞത്
മുകേഷ് തനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയാണ്. സിനിമയില്‍ വരുന്നതിന് മുന്‍പേ തന്നെ അടുത്ത ബന്ധമുണ്ട്. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് മുകേഷ് പറഞ്ഞിരുന്നു. മാന്നാര്‍ മത്തായി 2 എന്ന ചിത്രത്തിന്റെ സെററില്‍ വെച്ചായിരുന്നു അങ്ങനെ പറഞ്ഞത്. അന്നത്തെ അമ്മ പ്രസിഡണ്ടായ ഇന്നസെന്റും അവിടെ ഉണ്ടായിരുന്നു.
ഇന്നസെന്റ് മിണ്ടിയില്ല
എന്നാല്‍ ഇന്നസെന്റ് അതേക്കുറിച്ച് ഒരക്ഷരം പോലും പ്രതികരിച്ചില്ല. മുകേഷാണ് സംസാരിച്ചത്. വിവാദത്തെ തുടര്‍ന്ന് അമ്മ വിശദീകരണം തേടിയപ്പോള്‍ സംഘടന വിലക്കിയിട്ടില്ല എന്ന് താന്‍ പറഞ്ഞത് അതുകൊണ്ടാണ്. മുകേഷുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഷമ്മി തിലകന്‍ പറയുന്നു.
ആ തമാശ പിടിച്ചില്ല
യോഗത്തിനിടെ മുകേഷ് പറഞ്ഞ തമാശ തനിക്ക് രസിച്ചില്ല. തന്റെ തമാശ ഇവിടെ വേണ്ടെന്നും ജയിപ്പിച്ച് വിട്ടതില്‍ സിപിഎമ്മിനെ പറഞ്ഞാല്‍ മതിയെന്നും താന്‍ പറഞ്ഞുവെന്നത് സത്യമാണ്. എന്നാല്‍ ആ മറുപടിയില്‍ വഴക്കില്ലായിരുന്നു. പുറത്ത് നിന്ന് കേള്‍ക്കുന്നവര്‍ക്ക് വഴക്കുണ്ടെന്ന് തോന്നിയേക്കാം. കൊല്ലംകാരുടെ ശൈലിയിലുള്ള സംഭാഷണമായിരുന്നു അത്.
മുകേഷ് ക്ഷമ ചോദിച്ചു
അല്ലാതെ അതില്‍ വഴക്കോ പരിസാഹമോ ഇല്ലായിരുന്നു. അതിന് ശേഷം മുകേഷ് തന്റെ അടുത്ത് വന്ന് സംസാരിച്ചിരുന്നു. വിട്ടുകളയെടാ, കാര്യമാക്കേണ്ട എന്ന് പറഞ്ഞ് ക്ഷയും ചോദിച്ചു. അതോടെ ആ പ്രശ്‌നം അവിടെ തീര്‍ന്നുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. മുകേഷ് ഇടപെട്ടത് കൊണ്ട് വിനയന്റെ സിനിമയ്ക്ക് വേണ്ടി വാങ്ങിയ അന്‍പതിനായിരം രൂപ തിരികെ കൊടുക്കേണ്ടി വന്നുവെന്നതും സത്യമാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.
തല്ലിന്റെ വക്കിൽ
അമ്മ യോഗത്തിൽ മുകേഷും ഷമ്മി തിലകനും തമ്മിൽ തല്ലിന്റെ വക്കിലെത്തിയെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. അതിങ്ങനെയാണ്:വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ തന്നെ പാരവെച്ചത് ഇയാളെന്ന് മുകേഷിനെ ചൂണ്ടി സംസാരമധ്യേ ഷമ്മി പറഞ്ഞു. ഇത് മുകേഷിനെ പ്രകോപിപ്പിച്ചു. താന്‍ അവസങ്ങള്‍ ഇല്ലാതാക്കിയോ എന്ന് മുകേഷ് തിരിച്ച് ചോദിച്ചു.
തിലകനെ ചേർത്ത് തമാശ
അവസരങ്ങള്‍ ഇല്ലാതാക്കിയെന്നല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കുമെന്ന് മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയുടെ ചിത്രീകരണത്തിനെ പറഞ്ഞെന്ന് ഷമ്മി വിശദീകരിച്ചു. പിന്നീട് പ്രശ്‌നങ്ങള്‍ വലുതാക്കിയത് മുകേഷാണെന്നും ഇതേ തുടര്‍ന്ന് കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി വ്യക്തമാക്കി. പിന്നിടാണ് തിലകനേയും ഷമ്മിയേയും ചേര്‍ത്തുള്ള തമാശ മുകേഷ് പറഞ്ഞത്.
തുറന്നടിച്ച് വിനയൻ
ഇതോടെ വളിപ്പ് വേണ്ടെന്ന് ഷമ്മി തിരിച്ചടിക്കുകയും കയ്യേറ്റത്തിലേക്ക് അടക്കം കാര്യങ്ങൾ നീങ്ങുകയുമുണ്ടായി. മോഹൻലാൽ ഉൾപ്പെടെ ഉളളവർ ഇടപെട്ട് ഇരുവരേയും ശാന്തരാക്കിയെന്നും വാർത്തയിലുണ്ട്. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ മുകേഷിനെ വിമർശിച്ച് സംവിധായകൻ വിനയനും രംഗത്ത് വന്നിരുന്നു. മുകേഷ് പാരവെപ്പുകാരനും മനുഷ്യത്വ ഹീനനും ആണെന്നാണ് വിനയന്റെ പ്രതികരണം