കൊച്ചി ബ്ലാക്ക്മെയിൽ കേസ്: ഒരാൾ കൂടി അറസ്റ്റിൽ, പെൺകുട്ടികൾക്ക് മുറിയെടുത്ത് നൽകിയത് ഇയാൾ!!
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി റഹീമാണ് അറസ്റ്റിലായിട്ടുള്ളത്. ഇതോടെ പോലീസ് പ്രതിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘം പാലക്കാട്ട് എത്തിച്ച പെൺകുട്ടികളെ താമസിപ്പിക്കാൻ വീടെടുത്ത് നൽകിയത് ഇപ്പോൾ അറസ്റ്റിലായ റഹീമാണെന്ന് പോലീസ് വ്യക്തമാക്കി. വടക്കഞ്ചേരിയിൽ ഇതേ സംഘത്തിന് വീടെടുത്ത് നൽകിയതും ഇയാൾ തന്നെയാണ്. എന്നാൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പിൽ ഇയാളുടെ പങ്ക് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭിക്കൂ.

പെൺകുട്ടികളെ പാർപ്പിക്കാൻ
സിനിമാ രംഗത്തും മോഡലിംഗ് രംഗത്തും അവസരങ്ങൾ വാഗ്ധാനം ചെയ്ത് പെൺകുട്ടികളെ തടങ്കലിൽ പാർപ്പിക്കുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്ത കേസുമായി ബന്ധട്ട് ഒമ്പത് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായ പ്രതിയെ വിശദമായ ചോദ്യം ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സഹായിക്കൂ.

പ്രതികളിൽ ഒരാൾക്ക് കൊവിഡ്
നിലവിൽ ബ്ലാക്ക്മെയിൽ കേസിലെ പ്രതിയായ ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്താനുണ്ട്. വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ കൊറോണ വൈറസ് സ്ഥിരീകരിച്ച ഒരാളുടെ അറസ്റ്റ് കൂടിയാണ് ഇനി രേഖപ്പെടുത്താനുള്ളത്. ഇയാൾ കൂടി അറസ്റ്റിലാവുന്നതോടെ കേസിൽ അറസ്റ്റിലാവുന്ന പത്താമത്തെ പ്രതിയാവും ഇയാൾ. ഷംനാ കാസിം മൊഴി നൽകിയതോടെയാണ് കേസിൽ പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ളവരെയും പോലീസ് പാലക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ശത്രുക്കളില്ലെന്ന് നടി
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ തട്ടിപ്പ് സംഘത്തിന് ഷംനയുടെ നമ്പർ ലഭിച്ചത് സിനിമാ രംഗത്തുള്ളവരിൽ നിന്നാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ സിനിമാ മേഖലയിൽ ആർക്കും തന്നോട് ശത്രുത ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് നടി പ്രതികരിച്ചത്. വിവാഹാലോചനയുടെ പേരിൽ ഷംനയുടെ വീട്ടിലെത്തിയ അഞ്ച് പേർ ഇതിനകം പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വരനെന്ന് പരിചയപ്പെടുത്തിയ അൻവറിന് പുറമേ പിതാവ്, മാതാവ്, സഹോദരൻ എന്ന പേരിൽ ഒരാൾ ചെറിയ കുട്ടി എന്നിവരെല്ലാം ഫോണിൽ ഷംനയോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം തന്നെ പറയുകയും ചെയ്തിരുന്നു.

പദ്ധതിയിട്ടത് നടിയെ തട്ടിക്കൊണ്ട് പോകാൻ
ബ്ലാക്ക്മെയിൽ കേസിൽ ഷംന പോലീസിന് മൊഴി നൽകിയതിനിടെയാണ് നടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന്. വിവാഹാലോചനയുടെ പേരിൽ വീട്ടിലെത്തിയ ആറംഗം സംഘം വീടും ചുറ്റുപാടുകളും വീഡിയോയിൽ പകർത്തിയിരുന്നു. ഇതിന് പിന്നാലെ പെണ്ണ് കാണാനെത്തുമെന്ന് അറിയിച്ച സംഘം വരാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇവർ ഷംനയിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിൽ പണം ആവശ്യപ്പെടുന്നത്. സംഘം വീട് ആക്രമിക്കുകയോ മറ്റോ ചെയ്യുമെന്ന് ഭയന്നാണ് പോലീസിനെ സമീപിച്ചതെന്നാണ് നടി പറയുന്നത്. സംഘത്തിന്റെ തട്ടിപ്പ് പുറത്താകുമെന്ന ഘട്ടത്തിലെത്തിയതോടെയാണ് നടിയെ ഭീഷണിപ്പെടുത്തിയത്.

നമ്പർ ബ്ലോക്ക് ചെയ്തു
സ്വർണ്ണക്കടത്തിന് വേണ്ടി വിളിച്ച സംഘത്തെ നിരുത്സാഹപ്പെടുത്തിയ നടി ഇവരുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഫോൺ വന്ന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘം വിവാഹാലോചനയുമായി രംഗത്തെത്തുന്നതെന്നാണ് നടി നൽകുന്ന വിവരം. ആദ്യത്തെ സംഭവം പെരുന്നാളിന് മുമ്പും വിവാഹാലോചന സംഘം പെരുന്നാളിന് ശേഷവുമാണ് നടിയെ ഫോണിൽ ബന്ധപ്പെട്ടത്. തട്ടിപ്പ് സംഘത്തിന് ഫോണിൽ വിളിപ്പിച്ച് ആളുകളെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാൻ പ്രത്യേക കഴിവ് തന്നെയുണ്ടെന്നും നടി പറയുന്നു.

പറഞ്ഞതെല്ലാം കള്ളം?
മെയ് 25നാണ് അൻവറിനോട് സംസാരിച്ച് തുടങ്ങുന്നതെന്നാണ് ഷംന പറയുന്നത്. മെയ് 30ന് ആദ്യം സംഘം പെണ്ണുകാണലിനായി എത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് മരണമുണ്ടെന്ന് പറഞ്ഞ് പെണ്ണുകാണൽ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. അതിന് ശേഷം ബുധനാഴ്ച വരുമെന്നാണ് അറിയിച്ചത്. ഇതിനിടെ വരനായി എത്തിയ ആൾ നടിയിൽ നിന്ന് ബിസിനസ് ആവശ്യത്തിനെന്ന പേരിൽ പണം ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് നടിയിൽ നിന്ന് ആവശ്യപ്പെടുന്നത്. വിവാഹാലോചന വിവാഹത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ എത്തിയതോടെയാണ് അൻവറിനോട് സംസാരിക്കാൻ ആരംഭിച്ചതെന്നും നടി പറയുന്നു.












Click it and Unblock the Notifications