തരൂർ ഏത് പദവിക്കും യോഗ്യൻ; പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയായ കീഴ്വഴക്കമല്ലെന്ന് അനിൽ ആന്റണി
അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് ഇന്ന് ഇന്ത്യയിൽ പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു.
കൊച്ചി: ശശി തരൂർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്നല്ല ഏത് ഉന്നത പദവികൾ വഹിക്കാനും യോഗ്യനായ വ്യക്തിയാണെന്ന് അനിൽ ആവ്‍റണി. വിശ്വപൗരൻ എന്ന് വിളിക്കപ്പെടുന്ന തരൂരിനെ പോലൊരു നേതാവിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് നിരാശാജനകമാണ്. അദ്ദേഹത്തെ മാറ്റി നിർത്തുന്നത് ശരിയായ കീഴ്വഴക്കമല്ലെന്ന് മാത്രമല്ല കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് വലിയൊരു നഷ്ടം കൂടിയാണെന്നും അനിൽ ആന്റണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനിൽ ആന്റണി.
അനിൽ ആന്റണിയുടെ വാക്കുകൾ-കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഡോ ശശി തരൂരിനെ ആദ്യം പിന്തുണച്ച വ്യക്തിയാണ് ഞാൻ. അദ്ദേഹത്തിനൊപ്പം 2019 മുതലാണ് ഞാൻ പ്രവർത്തിച്ച് തുടങ്ങിയത്. അതിന് പത്ത് വർഷം മുൻപ് തന്നെ തരൂരുമായി നിരന്തരം ബന്ധപ്പെടുന്ന ഒരാളാണ് ഞാൻ. അദ്ദേഹം എന്നെ സംബന്ധിച്ച് മെന്ററെ പോലെയാണ്.എനിക്ക് അദ്ദേഹത്തോളം ബഹുമാനം തോന്നിയ മറ്റൊരു രാഷ്ട്രീയക്കാരൻ ഇന്ത്യയിൽ ഇല്ല.
മറ്റെല്ലാവരും ഖാർഗെയെ പിന്തുണച്ചപ്പോൾ ഞാൻ അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകി. കാരണം അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് ഇന്ന് ഇന്ത്യയിൽ പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു. ആ ആശയങ്ങൾ കൊണ്ട് കോൺഗ്രസിനെ നവീകരിച്ച് നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്ക് ബദലാകാൻ അദ്ദേഹം നയിക്കുന്ന സംഘടനയ്ക്ക് സാധിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹം വിജയിച്ചില്ല. എന്നിരുന്നാലും അദ്ദേഹം വലിയൊരു ഇംപാക്ട് ഉണ്ടാക്കിയിരുന്നു.
പക്ഷേ അത് കഴിഞ്ഞ് പാർട്ടിയിൽ ഉണ്ടായ നടപടികൾ നിരാശാജനകമായിരുന്നു. ഗുജറാത്ത് , ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ താര പ്രചാരകനായി അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. 2019 ലെ തിരഞ്ഞെടുപ്പിൽ കെട്ടി വെച്ച കാശ് പോലും നഷ്ടപ്പെട്ട നേതാക്കൾ ആ പട്ടികയിൽ ഇടംപിടിച്ചു. തരൂരിനെ ഉൾപ്പെടുത്താതിരുന്നത് എന്തൊരു മര്യാദകേടാണ്. തരൂരിനെ പോലൊരു നേതാവിന് കേരളത്തെ നവീകരിച്ച് പുതിയൊരു ദിശയിലേക്ക് കൊണ്ട് പോകാൻ സാധിക്കും.
തരൂർ കേരളത്തിലായാലും ഇന്ത്യയിലായാലും എല്ലാ പദവിക്കും അദ്ദേഹം അർഹനാണ്. 20 വർഷം മുൻപ് വെറും രണ്ടോ മൂന്നോ വോട്ടുകൾക്കാണ് അദ്ദേഹം യുഎൻ സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഏതോ ഒരു രാജ്യം വീറ്റോ ചെയ്തതോടെയായിരുന്നു. അല്ലെങ്കിൽ അദ്ദേഹം യുഎസ് സെക്രട്ടറി ജനറൽ ആയേനെ. അങ്ങനെയൊരു വ്യക്തി പദവികൾക്ക് അർഹനല്ലെന്ന് പറയുന്നത് അബദ്ധമാണ്', അനിൽ ആന്റണി പറഞ്ഞു.
ശശി തരൂരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയായ കീഴ്വഴക്കമല്ല. ഏത് പരിപാടിക്ക് അദ്ദേഹം പോയാലും വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. കേരളത്തിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, മധ്യവർഗത്തിനിടയിൽ എല്ലാം അദ്ദേഹത്തിന് പിന്തുണയുണ്ട്. അർബൻ ഇന്ത്യയിൽ ഇത്രം ജനപിന്തുണ ഉണ്ടാക്കാൻ കഴിയുന്നൊരു കോൺഗ്രസ് നേതാവ് പാർട്ടിയിൽ ഇല്ല. വിശ്വപൗരൻ എന്ന് വിളിക്കപ്പെടുന്ന തരൂരിനെ പോലൊരു നേതാവിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് നിരാശാജനകമാണെന്ന് മാത്രമല്ല കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് വലിയൊരു നഷ്ടം കൂടിയാണ്', അനിൽ ആന്റണി പറഞ്ഞു.
രാജ്യതാത്പര്യത്തിനായി ആർക്കൊപ്പവും നിൽക്കാൻ തയ്യാറെന്ന് അനിൽ ആന്റണി; ബിജെപിയിലേക്കോ? മറുപടി
'വിവാഹത്തിന് ലക്ഷങ്ങൾ പൊടിക്കുന്നവർക്ക് പെട്രോൾ വില എന്ത്?,ദിവസക്കൂലി 1300 ആക്കി 910 ന് മദ്യപിക്ക്'