'രാഹുൽ ഗാന്ധിയെ ഉപദ്രവിക്കാനല്ല വന്നത്, കേരളത്തിലെത്തിയത് രാഹുൽ ക്ഷണിച്ചിട്ട്'; മത്സരിക്കുമെന്നും തരൂർ
പാലക്കാട്: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ. ഭൂരിഭാഗം നേതാക്കളും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ പട്ടാമ്പിയിൽ എത്തിയതായിരുന്നു തരൂർ. പട്ടാമ്പിയിലെ വിശ്രമ കേന്ദ്രത്തിൽ വെച്ച് അദ്ദേഹം രാഹുുമായി കൂടിക്കാഴ്ച നടത്തും.

'രാഹുൽ ഗാന്ധി വിളിച്ചിരുന്നു. അങ്ങനെയൊക്കെയുള്ള ബന്ധം രാഹുൽ ഗാന്ധിയുമായി ഉണ്ട്. അദ്ദേഹത്തെ ഉപദ്രവിക്കാനല്ല ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനാണ് ഇവിടെ എത്തിയിരിക്കുന്നത്.സന്തോഷത്തോടെ യാത്രയില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും. ട്രാഫിക്ക് കാരണം കുറച്ച് വൈകി. ഭാരത് ജോഡോ യാത്ര ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു.അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയ തരൂർ ആര് എതിരാളിയായാലും സ്ഥാനാർത്ഥിയാകുമ്പോൾ ആത്മവിശ്വാസത്തോടെ മത്സരിക്കുമെന്നും വ്യക്തമാക്കി.പല സ്ഥാനാർത്ഥികളും മത്സരംഗത്ത് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാം. കോൺഗ്രസിലെ ജനാധിപത്യത്തിന്റെ തെളിവാണിത്'.

'നാമനിർദ്ദേശ പത്രിക വാങ്ങിയിട്ടുണ്ട്. അത് ഒപ്പിട്ട് സമർപ്പിച്ചാൽ അല്ലേ സ്ഥാനാർത്ഥിയാകുക. പത്രിക വാങ്ങിയിട്ടുണ്ട്, ജനങ്ങളെ കണ്ട് സംസാരിക്കും. സ്ഥാനാർത്ഥിയാകുമെന്ന് തന്നെ പ്രതീക്ഷിച്ചോളൂ. 30ാം തീയതിക്ക് ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാം. താൻ മത്സരിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.നാ മനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ എനിക്കുള്ള പിന്തുണ എന്താണെന്ന് കാണാൻ സാധിക്കും. അല്ലെങ്കിൽ ഞാൻ മത്സരിക്കാൻ ഇറങ്ങില്ലല്ലോ. നിരവധി പേർ എന്നോട് മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ മത്സരിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്.കേരളത്തിൽ നിശ്ചയമായും പിന്തുണ തരും. ചിലർ പിന്തുണച്ചില്ലെങ്കിലും പരിഭവമൊന്നുമില്ല. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, അത് സ്വാഭാവികമായ കാര്യമാണ്, തരൂർ പറഞ്ഞു.അതേസമയം നിലവിലെ രാജസ്ഥാൻ പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാൻ തരൂർ തയ്യാറായില്ല.

തരൂരിനെ കൂടാതെ കൂടുതൽ നേതാക്കൾ മത്സരരംഗത്തേക്ക് എത്തിയേക്കുമെന്ന് തന്നെയാണ് സൂചന. ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്ന് നേരത്തെ തന്നെ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. അതേസമയം രാജസ്ഥാൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സച്ചിൻ പൈലറ്റിനെതിരെ ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ എംഎൽഎ പടയെ നീക്കിയ പശ്ചാത്തലത്തിലാണ് ഇത്.

ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിച്ച് സച്ചിൻ പൈലറ്റിനെ രാജസ്ഥാന്റെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹൈക്കമാന്റ് ആലോചന. എന്നാൽ സച്ചിനെ മുഖ്യമന്ത്രിയാക്കുന്നത് തടയിടുകയെന്ന ലക്ഷ്യത്തോടെ ഗെഹ്ലോട്ട് പക്ഷത്തെ എം എൽ എമാർ രാജിവെയ്ക്കുമെന്ന വെല്ലുവിളി ഉയർത്തുകയായിരുന്ന. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണം അല്ലെങ്കിൽ ഗെഹ്ലോട്ട് പറയുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നതാണ് ആവശ്യം.

അതേസമയം ഗെഹ്ലോട്ട് പക്ഷത്തിന്റെ നീക്കം ഹൈക്കമാന്റിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഗെഹ്ലോട്ടിന് പകരം മുതിർന്ന നേതാക്കളായ മുകുൾ വാസ്നിക്കിന്റേയും ദിഗ് വിജയ് സിംഗിന്റേയും പേരുകൾ ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications