ഹാദിയ കേസിൽ ഷെഫിൻ ജഹാൻ വീണ്ടും സുപ്രീം കോടതിയിൽ.. എൻഐഎയ്ക്കെതിരെ ഗുരുതര ആരോപണം
കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ ഹര്‍ജി ഈ വരുന്ന 27ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. അന്നേ ദിവസം ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ ഹാദിയയെ കേട്ട ശേഷമാകും സുപ്രീം കോടതി തീരുമാനമെടുക്കുക. അതിനിടെ ഹാദിയ കേസില്‍ സമാന്തരമായി ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണം റദ്ദാക്കണം എന്നാണിപ്പോള്‍ ഉയരുന്ന ആവശ്യം.
കിലുക്കം അടക്കം സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഡിറ്റര്‍.. ഇന്ന് ജീവിക്കാന്‍ വേണ്ടി ചെയ്യുന്നത്..!
എന്‍ഐഎ അന്വേഷണം
ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയ ഹാദിയ കേസില്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത്. അഖില മതപരിവര്‍ത്തനം നടത്തി ഹാദിയ ആയതിന് പിന്നില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
ഹാദിയയുടെ മൊഴിയെടുത്തു
ഹാദിയ, അച്ഛന്‍ അശോകന്‍, അമ്മ എന്നിവരില്‍ നിന്നാണ് എന്‍ഐഎ മൊഴിയെടുത്തത്. രണ്ട് ദിവസങ്ങളിലായി 10 മണിക്കൂറോളമെടുത്തായിരുന്നു മൊഴിയെടുപ്പ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വൈക്കത്തെ വീട്ടിലെത്തിയ അന്വേഷണ സംഘം മടങ്ങുമ്പോള്‍ വൈകിട്ട് അഞ്ച് മണിയായിരുന്നു. പിറ്റേന്ന് നാല് മണിക്കൂറോളം ഹാദിയയുടെ വീട്ടില്‍ എന്‍ഐഎ സംഘം മൊഴിയെടുപ്പ് നടത്തി.
അന്വേഷണം റദ്ദാക്കണമെന്ന്
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം നിര്‍ത്തി വെയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധി ലംഘിച്ചാണ് എന്‍ഐഎ അന്വേഷണം നടത്തുന്നതെന്ന് ഷെഫിന്‍ ആരോപിക്കുന്നു. എന്‍ഐഎ ഡിവൈഎസ്പി വിക്രമിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഷെഫിന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കോടതിയലക്ഷ്യമെന്ന് ആരോപണം
സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കണം എന്‍ഐഎ അന്വേഷണം എന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കാനാവില്ലെന്ന് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ അറിയിച്ചു. എങ്കിലും എന്‍ഐഎ അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു. ഇത് കോടതിയലക്ഷ്യമാണ് എന്നാണ് ഷെഫിന്റെ ആരോപണം.
വനിതാ കമ്മീഷന് എതിരെ
ദേശീയ വനിതാ കമ്മീഷന് എതിരെയും ഷെഫിന്‍ ജഹാന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. സംസ്ഥാന വനിതാ കമ്മീഷനെ അറിയിക്കാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ വൈക്കത്തെത്തി ഹാദിയയെ കണ്ടത്. ഇത് ദുരൂഹമാണെന്ന് ഷെഫിന്‍ ആരോപിക്കുന്നു. ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന രേഖാ ശര്‍മ്മയുടെ പ്രസ്താവന ദുരുദ്ദേശപരമാണ് എന്നും ഷെഫിന്‍ പറയുന്നു.
ഷെഫിനെതിരായ ആരോപണങ്ങൾ
ഹാദിയയുടേയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷെഫിന്‍ ജഹാനോട് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. ഷെഫിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഹാദിയയുടെ അച്ഛന്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഹാദിയയ്‌ക്കൊപ്പം അശോകന് പറയാനുള്ളത് കൂടി സുപ്രീം കോടതി കേള്‍ക്കും.
റിപ്പോർട്ട് 27ന് കോടതിയിൽ
ഈ മാസം 27ന് അന്വേഷണത്തിന്റെ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് വേണമെങ്കില്‍ ഒരു വട്ടം കൂടി ഹാദിയയുടെ മൊഴിയെടുത്തേക്കും എന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന. മതംമാറ്റത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഷെഫിന്‍ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ഹാദിയയില്‍ നിന്നും എന്‍ഐഎ സംഘം ശേഖരിച്ചത്.