'ഇടുക്കിയിലും കോട്ടയത്തും നിരവധി കൊവിഡ് കേസുകൾ', മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലില്ലെന്ന് ആരോപണം!
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. കൊല്ലത്തും ഇടുക്കിയിലും കോട്ടയത്തും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ആ കണക്കുകളൊന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഇല്ലെന്നാണ് ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോൺ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' എനിക്ക് നേരിട്ടറിവുള്ള ഒരു വ്യക്തിയെ കോവിഡ് ടെസ്റ്റിന് ശേഷം പോസിറ്റീവാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രിയിൽ പാരിപ്പള്ളി കോവിഡ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. എന്നാൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനത്തിൽ ആ കേസ് ഉൾപ്പെട്ടിട്ടില്ല. കോവിഡ് ബാധിതനല്ലാത്ത വ്യക്തിയെയാണോ കോവിഡ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
കൊല്ലത്ത് വേറെയും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവുണ്ട്. ഇടുക്കിയിലും കോട്ടയത്തും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ആ കണക്കുകളൊന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉണ്ടാകാത്തത് സംസ്ഥാനത്തിലെ കോവിഡ് കേസുകളുടെ എണ്ണം കുറച്ചുകാണിക്കാൻ വേണ്ടിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അതാത് പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ കൈക്കൊള്ളുന്നതിനും ജനങ്ങൾ ജാഗരൂകരാകാനും ശരിയായ കണക്കുകൾ പുറത്ത് വിടേണ്ടതുണ്ട്''.

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിന്നുള്ളയാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് 14 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 383 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 111 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,711 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 20,285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 25,973 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 25,135 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1508 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 897 സാമ്പിളുകള്‍ നെഗറ്റീവായി.
സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്. ഇതില്‍ പോസിറ്റീവായ 4 ഫലങ്ങളാണ് ഇന്നലെവരെ പ്രഖ്യാപിച്ചത്. പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ ലാബുകള്‍ തിരസ്‌കരിച്ച 21 സാമ്പിളുകളും ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.
പുതുതായി 4 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍വട്ടം, കോട്ടയം ജില്ലയിലെ ഉദയനാപുരം, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ചില ഹോട്ട് സ്‌പോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 70 ആയി.












Click it and Unblock the Notifications