ഈശ്വർ മാൽപെയുടെ ശ്രമവും വിഫലമായി; അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി, നാളെ തുടരും
അങ്കോള: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ നദിയുടെ ആഴങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഏറ്റവും പ്രതീക്ഷ ഉണ്ടായിരുന്ന നാലാം പോയിന്റിൽ നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിയാതെ വരികയായിരുന്നു. അർജുനെ കാണാതായി പന്ത്രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴും ലോറിക്ക് അരികിൽ പോലും എത്താനായില്ല എന്നതാണ് വിഷമകരമായ കാര്യം.
നദിയിൽ മുങ്ങിത്തപ്പിയ ഈശ്വർ മാൽപെ ചെളിയും പാറയും മാത്രമാണ് കണ്ടതെന്ന് കളക്‌ടർ മാധ്യമങ്ങളോട് പറഞ്ഞു. അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലൂടെ ആയിരുന്നു ഇന്ന് രക്ഷാപ്രവർത്തനം കടന്നുപോയത്. കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്‌ധരായ മത്സ്യത്തൊഴിലാളി സംഘമാണ് ഇന്നത്തെ തിരച്ചിലിന് നേതൃത്വം നൽകിയത്.

ഉഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മാൽപെയാണ് ഇവർക്ക് നേതൃത്വം നൽകിയത്. നിരവധി തവണ മാൽപെ നദിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടെങ്കിലും ഒന്നും കണ്ടെത്താൻ കഴിയാതെ വരികയായിരുന്നു. നാവികസേനയുടെ സഹായത്തോടെ ആയിരുന്നു ഇന്നത് തിരച്ചിൽ നടന്നത്. ഇതിനിടയിൽ ഒരു തവണ മാൽപെ അപകടത്തിൽപ്പെടുകയും ചെയ്‌തു.
ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഈശ്വർ മാൽപെ ഒഴുക്കിൽപ്പെടുകയായിരുന്നു. പുഴയുടെ നടുവിൽ രൂപപ്പെട്ട മൺകൂനയിൽ ആയിരുന്നു ഇവർ നിന്നത്. കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ ഷിരൂരിലേക്ക് എത്തിക്കുകയും ചെയ്‌തിട്ടുണ്ട്. നാളെയും ഈ ഭാഗത്ത് തിരച്ചിൽ തുടരാനാണ് തീരുമാനം. മറ്റ് പോയിന്റുകളിൽ ആയിരിക്കും ഇനി തിരച്ചിൽ നടത്തുക.
ദേഹത്ത് വടംകെട്ടിയ ശേഷമാണ് ഇവർ തിരച്ചിലിനായി നദിയിലേയ്ക്ക് ഇറങ്ങിയത്. എന്നാൽ ആഴങ്ങളിലേക്ക് ചെല്ലും തോറും ശക്തമായ അടിയൊഴുക്കിനെത്തുടർന്ന് തെന്നിമാറുന്നുവെന്ന് ഈശ്വർ മാൽപെയും സംഘവും പറയുന്നു. വെള്ളം കലങ്ങിയിരിക്കുന്നതിനാൽ കൃത്യമായ കാഴ്‌ചയും ലഭിക്കുന്നില്ല. കൈയിൽ ഇരുമ്പ് ദണ്ഡുമായാണ് മാൽപെ ആഴത്തിലേക്ക് ഇറങ്ങിയത്.
മാൽപെയ്ക്കും സംഘത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും കൃത്യമായ നിർദേശങ്ങളുമായി എൻഡിആർഎഫിന്റേയും നാവികസേനയുടേയും കരസേനയുടേയും ഉദ്യോഗസ്ഥരും ബോട്ടുകളും ഉൾപ്പടെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
ഗംഗാവലി നദിയിൽ നേരത്തെയും സമാനമായ തിരച്ചിൽ നടത്തി ശീലമുള്ളവരാണ് മാൽപെയും സംഘവും. ശക്തമായ ഒഴുക്കുള്ള സമയത്തും അതിനെയൊക്കെ തരണം ചെയ്‌ത് ലക്ഷ്യം കണ്ടെത്തിയിട്ടുള്ള ഇവരുടെ പ്രവർത്തനത്തിൽ വലിയ പ്രതീക്ഷയാണുള്ളത്. പ്രദേശത്ത് മഴ ശമിച്ചിട്ടുണ്ടെങ്കിലും മലവെള്ളപ്പാച്ചിൽ കാര്യമായി പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.












Click it and Unblock the Notifications