ഷിരൂർ ദൗത്യം; തിരച്ചിലിൽ അർജുന്റെ ലോറിയിൽ കെട്ടിയ കയർ കണ്ടെത്തി നേവി, നാളെ തിരച്ചിലില്ല
അങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചതിന് പിന്നാലെ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തി. കൂടാതെ ലോറിയിൽ കെട്ടാൻ ഉപയോഗിച്ച കയറും കണ്ടെത്തിയിട്ടുണ്ട്. ഇത് അർജുൻ ഓടിച്ചിരുന്ന വാഹനത്തിന്റേത് തന്നെയാണെന്ന് ഡ്രൈവർ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ ലോഹഭാഗങ്ങളും ട്രാക്കിന്റേത് തന്നെയാണെന്നാണ് അനുമാനം. നാവികസേനാ നടത്തിയ തിരച്ചിലിൽ ആയിരുന്നു ഈ നിർണായകമായ കണ്ടെത്തൽ. പുഴയിൽ തടിയുടെ കഷ്‌ണത്തിൽ കുരുങ്ങിയ നിലയിലായിരുന്നു കയർ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നേവി സംഘം കയർ മുറിച്ചെടുത്ത് ലോറി ഉടമ മനാഫിനെ കാണിച്ച് സ്ഥിരീകരണം നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിൽ ലോറിയുടെ ഹൈഡ്രോളിക് ജാക്കി പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെയും തിരച്ചിലിന് നേവിയെ സഹായിക്കാൻ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം മാൽപെയാണ് ലോറിയുടെ ജാക്കിയും കൂടാതെ മറ്റ് രണ്ട് ലോഹഭാഗങ്ങളും മുങ്ങിയെടുത്തത്. ഇന്നലെ രണ്ട് മണിക്കൂറോളമാണ് തിരച്ചിൽ നടന്നത്. ഇന്ന് രാവിലെ മുതൽ തുടങ്ങിയിരുന്നു.
കയറിന് പുറമേ ലോറിയുടെ ഗിയറിന്റെ ഭാഗമാണെന്ന് സംശയിക്കുന്ന ലോഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇവ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേതാണോ എന്ന് ഉറപ്പിക്കാൻ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ പരിശോധിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി ഇവ ഭാരത് ബെന്‍സ് കമ്പനിക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, തിരച്ചിൽ നടത്തുന്നതിന് ഗോവയിൽനിന്ന് ഡ്രഡ്‌ജർ എത്തിക്കുമെന്നാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയിൽ അറിയിച്ചത്. കാർവാർ എംഎൽഎ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ്, ഉത്തരകന്നഡ ജില്ലാ കളക്‌ടർ, പോലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ ആയിരുന്നു ഇത് സംബന്ധിച്ച തീരുമാനം.
ജലമാർഗം തിങ്കളാഴ്‌ചയോടെ മണ്ണിടിച്ചിൽ നടന്ന മേഖലയിലേക്ക് ഡ്രഡ്‌ജർ എത്തിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിച്ചത്. എന്നാൽ ഈ തുക കർണാടക സർക്കാർ വഹിക്കും. ഇത് എത്തുന്നതോടെ പുഴയിലെ മണ്ണും പാറയും ഒക്കെ നീക്കം ചെയ്‌ത് തിരച്ചിൽ നടത്താമെന്നാണ് കണക്ക് കൂട്ടൽ.
ഇന്നത്തെ തിരച്ചിലിൽ തൃപ്‌തരാണെന്ന് അർജുന്റെ കുടുംബം പ്രതികരിച്ചു. കയർ കണ്ടെത്തിയ ഭാഗത്ത് തന്നെ ലോറിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അർജുന്റെ കുടുംബം പറയുന്നു. ഡ്രഡ്‌ജർ എത്തിച്ച് അർജുനെ കണ്ടെത്തുന്നതുവരെ തിരച്ചൽ തുടരും എന്ന ഉറപ്പാണ് ലഭിച്ചതെന്നും കുടുംബം അറിയിച്ചു.
അതേസമയം, നാളെ തിരച്ചിൽ നടത്തില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് നാളെ തിരച്ചിൽ ഒഴിവാക്കിയത്. മറ്റന്നാൾ വീണ്ടും ആരംഭിക്കും. നിലവിൽ കയറും മറ്റ് ലോഹഭാഗങ്ങളും കണ്ടെത്തിയ മേഖല കേന്ദ്രീകരിച്ചായിരിക്കും വെള്ളിയാഴ്‌ച പരിശോധന നടത്തുക.












Click it and Unblock the Notifications