വീണ്ടും കേരളത്തിൽ ചൂരലെടുത്ത് ശിവസേന; ഇപ്രാവശ്യം കിസ്സ് ചെയ്യുന്നവരെ ഓടിക്കാനല്ല... പിന്നെയോ...?
കൊച്ചി: വീണ്ടും ശിവസേന ചൂരലെടുക്കുന്നു. മറൈൻ ഡ്രൈവിൽ ഇരിക്കുന്ന കമിതാക്കളെ ചൂരലുകൊണ്ട് തല്ലിയോടിച്ച സംഭവത്തിനു ശേഷം വീണ്ടും ചൂരലെടുക്കാനുള്ള തയ്യാറെടുപ്പിൽ കേരളത്തിലെ ശിവസേന. യാചകരെ ഓടിക്കുന്നതിനാണ് ശിവസേന ചൂരലുമയി രംഗത്തിറങ്ങുന്നത്. സംസ്ഥാനത്തുനിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് പിന്നില്‍ യാചകരാണെന്നാണ് ശിവസേന പറയുന്നത്.
ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ പ്രധാന കണ്ണികളായ യാചകരെ ഒരിടത്തും ഭിക്ഷാടനത്തിന് അനുവദിക്കില്ലെന്ന് സംഘടനയുടെ നിലപാട്. അതിനുവേണ്ടി ചൂരലുമായി രംഗത്തിറങ്ങുമെന്ന് ശിവസേന നേതാവ് വിപിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു. യാചകരെ ഓടിക്കുന്നതിനായി യുവസേനയ്ക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കാനും ശിവസേന തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി മറൈൻ ഡ്രൈവിൽ
ഇതിനു മുമ്പ് കൊച്ചിയിലെ മറൈൻ ഡ്രൈവിൽ കമിതാക്കളെ ചൂരലുകൊണ്ട് ഓടിച്ചത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ-യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരലുമായെത്തി വിരട്ടിയോടിക്കുകയായിരുന്നു. പോലീസ് നോക്കിനിൽക്കെയായിരുന്നു ഈ അതിക്രമം.
'കുടചൂടി പ്രേമം' നിര്‍ത്തലാക്കാൻ...
പെണ്‍കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുക, മറൈന്‍ ഡ്രൈവിലെ 'കുടചൂടി പ്രേമം' നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ശിവസേന പ്രവർത്തകരുടെ അതിക്രമം നടന്നത്. ചിലരെ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതായും പരാതിയുണ്ടായിരുന്നു.
ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു...
ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാരോപിച്ചാണ് ശിവസേന പ്രവര്‍ത്തകര്‍ യുവതീ-യുവാക്കളെ വിരട്ടിയോടിച്ചത്. എന്നാല്‍ ഇതിനു തൊട്ടടുത്ത് തന്നെയാണ് പോലീസ് എയ്ഡ് പോസ്റ്റെന്നും ധാരാളം ആളുകൾ എത്തുന്ന സ്ഥലമാണെന്നും ചുണ്ടികാണിക്കപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് ശിവസേന പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്തും ചെയ്യാൻ മടിയില്ലാത്തവർ...
ഇതിനു പിന്നാലെയാണ് കേരളത്തിൽ ശിവസേന വീണ്ടും ചൂരലെടുക്കുന്നത്. ഭിക്ഷാടനംകൊണ്ട് ഉപജീവനം നടത്തിയിരുന്നവര്‍ ധനസമ്പാദനമാര്‍ഗമായി ഭിക്ഷാടനത്തെ മാറ്റിയതുമൂലം എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി മാറിയ കാഴ്ച കേരളം ഗോവിന്ദച്ചാമിയിലൂടെ കണ്ടതാണെന്നാണ് ശിവസേന പറയുന്നത്.