'ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എവിടെയാണ് സ്വാതന്ത്ര്യമെന്ന് കൂടി കാട്ടി തരൂ'; ദുരവസ്ഥ വിവരിച്ച് സംവിധായക
വയനാട്: വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ അയൽവാസി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായക ലീല സന്തോഷ്. ഈ സംഭവത്തോടെ സ്വാതന്ത്ര്യം ഗോത്രങ്ങൾക്കിന്നും എത്തിപ്പിടിക്കാനാവാത്ത ദൂരത്താണെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നുവെന്ന് അവർ പറഞ്ഞു. കയ്യിൽ നിറങ്ങളുള്ള സ്വാതന്ത്ര്യത്തിന്റെ കൊടി തരുമുമ്പ് , ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എവിടെയാണ് സ്വാതന്ത്ര്യമെന്നും കൂടി കാട്ടി തരണമെന്നും ലീല സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു. നെയ്ക്കുപ്പ കോളനിയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങളുൾപ്പടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ലീലയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം- ഇത് നെയ്ക്കുപ്പ കോളനി. രാജസ്ഥാനിൽ കുടിവെള്ളം നിക്ഷേധിച്ച് ഒരു പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ ചൂടാറു മുമ്പ് , ഇവിടെ വയനാട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ അയൽക്കാരന്റെ മർദ്ദനത്താൽ പരിക്കേറ്റ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ജീവിക്കുന്ന ഇടം. അവരിൽ രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞു മുണ്ടായിരുന്നു. തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാൻ കഴിഞ്ഞില്ലമ്മേ അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി എന്നവൻ പറഞ്ഞു.

നരസി പുഴയും കോളനി ഭിത്തിയും ഏകദ്ദേശം മൂന്നോ നാലോ മീറ്റർ ദൂരം മാത്രം. കോളനിയ്ക്ക് മുന്നിലോ , രണ്ട് മീറ്റർ ദൂരത്തിൽ അയൽക്കാരന്റെ കൃഷിയിടം. കുഞ്ഞുങ്ങൾക്ക് കളിക്കാൻ മാത്രമല്ല. നെൽകൃഷി ആരംഭിച്ചാൽ മുതിർന്നവർക്ക് കൂടി നടക്കാൻ വഴിയില്ലാതാവും. ഈ ഒന്നര മീറ്റർ വീതിയുള്ള മുറ്റത്താണ് വർഷങ്ങളായി എന്റെ ഹസ്ബന്റ് സന്തോഷ് അടങ്ങുന്ന വലിയൊരു തലമുറ കളിച്ചു വളർന്നത്. കളിക്കാൻ ഇടം തേടി കുഞ്ഞുങ്ങൾ വയലുകളിലിറങ്ങിയാൽ ചാട്ടവാറുമായി അയൽക്കാരിറങ്ങും. തൊട്ടടുത്ത് കാടാണ്.

കഴിഞ്ഞ വർഷം ഒരമ്മ ആ കാട്ടിൽ വെച്ചാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മഴക്കാലം പുഴവെള്ളം നിറഞ്ഞ് വീടുകളിലൂടെ ഒഴുകും. ഊരിലെ അന്തേവാസികൾ (രോഗികളും, വയസ്സായവരും അടക്കം) നടവയൽ സ്കൂളിലേയ്ക്ക് അഭയാർഥികളായി മാറ്റപ്പെടും. സ്വരുകൂട്ടി വെച്ചതെല്ലാം ഒഴുകി പോകും. വീടിനും സ്ഥലത്തിനുമായി സർക്കാർ ഓഫീസുകളിൽ നടന്ന് തഴമ്പിച്ച കാലുകളാണ് ഇവിടുത്തെ അന്തേവാസികളിലധികവും. ഇനിയും അതിനൊരു വഴിതിരിവ് ഉണ്ടായിട്ടില്ല. വയനാട്ടിലെ ഒട്ടുമിക്ക ഊരുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല.

കുഞ്ഞുങ്ങൾ സ്കൂളുകളിൽ സ്വാതന്ത്ര്യാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലെത്തി , തോട്ടിലെ മീൻ പിടിച്ച് കളിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. ഈ സംഭവത്തോടെ സ്വാതന്ത്ര്യം , ഗോത്രങ്ങൾക്കിന്നും എത്തിപ്പിടിക്കാനാവാത്ത ദൂരത്താണെന്ന് തന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു. കയ്യിൽ നിറങ്ങളുള്ള സ്വാതന്ത്ര്യത്തിന്റെ കൊടി തരുമുമ്പ് , ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എവിടെയാണ് സ്വാതന്ത്ര്യമെന്നും കൂടി കാട്ടി തരിക. അവരിനിയും ക്രൂശിക്കപ്പെടുന്നത് കാണാനാവില്ല.
മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോട്ടോകള്‍












Click it and Unblock the Notifications