കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്
കണ്ണൂര്‍: ഷുഹൈബ് കൊല്ലപ്പെട്ടിട്ട് പത്ത് ദിവസം കഴിഞ്ഞിരിക്കുന്നു. എടയന്നൂരിലെ ആ വീട്ടില്‍ ഇനിയും കണ്ണീര്‍ തോര്‍ന്നിട്ടില്ല. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു യുവാവിന്റെ കൊലപാതകത്തിന്റെ ഞെട്ടല്‍ എടയന്നൂര്‍കാര്‍ക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. പാതി പണി പൂര്‍ത്തിയായ ആ വീട്ടിലേക്ക് ആളുകള്‍ വന്നും പോയുമിരിക്കുന്നു. ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും കരഞ്ഞ് തളര്‍ന്ന് കിടക്കുന്ന ആ വീട്ടില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് പോയിട്ടുണ്ട്. ഷുഹൈബിന്റെ പെങ്ങള്‍ സുമയ്യയുടേതാണ് ആ കണ്ണീരുണങ്ങിയ കത്ത്.
ഞെട്ടൽ മാറാതെ നാട്
രാഷ്ട്രീയ വൈരത്തിന്റെ പേരിലാണ് ഷുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒരു സംഘം അതിക്രൂരമായി വെട്ടിക്കൊന്നത്. പ്രാദേശികമായി നടന്ന ചില സംഘര്‍ഷങ്ങളുടെ പ്രതികാരം തീര്‍ക്കലായിരുന്നു ആ കൊലപാതകമെന്ന് പോലീസ് പറയുന്നു. ഷുഹൈബിന്റെ കുടുംബം ഇനിയും ആ സത്യം ഉള്‍ക്കൊള്ളാന്‍ പ്രാപ്തരായിട്ടില്ല.
കരഞ്ഞ് തളർന്ന് വീട്
ഷുഹൈബിന്റെ ഉമ്മ റസിയ മകന്‍ മരിച്ചതിന് ശേഷം കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റിട്ടില്ല. കരഞ്ഞ് തളര്‍ന്ന് പനി പിടിച്ച് കിടക്കുകയാണ് ആ ഉമ്മ. ഷുഹൈബിന്റെ പെങ്ങന്മാര്‍ക്ക് ഇതുവരെ നേരാംവണ്ണം ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചിട്ടില്ല. പെങ്ങളുടെ മകള്‍ ഫാത്തിമയ്ക്ക് ഏറെ പ്രിയപ്പെട്ട ആളായിരുന്നു ഷുഹൈബ്. ഇക്കാക്കയെ അന്വേഷിച്ച് ഫാത്തിമയും കരയുന്നുണ്ട് ആ വീട്ടില്‍.
മുഖം തിരിച്ച് സർക്കാർ
ഷുഹൈബിന്റെ മരണവിവരമറിഞ്ഞ് നിരവധി ആളുകള്‍ ദൂരത്ത് നിന്ന് പോലും ആ വീട്ടിലേക്ക് എത്തുന്നുണ്ട്. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അല്ലാത്തവരുമെല്ലാമുണ്ട് അക്കൂട്ടത്തില്‍. പാതി പൂര്‍ത്തിയായ ആ വീട്ടിലേക്ക് നടന്നെത്താന്‍ നല്ലൊരു വഴി പോലുമില്ല. ഷുഹൈബ് കൊല്ലപ്പെട്ട് പത്താം ദിവസമാണ് സര്‍ക്കാര്‍ ആ വീട്ടിലേക്ക് ഒന്ന് തിരിഞ്ഞ് പോലും നോക്കിയത്.
പേരിന് കളക്ടറെത്തി
കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രതിനിധിയായി ഷുഹൈബിന്റെ വീട്ടിലെത്തി. കുടുംബത്തെ ആശ്വസിപ്പിച്ചു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത മകനെ എന്തിന് കൊന്ന് കളഞ്ഞു എന്നാണ് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ചോദിച്ച് കൊണ്ടിരിക്കുന്നത്. കേരള പോലീസില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
ഇത് അവസാനത്തേതാകട്ടെ
അതിനിടെയാണ് ഷുഹൈബിന്റെ സഹോദരി സുമയ്യ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതിയിരിക്കുന്നത്. ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ അവസാനത്തെ പേരാകട്ടെ എന്ന് സുമയ്യ കത്തില്‍ പറയുന്നു. ഇനിയും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം ആവര്‍ത്തിക്കരുതെന്നും രാഷ്ട്രീയത്തിന് അപ്പുറത്തുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വേണമെന്നും ഈ 23കാരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സങ്കടം മാത്രമാണ് മുഖ്യമന്ത്രീ
സുമയ്യയുടെ കത്ത് ഇങ്ങനെയാണ്: ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നന്നായി എഴുതാനൊന്നും ഞങ്ങള്‍ക്ക് അറിയില്ല. സങ്കടം മാത്രമാണ് കുറച്ച് ദിവസമായി എനിക്കും ഇത്താത്തമാര്‍ക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്ക് വരുന്നവര്‍ക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങള്‍ക്ക് വലിയ തുണയായിരുന്നു. വലിയ കൂട്ടായിരുന്നു.
ഇനിയും വിശ്വസിക്കാനായിട്ടില്ല
ഞങ്ങള്‍ക്ക് പോലും അറിയാത്ത ഒരുപാട് പേര്‍ക്ക് ഇക്ക ആശ്വാസവും താങ്ങും തണലുമായിരുന്നെന്ന് ഇന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇക്കയുടെ വേര്‍പാട് അറിഞ്ഞത് മുതല്‍ ഇങ്ങോട്ട് ഒഴുകി എത്തിയവര്‍ അത് സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്ന് വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല.
ഇനി ആരും കൊല്ലപ്പെടരുത്
എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ? ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്ക് പുസ്തകത്തിലെ അവസാനത്തെ ആളാവട്ടേ. ഇനി ഇതുപോലെ ആരും കൊല്ലപ്പെടാതിരിക്കട്ടെ.
ആ ഉറപ്പെങ്കിലും നൽകാനാകുമോ?
ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളെ പോലുള്ള ഒരുപാട് കുടുംബങ്ങള്‍ക്ക് വേണ്ടി, അങ്ങ് ഉള്‍പ്പെടെ കടന്ന് പോയ ഈ നാടിന്റെ സമാധാനത്തിന് വേണ്ടി, ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ് അതെങ്കിലും ഞങ്ങള്‍ക്ക് നല്‍കാമോ ? എന്ന ചോദ്യത്തോടെയാണ് സുമയ്യയുടെ കത്ത് അവസാനിക്കുന്നത്.
ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!
എടയന്നൂരിന് വേദനയായി ഷുഹൈബ്.. കളക്ടർക്ക് മുന്നിൽ വിങ്ങിപ്പൊട്ടി പിതാവ് മുഹമ്മദ്! അവനെ എന്തിന് കൊന്നു